ADVERTISEMENT

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഓരോ ദിവസവും പുതിയ പ്രതിസന്ധികളാണ് മനുഷ്യരാശിക്ക് മുന്നില്‍ സൃഷ്ടിക്കുന്നത്. ആഗോളതാപനം മൂലമുള്ള ആര്‍ട്ടിക്കിലേയും സമീപ മേഖലകളിലേയും മഞ്ഞുരുക്കം കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി പരിഹാരം കാണാത്ത പ്രതിസന്ധിയാണ്. ഇതാകട്ടെ നാള്‍ക്കു നാള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യുന്നുണ്ട്. ആര്‍ട്ടിക്കിനോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയന്‍ മേഖലയിലെ പെര്‍മാഫ്രോസ്റ്റ് എന്നറിയപ്പെടുന്ന ഭൂഭാഗവും മഞ്ഞുരുകല്‍ മൂലം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. 

മഞ്ഞും മണ്ണും കൂടിക്കലര്‍ന്ന് കാണപ്പെടുന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍. പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകുന്നതിലൂടെ ഈ പ്രദേശത്തെ മില്യണ്‍ കണക്കിന് വര്‍ഷങ്ങളായി മറഞ്ഞു കിടന്നിരുന്ന ജൈവാവശിഷ്ടങ്ങളുടെ ശേഷിപ്പുകളും പുറത്തേക്ക് വരുന്നുണ്ട്. ചത്തടിഞ്ഞ മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന മീഥൈന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത്തരം വാതകങ്ങള്‍ക്കൊപ്പം തന്നെ ഈ മേഖലയില്‍ മറഞ്ഞു കിടന്നിരുന്ന വൈറസുകളും ബാക്ടീരിയകളും പോലുള്ള അതിസൂക്ഷ്മ ജീവികളും പുറത്തേക്ക് വരികയാണ്. ഇവ ഭൂമിയിലെ വിവിധ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

പാന്‍ഡോറ വൈറസ്

ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള വൈറസിനെ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വൈറസിനെ കണ്ടെത്തിയത് മറ്റെവിടെ നിന്നുമല്ല, സൈബീരിയന്‍ മേഖലയില്‍ നിന്ന് തന്നെയാണ്. പാന്‍ഡോറ വൈറസ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ വൈറസിന് 48,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വൈറസ് ഇപ്പോഴും സജീവമാണെന്നും പ്രത്യുൽപാദന ശേഷിയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ജര്‍മനി, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനത്തില്‍ പങ്കെടുക്കുന്നത്. ഏതാണ്ട് 13 വൈറസുകളെ ഈ ഗവേഷകരുടെ സംഘം ഇതിനകം സൈബീരിയയിലെ പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും സജീവമാകാന്‍ ശേഷിയുള്ളവയാണ് ഈ 13 വൈറസുകളം എന്ന് ഗവേഷകര്‍ പറയുന്നു. ഈ വൈറസ് നിലവിലെ ജൈവ ആവാസവ്യവസ്ഥയ്ക്ക് ഏതെങ്കിലും വിധത്തില്‍ ആഘാതമേല്‍പ്പിക്കാന്‍ കഴിയുന്നവയാണോയെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല.

സുരക്ഷിതമായ രീതിയിലുള്ള പ്രത്യുൽപാദനം

നിലവില്‍ കണ്ടെത്തിയ വൈറസുകളില്‍ നിന്നെല്ലാം പുതിയ വൈറസുകളെ ഗവേഷകര്‍ ഉൽപാദിപ്പിച്ചിരുന്നു. പ്രധാനമായും ഡിഎന്‍എ കേന്ദ്രീകരിച്ചാണ് ഈ പ്രത്യുൽപാദനം നടത്തിയത് എന്നതിനാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വൈറസുകള്‍ അമീബകളെ അല്ലാതെ ബഹുകോശ ജീവികളെ ഒരു തരത്തിലും ബാധിക്കുന്നവയല്ലെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ മനുഷ്യരുള്‍പ്പടെയുള്ള സസ്തനികളും, മറ്റ് ബഹുകോശ ജീവികളും ഈ വൈറസുകളില്‍ നിന്ന് ഭീഷണി നേരിടുന്നില്ല. എന്നാല്‍ ഡിഎന്‍എയ്ക്ക് പകരം ആര്‍എന്‍എ കേന്ദ്രീകരിച്ചാണ് പ്രത്യുൽപാദനം നടത്തുന്നതെങ്കില്‍ അത് അപകടകരമായ അവസ്ഥകള്‍ക്ക് കാരണമാകുമോയെന്ന് ഗവേഷകര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ തന്നെയാണ് നിലവില്‍ അത്തരം ഒരു ഉദ്യമത്തിന് ഗവേഷകര്‍ മുതിരാത്തതും.

ശവശരീരങ്ങളില്‍ നിന്ന് പുറത്തുവരുന്ന വൈറസുകള്‍

സ്മോള്‍ പോക്സും സ്പാനിഷ് ഫ്ലൂവും ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വന്ന് മരിച്ചവരുടെ ശരീരങ്ങളും ഇത്തരം മേഖലകളിലുണ്ടാകും. ഇവയൊക്കെ മറവ് ചെയ്യപ്പെട്ടിട്ട് ദശാബ്ദങ്ങള്‍ മാത്രമാണ് പിന്നിട്ടിട്ടുള്ളത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ വരെ അതിജീവിക്കാന്‍ കഴിയുന്നവയാണ് സ്മോള്‍ പോക്സ് അഥവാ വസൂരിക്ക് കാരണമായ വൈറസ്. പെര്‍മാഫ്രോസ്റ്റ് ഉരുകുന്നതോടെ അടിയിലുള്ള ഇനിയും പൂര്‍ണമായി മണ്ണോട് ചേരാതെ മരവിച്ച് കിടക്കുന്ന ശവശരീരങ്ങളില്‍ നിന്ന് ഇത്തരം വൈറസുകള്‍ പുറത്തുവന്നാല്‍ അത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. പ്രത്യേകിച്ചും വലിയ യത്നത്തിലൂടെ പൂര്‍ണമായും ഇല്ലാതാക്കിയ വസൂരി പോലുള്ള രോഗം പരത്തുന്ന വൈറസുകള്‍.

വൈറസുകള്‍ക്കൊപ്പം തന്നെ ആശങ്കയോടെ ഗവേഷകര്‍ നോക്കി കാണുന്ന ഒന്നാണ് ബാക്ടീരിയകളും. പ്രത്യേകിച്ചും മൃഗങ്ങളെ വേഗത്തില്‍ ബാധിക്കുന്ന അന്ത്രാക്സ് പോലുള്ള രോഗങ്ങള്‍ക്ക് പിന്നില്‍ ബാക്ടീരിയകാണ്. 2016ല്‍ സൈബീരിയയില്‍ 2500ലേറെ റെയ്ന്‍ഡിയറുകളുടെ കൂട്ട മരണത്തിനിടയാക്കിയത് അന്ത്രാക്സ് ആയിരുന്നു. ഈ ആന്ത്രാക്സ് രോഗബാധയ്ക്ക് പിന്നില്‍ മേഖലയില്‍ മണ്ണില്‍ നിന്ന് ഇവയെ ബാധിച്ച അന്ത്രാക്സ് വൈറസാണോയെന്ന സംശയം ഗവേഷകര്‍ക്കുണ്ട്.

English Summary: Pandoravirus: The Melting Arctic Is Releasing Ancient Germs – How Worried Should We Be?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com