ADVERTISEMENT

ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന വിദൂരദ്വീപായ മിഡ്‌വേ ആറ്റോളിലിലേക്ക് വീണ്ടും വിസ്ഡമെത്തി. ലോകത്തിലെ ഏറ്റവും പ്രായമുള്ള കടൽ പക്ഷിയെന്നു കരുതുന്ന ആൽബട്രോസ് പക്ഷിയായ വിസ്ഡം കഴിഞ്ഞ വ്യാഴാഴ്ചയാണ് ദ്വീപിലെത്തിയത്. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ആണ് ട്വിറ്ററിലൂടെ വിസ്ഡം ദ്വീപിലെത്തിയ വിവരം ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചത്. 71ാം വയസ്സിലും ദ്വീപിലേക്ക് പറന്നെത്തി ഗവേഷകരെ അദ്ഭുതപ്പെടുത്തുകയാണ് വിസ്ഡം എന്ന ആൽബട്രോസ് പക്ഷി. വർഷങ്ങളായി മുട്ടയിടുന്ന കൂടിനരികെത്തന്നെയാണ് പക്ഷി ഇപ്പോഴുമെത്തിയിരിക്കുന്നത്. എന്നാൽ വിസ്ഡത്തിന്റെ ഇപ്പോഴത്തെ പങ്കാളിയായ അകീകാമയ് ദ്വീപിലെത്തിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു.

പതിവു തെറ്റിക്കാതെ കഴിഞ്ഞ വർഷവും വിസ്ഡം ദ്വീപിലെത്തി മുട്ടയിട്ട് കുഞ്ഞിനെ വിരിയിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ വർഷം വിസ്ഡത്തിന്റെ നാൽപതാമത്തെ കുട്ടിയാണ് വിരിഞ്ഞിറങ്ങിയത്. 1956ലാണ് വിസ്ഡത്തിനെ അമേരിക്കൻ അധികൃതർ കണ്ടെത്തി ഐഡന്റിഫിക്കേഷൻ ബാൻഡ് ഇട്ടത്. അന്ന് അവൾക്ക് 5 വയസ്സായിരുന്നു പ്രായം. അകീകാമയ് എന്ന മറ്റൊരു ആൺ ആൽബട്രോസ് പക്ഷിയാണ് വിസ്ഡത്തിന്റെ ഇപ്പോഴത്തെ പങ്കാളി. 2010 മുതൽ ഇവർ കൂട്ടാണ്. ആൽബട്രോസുകൾക്ക് പൊതുവേ ജീവിതത്തിൽ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക. എന്നാൽ വിസ്ഡത്തിന്‌റെ കാര്യത്തിൽ, ആയുർദൈർഘ്യം കൂടിയതിനാൽ ഇതായിരുന്നില്ല സ്ഥിതി.

ആൽബട്രോസുകൾ പ്രശസ്തമായ കടൽപ്പക്ഷികളാണ്. ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്. ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്‌സാൻ ആൽബട്രോസിൽ പെട്ടതാണ് വിസ്ഡം. വടക്കൻ ശാന്തസമുദ്ര മേഖലയിൽ കാണപ്പെടുന്ന ഇവ ആകാരത്തിൽ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്കളേറ്റ് ബ്രൗൺ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്.  വർഷത്തിൽ സിംഹഭാഗവും കടലിൽ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്. വടക്കൻ ശാന്തസമുദ്രമേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്. നാൽപതു വർഷമാണ് ലെയ്‌സാൻ ആൽബട്രോസുകളുടെ ജീവിതകാലമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്. എന്നാൽ വിസ്ഡം ഈ കണക്കുകളെല്ലാം ലംഘിച്ചു. 

