ADVERTISEMENT

മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായത് സമുദ്ര നിരപ്പിലുള്ള പ്രദേശങ്ങളാണ്. നമ്മുടെ തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ശരീരത്തിന്റെയും ആവശ്യത്തിനുള്ള ഓക്‌സിജന്‍ സുലഭമായി ലഭിക്കുന്നത് ഇവിടെയാണ്. ഉയരം കൂടും തോറും നമ്മുടെ ശരീരത്തിന് പല വെല്ലുവിളികളും നേരിടേണ്ടി വരും. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റിലെത്തിയാല്‍ അന്യഗ്രഹത്തിലകപ്പെട്ട പോലെ അനുഭവപ്പെടുന്ന നമ്മുടെ ശരീരം പല പേടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയും കടന്നുപോവും. 8000 മീറ്ററിന് മുകളിലേക്കെത്തിയാല്‍ മനുഷ്യശരീരം ഫലത്തില്‍ ഓരോ നിമിഷവും മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഡെത്ത് സോണ്‍ എന്ന് ഈ പ്രദേശങ്ങളെ വിശേഷിപ്പിക്കുന്നതും. ഹൃദയാഘാതം സംഭവിക്കാനും മസ്തിഷ്‌കാഘാതമുണ്ടാകാനും കാഴ്ച്ച മങ്ങാനും കാലു തെറ്റി കണ്ണെത്താത്ത ആഴങ്ങളിലേക്ക് പതിക്കാനുമൊക്കെയുള്ള സാധ്യതയേറെയാണ്.

 

എവറസ്റ്റിന് മുകളില്‍ കഴിയുന്ന ഓരോ നിമിഷവും മലകയറ്റക്കാര്‍ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് . 2019 മെയ് 22ന് 250 പേര്‍ എവറസ്റ്റിന് മുകളിലെത്തുകയെന്ന സ്വപ്‌നവുമായി ഏറ്റവും മുകളിലേക്ക് കയറി തുടങ്ങി. ഇത്രയേറ പേര്‍ ഒരുമിച്ചു വന്നതോടെ എവറസ്റ്റിലേക്കുള്ള പാതയില്‍ മനുഷ്യരുടെ ''ട്രാഫിക് ജാം' സംഭവിക്കുകയായിരുന്നു. അതോടെ നിരവധി പേര്‍ക്ക് നേരത്തെ വിചാരിച്ചതിലും കൂടുതല്‍ സമയം ഡെത്ത് സോണില്‍ കഴിയേണ്ടി വന്നു. അങ്ങനെ കഴിഞ്ഞവരില്‍ 11 പേര്‍ക്കാണ് ആ വര്‍ഷം എവറസ്റ്റിന് മുകളില്‍ ജീവന്‍ നഷ്ടമായത്. ഉയരം കൂടും തോറും നിമിഷങ്ങള്‍ക്ക് ജീവന്റെ വിലയുണ്ടാവും. എവറസ്റ്റിന് മുകളിലെത്തിയാല്‍ മനുഷ്യ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളേറെയാണ്.

 

what-happens-inside-your-body-when-you-climb-everest
Image Credit: Vixit/ Shutterstock

ട്രഡ്മില്ലില്‍ ഓടുമ്പോള്‍ ശ്വാസം സ്‌ട്രോ വഴി

സമുദ്ര നിരപ്പിലെ അന്തരീക്ഷത്തിലാണ് 21 ശതമാനം ഓക്‌സിജനുള്ളത്. മുകളിലേക്ക് പോകും തോറും ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാവും. 12,000 അടി ഉയരത്തിലൊക്കെ എത്തിയാല്‍ സമുദ്ര നിരപ്പില്‍ ലഭിക്കുന്നതിന്റെ നാലിലൊന്ന് ഓക്‌സിജന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് നമ്മുടെ മസ്തിഷ്‌കത്തിന്റേയും മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. 2007ല്‍ ജെറെമി വിന്‍ഡ്‌സര്‍ എന്ന ഡോക്ടര്‍ എവറസ്റ്റിന് മുകളില്‍ വെച്ച് നാല് മലകയറ്റക്കാരുടെ രക്തം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് സമുദ്ര നിരപ്പില്‍ ലഭിക്കുന്നതിന്റെ നാലിലൊന്ന് ഓക്‌സിജന്‍ മാത്രമേ എവറസ്റ്റിന് മുകളില്‍ ലഭിക്കുന്നുള്ളൂവെന്ന് തെളിഞ്ഞത്. മരണം മുന്നിലെത്തിയ രോഗികളുടെ അവസ്ഥക്ക് തുല്യമാണിത്. ഒരു സ്‌ട്രോയിലൂടെ മാത്രം ശ്വാസം എടുത്തുകൊണ്ട് ട്രഡ്മില്ലിലൂടെ ഓടുന്നതിനോടാണ് എവറസ്റ്റിന് മുകളിലെ മനുഷ്യരുടെ ശാരീരിക അവസ്ഥയെ ഡോക്ടര്‍ താരതമ്യപ്പെടുത്തിയത്. 

 

ഹൃദയം മിനിറ്റിൽ 140 തവണ മിടിക്കും

what-happens-inside-your-body-when-you-climb-everest3
Image Daniel Prudek/ Shutterstock

ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയില്‍ വിചിത്രമായ പലതും സംഭവിക്കും. മിനിറ്റില്‍ ഹൃദയമിടിപ്പ് 140 തവണയൊക്കെയാവും. ഇത് ഏതൊരാളിലും ഹൃദയാഘാത സാധ്യത കൂട്ടും. എവറസ്റ്റ് കയറുന്ന എല്ലാവരും കാലാവസ്ഥയുമായി ശരീരം ഒത്തുപോവാനായി കുറച്ചു ദിവസങ്ങള്‍ ഈ കഠിന കാലാവസ്ഥയില്‍ കഴിയും. എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും പലതവണ കയറിയും ഇറങ്ങിയുമൊക്കെയാണ് സാധാരണ എവറസ്റ്റ് കയറുക. ഈ ബേസ് ക്യാമ്പ് തന്നെ സമുദ്ര നിരപ്പില്‍ നിന്നും 17,600 അടി ഉയരത്തിലാണ്. യൂറോപില്‍ എവറസ്റ്റ് ക്യാമ്പിനോളം ഉയരമുള്ള ഒരു കൊടുമുടി പോലുമില്ല. ആഴ്ച്ചകള്‍ നീളുന്ന ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഈ സമയത്ത് ശരീരം കൂടുതലായി ഹീമോഗ്ലോബിന്‍ ഉൽപാദിപ്പിക്കും. ശ്വേതരക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിനാണ് ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്‌സിജനെയെത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഹീമോഗ്ലോബിന്റെ അളവ് കൂടിയാല്‍ അത് രക്തത്തിന്റെ കട്ടി കൂട്ടുകയും ഹൃദയത്തിന് കൂടുതല്‍ പണിയെടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഇതും ഹൃദയാഘാത, മസ്തിഷ്‌കാഘാത സാധ്യതകളെ വര്‍ധിപ്പിക്കും. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തലചുറ്റല്‍, ഛര്‍ദി, തുടര്‍ച്ചയായ ചുമ എന്നിവയൊക്കെ സാധാരണമാണ്. 

 

മസ്തിഷ്‌കം വീര്‍ക്കും

ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതായാല്‍ മനുഷ്യ മസ്തിഷ്‌കം വീര്‍ത്തുവരും. ഇതോടെ ഓക്കാനവും ഛര്‍ദിയും വരും. ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിലുമൊക്കെ കാലതാമസം വരാം. അങ്ങനെ സംഭവിച്ചാല്‍ അത് എവറസ്റ്റ് പോലുള്ള അതീവ അപകടകരമായ മലകയറ്റങ്ങളില്‍ വലിയ അപകടങ്ങള്‍ക്കു പോലും കാരണമായേക്കാം. ഓക്‌സിജന്‍ വല്ലാതെ കുറഞ്ഞാല്‍ തങ്ങളെവിടെയാണെന്ന ബോധം പോലും മലകയറ്റക്കാര്‍ക്ക് നഷ്ടപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഇല്ലാത്ത മനുഷ്യരോട് സംസാരിക്കുകയും മഞ്ഞില്‍ നിന്നും സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞുമൊക്കെയാണ് പലരും പ്രതികരിക്കാറുള്ളത്. 