വിസ്ഡം ഏറെ അറിയപ്പെടുന്ന പക്ഷിയാണ്. ഇവളെപ്പറ്റി ധാരാളം പഠനങ്ങൾ യുഎസ് ശാസ്ത്രജ്ഞർ നടത്തിയിട്ടുണ്ട്. നീണ്ട തന്റെ ജീവിതകാലത്ത്, മുപ്പതു ലക്ഷം മൈലുകളോളം ഇവൾ പറന്നിട്ടുണ്ടെന്നാണു കണക്ക്. ഭൂമിയെ 120 തവണ ചുറ്റി വരുന്നതിനു തുല്യമാണ് ഇത്. 2011ൽ വടക്കൻ ശാന്ത സമുദ്രത്തിലെ ടൊഹോക്കു ദ്വീപിൽ സംഭവിച്ച ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും നിരവധി ലെയ്‌സാൻ ആൽബട്രോസുകൾ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ വിസ്ഡവും ഉൾപ്പെട്ടിരിക്കാം എന്നു ശാസ്ത്രജ്ഞർ പേടിച്ചിരുന്നെങ്കിലും അവൾ ദുരന്തത്തെ അതിജീവിച്ചിരുന്നു. 

മറ്റുള്ള പക്ഷികളിൽ നിന്ന് അൽപം വ്യത്യസ്തമായുള്ള പ്രജനന പ്രക്രിയയാണ് ലെയ്‌സാൻ ആൽബട്രോസുകൾക്ക്. ഇവ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരുപാടു കാലമെടുക്കും. ദ്വീപിൽ നടക്കുന്ന പക്ഷികളുടെ നൃത്തത്തിനൊടുവിലാണ് ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. പിന്നീട് കുറേക്കാലം ഒരുമിച്ചു കഴിഞ്ഞശേഷമാണ് ഇവ പ്രജനനത്തിനൊരുങ്ങുക. ഈ ബന്ധം ഒരുപാടു കാലം നീണ്ടു നിൽക്കും. മൂന്നോ നാലോ വർഷം കഴിഞ്ഞശേഷമാകും പെൺ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിടുന്നത്. ഒരു വർഷം ഒന്ന് എന്ന കണക്കിലാണു മുട്ടയിടൽ. അതിനാൽ തന്നെ ആൽബട്രോസുകളുടെ പ്രജനന നിരക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവാണ്. അച്ഛനും അമ്മയും ഒരുമിച്ചാണു കുട്ടികളെ വളർത്തുന്നത്.

ഹവായ് ദ്വീപിൽ അൽപം ദൈവികപരിവേഷമുള്ള പക്ഷികളാണ് ലെയ്‌സാൻ ആൽബട്രോസുകൾ. അവിടത്തെ പരമ്പരാഗത മതത്തിലെ കൃഷിയുടെയും മഴയുടെയും ദേവതയായ ലോണോയുടെ സഹചാരികളാണ് ഈ പക്ഷികൾ. വടക്കൻ ശാന്തസമുദ്രത്തിലെ വിദൂരദ്വീപായ മിഡ്‌വേ ആറ്റോൾ രണ്ടാം ലോകയുദ്ധ സമയത്ത് ഒരു സൈനിക ക്യാംപായിരുന്നു. ലെയ്‌സാൻ പക്ഷികൾക്കു പുറമേ ബ്ലാക്ക് ഫൂട്ടഡ് എന്ന മറ്റൊരു ആൽബട്രോസ് വിഭാഗവും ഇരുപതിലേറെ മറ്റു പക്ഷിവിഭാഗങ്ങളും ദ്വീപിനെ വീടാക്കുന്നു.അംഗസംഖ്യയൊക്കെയുണ്ടെങ്കിലും ലെയ്‌സാൻ ആൽബട്രോസുകളുടെ നിലവിലെ സ്ഥിതി അൽപം പരിതാപകരമാണ്. കാലാവസ്ഥയിൽ സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ, സ്രാവുകൾ വേട്ടയാടുന്നത്, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവ ഇവയുടെ ജീവിതത്തെ ബാധിക്കുന്നു. 

English Summary: Wisdom, World's Oldest Known Wild Bird, Spotted In US At The Age Of 71

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com