what-happens-inside-your-body-when-you-climb-everest2
Image Credit: Galyna Andrushko/ Shutterstock

 

ഉറക്കമില്ല, കാഴ്ചയില്ല, ഛര്‍ദി

തുടര്‍ച്ചയായ ചുമയാണ് തന്നെ അലട്ടിയതെന്നാണ് 2005സ് എവറസ്റ്റ് കയറി ഷൗന ബുര്‍ക്കെ പറയുന്നത്. 'രണ്ടാമത്തേയോ മൂന്നാമത്തേയോ തവണ ശ്വാസമെടുക്കുമ്പോഴെല്ലാം ഞാന്‍ ചുമച്ചുകൊണ്ടിരുന്നു. ഉറങ്ങാനായില്ല' . പലര്‍ക്കും ഇത്തരം സാഹചര്യങ്ങളില്‍ പേശികള്‍ക്ക് ബലക്കുറവുണ്ടാവുകയും ഭാരം കുറയുകയുമൊക്കെ ചെയ്യും. മനംപിരട്ടലും ഛര്‍ദിയുമെല്ലാം എവറസ്റ്റ് കയറുന്നതിനിടെ സാധാരണയാണ്. മഞ്ഞില്‍ തട്ടി ചില്ലിലെന്ന പോലെ പ്രതിഫലിക്കുന്ന പ്രകാശം പലപ്പോഴും കുറച്ചു സമയത്തേക്കെങ്കിലും കണ്ണില്‍ ഇരുട്ടു നിറക്കും. എവറസ്റ്റു കയറിക്കൊണ്ടിരിക്കെ ഒരു നിമിഷം കൊണ്ട് കാഴ്ച്ചയില്ലാതാവുന്നത് എത്രത്തോളം അപകടമാണെന്ന് ചിന്തിച്ചു നോക്കൂ. അതുകൊണ്ടാണ് എവറസ്റ്റ് കയറുന്നവര്‍ സണ്‍ഗ്ലാസുകള്‍ നിര്‍ബന്ധമായും വയ്ക്കുന്നത്. ഈ മേഖലയിൽ എല്ലായ്‌പോഴും അന്തരീക്ഷ താപനില പൂജ്യത്തില്‍ കുറവായിരിക്കും. എല്ലായിടത്തും മഞ്ഞു നിറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും ശരീര ഭാഗം മഞ്ഞിനോട് നേരിട്ട് സമ്പര്‍ക്കമുണ്ടാവുകയും നമ്മള്‍ അറിയാതെ പോവുകയും ചെയ്താല്‍ അത് സ്‌നോ ബൈറ്റിനിടയാക്കും. തുളച്ചു കയറുന്ന തണുപ്പിന് ശരീര കോശങ്ങളെ നശിപ്പിക്കാനാവും. ഇത് പരിധിവിട്ടാല്‍ ശരീരഭാഗങ്ങള്‍ മുറിച്ചു കളയുക മാത്രമാണ് മാര്‍ഗം. 

 

ആളെ കൊല്ലും കാത്തിരിപ്പ്

ക്യാമ്പ് നാലില്‍ നിന്നും സാധാരണ ഒരൊറ്റ ദിവസം കൊണ്ടാണ് മലകയറ്റക്കാര്‍ എവറസ്റ്റ് കൊടുമുടി കയറിയിറങ്ങുക. ഈ ഭാഗമാണ് ഡെത്ത് സോണ്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ശരാശരി രണ്ട് മാസമെടുത്താണ് ഓരോ മലകയറ്റക്കാരും എവറസ്റ്റ് കീഴടക്കുന്നത് പൂര്‍ത്തിയാക്കുന്നത്. എവറസ്റ്റ് കയറുന്ന ആ ദിനത്തിനായുള്ള മുന്നൊരുക്കങ്ങളാണ് ബാക്കിയുള്ള ദിവസങ്ങളെല്ലാം. മൂന്നു മുതല്‍ ആറ് ആഴ്ച്ച വരെയെടുത്താണ് കാലാവസ്ഥയുമായി പൊരുത്തപ്പെടുക. ഇതിനിടെ ബേസ് ക്യാമ്പുകളില്‍ നിന്നും മുകളിലെ ക്യാമ്പുകളിലേക്കുള്ള കയറ്റവും തിരിച്ചിറക്കവുമെല്ലാമുണ്ടാകും. ശരീരം എവറസ്റ്റിലെ കഠിന കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ ആദ്യം ബേസ് ക്യാമ്പില്‍ നിന്നും ക്യാംപ് 2ലേക്ക് കയറും. അവിടെ ഒരു രാത്രി തങ്ങിയ ശേഷം ക്യാംപ് 3ലേക്ക് കയറും അവിടെയും ഒരു രാത്രി തങ്ങും. അതിനു ശേഷമാണ് ക്യാംപ് നാലിലേക്ക് കയറുക. സാധാരണ ക്യാംപ് നാലില്‍ ഉറങ്ങുകയെന്നതിനേക്കാള്‍ വിശ്രമിക്കാനാണ് മലകയറ്റക്കാര്‍ ശ്രമിക്കുക. 

 

എത്ര പരിചയസമ്പന്നരായ മലകയറ്റക്കാര്‍ക്കും എവറസ്റ്റിന് മുകളിലെത്തണമെങ്കില്‍ പ്രകൃതിയും കാലാവസ്ഥയും കൂടി കനിയേണ്ടതുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ രാത്രി പത്തു മണിയോടെ 26,000 അടി ഉയരത്തിലുള്ള ക്യാമ്പ് നാലില്‍ നിന്നും മലകയറ്റം ആരംഭിക്കും. ആദ്യ മണിക്കൂറുകള്‍ ചുറ്റും ഇരുട്ടായിരിക്കും. നിലാവെളിച്ചവും ഹെഡ്‌ലാംപുകളും മാത്രമാവും കൊടും തണുപ്പിലെ വഴികാട്ടികള്‍. കൂടുതല്‍ ദുഷ്‌കരമായ പാതയെത്തുമ്പോഴേക്കും വെളിച്ചമെത്തുമെന്നതാണ് പാതിരാത്രിയില്‍ എവറസ്റ്റ് കയറി തുടങ്ങുന്നതിന്റെ കാരണം. എല്ലാം അനുകൂലമെങ്കില്‍ ഏഴ് മുതല്‍ 11 മണിക്കൂറിനുള്ളില്‍ എവറസ്റ്റിന് മുകളിലേക്കെത്താനാകും. വിജയിച്ചവര്‍ ഊഴമിട്ട് ചിത്രങ്ങളെടുക്കാനും സന്തോഷിക്കാനുമെല്ലാം ഏതാനും മിനുറ്റുകള്‍ മാത്രമാണ് ലഭിക്കുക. കൂടുതല്‍ സമയം ചിലവിടും തോറും തിരിച്ചിറങ്ങുന്നതിന്റെ അപകട സാധ്യതകള്‍ വര്‍ധിക്കും. 

അങ്ങനെ നാലാം ക്യാമ്പിലേക്ക് തിരിച്ചെത്തുന്നവര്‍ കുറഞ്ഞത് 12 മണിക്കൂര്‍ ട്രക്കിങ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. എവറസ്റ്റിന് മുകളിലെത്തുന്നവര്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പിന്നാലെ വരുന്നവര്‍ക്ക് കൂടുതല്‍ സമയം ഡെത്ത് സോണില്‍ കഴിയേണ്ടി വരും. ഈ കാത്തിരിപ്പ് ആളെകൊല്ലുമെന്നതിനാലാണ് വേഗത്തില്‍ താഴെയിറങ്ങുകയെന്നത് എവറസ്റ്റ് കയറുന്നവരുടെ സാമാന്യമര്യാദയായി മാറുന്നതും. കാരണം എവറസ്റ്റില്‍ മരണങ്ങളേറെയും സംഭവിച്ചിട്ടുള്ളത് തിരിച്ചിറങ്ങുമ്പോഴാണ്.

 

English Summary: What Happens to Your Body When You Climb Everest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com