ADVERTISEMENT

ആഗോളതാപനം മൂലം ഭൂമിയിലെ ശൈത്യമേഖലകളിലുള്ള മഞ്ഞുപാളികൾ ഉരുകി ദുർബലമായിക്കൊണ്ടിരിക്കുയാണ്. മഞ്ഞുപാളികളുടെ ഉരുകൽ വർധിക്കുന്തോറും അത് ഭൂമിയിലെ ജൈവ ആവാസവ്യവസ്ഥയിലും താപനില നിയന്ത്രണത്തിലും ലോക സമുദ്രനിരപ്പിലുമുണ്ടാക്കുന്ന മാറ്റങ്ങൾ ആശങ്കാജനകമാണ്. ഇതോടൊപ്പം ഈ മഞ്ഞുരുകൽ നിമിത്തം ലോകത്തെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയാണ് സൂക്ഷ്മാണുക്കളുടെ സ്ഫോടനം എന്നു തന്നെ വിളിക്കാവുന്ന അവസ്ഥ. ഏതാണ്ട് ഒരു ലക്ഷം ടൺ വരുന്ന സൂക്ഷ്മാണുക്കൾ ഈ മഞ്ഞുപാളികളുടെ ഉരുകൽ ശക്തമായാൽ ശൈത്യമേഖലയിൽ നിന്ന് പുറത്തേക്ക് വരുമെന്നാണ് കണക്കാക്കുന്നത്. 

രോഗവാഹകർ

ഒരു ലക്ഷം ടൺ എന്നു പറഞ്ഞാൽ ഒരു പക്ഷേ പുറത്തുവരുന്ന സൂക്ഷ്മാണുക്കളുടെ അളവ് വ്യക്തമായെന്ന് വരില്ല. അതുകൊണ്ട് തന്നെയാണ് ഇവയുടെ സംഖ്യ കണക്കിലുള്ള ഏകദേശ അളവും ഗവേഷകർ പറയുന്നത്. ഏതാണ്ട് ക്യുൻടില്യൺ സൂക്ഷ്മാണുക്കളാണ് ഈ പത്ത് ലക്ഷം ടണ്ണിൽ ഉണ്ടാകുക. ക്യുൻടില്യൺ എന്നാൽ 18 പൂജ്യം ഉള്ള സംഖ്യയാണ്. ഇത്രയധികം സൂക്ഷ്മാണുക്കൾ പുറത്തേക്ക് വന്ന് സജീവമാകുന്നത് നിലവിൽ ഭൂമിയിലുള്ള മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് അത്രരസുരക്ഷിതമായിരിക്കില്ലെന്ന് ഗവേഷകർ പറയുന്നു. കാരണം ഈ പുറത്ത് വരുന്ന സൂക്ഷ്മജീവികളിൽ വൈറസുകളും, ബാക്ടീരിയകളും ഉൾപ്പടെയുള്ളവയുടെ പല വകഭേദങ്ങൾ ഉണ്ടായിരിക്കും. ഇവയിൽ പലതും പരിചിതമല്ലാത്ത പല രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് ഗവേഷകർ ഉറപ്പിച്ച് പറയുന്നത്.

ഈ പറയുന്ന കണക്കുകൾ ലോകത്തെ എല്ലാ മഞ്ഞുപാളികളിൽ നിന്നുള്ളതല്ല എന്നതാണ് മറ്റൊരു ആശങ്കപ്പെടുത്തുന്ന കാര്യം. യൂറോപ്പ്, വടക്കേ അമേരിയ്ക്ക, ഗ്രീൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് മഞ്ഞുപാളികളെയാണ് പഠന വിധേയമാക്കിയത്. യുകെയിലെ വെയ്ൽസിലുള്ള സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. വ്യത്യസ്ത മഞ്ഞുപാളികളിൽ നിന്ന് ഈ സൂക്ഷ്മജീവികൾ വ്യത്യസ്ത ഘട്ടങ്ങളിൽ പുറത്തുവരാനുള്ള സാധ്യതകളാണ് ഈ പഠനത്തിലൂടെ ഗവേഷകർ വിലയിരുത്തിയത്.

കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ കണക്കാക്കുന്ന രൂക്ഷതയിൽ സംഭവിക്കുന്നത് തടഞ്ഞാലും സൂക്ഷ്മജീവികളുടെ ഈ സ്ഫോടനം തടയാൻ കഴിയില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരയിലും താഴ്ന്ന അളവിൽ മാത്രം ആഗോളതാപനം സംഭവിച്ചാലും പുറത്ത് വരുന്ന സൂക്ഷ്മജീവികളുടെ എണ്ണം വർഷത്തിൽ ഏകദേശം 0.65 ദശലക്ഷം ടൺ സെല്ലുലാർ കാർബണിന് തുല്യമായിരിയ്ക്കും. മഞ്ഞുപാളികളുടെ ഉരുകലിന്റെ വേഗം ആശ്രയിച്ചായിരിക്കും സൂക്ഷ്മജീവികളുടെ പുറന്തള്ളലെന്നും ഗവേഷകർ പറയുന്നു. 

സൂക്ഷ്മജീവികൾ വീണ്ടും സജീവമാകാനുള്ള സാധ്യത  

ഇപ്പോഴത്തെ വേഗത്തിൽ മുന്നോട്ട് പോയാൽ എൺപത് വർഷം കൊണ്ടാകും പഠനവിധേയമാക്കിയ മഞ്ഞുപാളികളിലെ മുഴുവൻ സൂക്ഷ്മജീവികളും പുറത്തേക്ക് വരുന്നത്. മഞ്ഞുപാളികൾക്കുള്ളിൽ മരവിച്ച് കിടക്കുന്ന ഇവ വീണ്ടും സജീവമാകുമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. മഞ്ഞുരുകുന്ന വെള്ളത്തിനൊപ്പമാകും ഇവ പുറത്തേക്കെത്തുക. സ്വാഭാവികമായും ഈർപ്പമുള്ള ജൈവാനുകൂലമായ അവസ്ഥയിൽ ആഗോളതാപനം കൊണ്ട് ഉയർന്നു നിൽക്കുന്ന താപനില കൂടിയാകുമ്പോൾ സൂക്ഷ്മജീവികൾ സജീവമാകുക തന്നെ ചെയ്യും. ഇവയാകട്ടെ മഞ്ഞുരുകിയെത്തുന്ന വെള്ളത്തോടൊപ്പം ജനവാസകേന്ദ്രങ്ങൾ ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കെത്തുകയും ചെയ്യും.

ശാസ്ത്രം ഇതുവരെ പരിചയിച്ചിട്ട് പോലുമില്ലാത്ത ഒരു സാഹചര്യത്തെയാകും ഒരു പക്ഷേ ഈ സൂക്ഷ്മജീവികൾ സൃഷ്ടിക്കുക. ആദിമമനുഷ്യരുടെയും മറ്റു കാലത്ത് മഞ്ഞിലുറച്ച് പോയ ഈ സൂക്ഷ്മജീവികൾക്ക് ഏതെല്ലാം തരത്തിലുള്ളള രോഗങ്ങൾ പരത്താൻ സാധിക്കുമെന്നത് ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമാണ്. മനുഷ്യരുൾപ്പടെയുള്ളള ജീവികളോ ചെടികളോ ഫംഗസുകളോ എന്തു തന്നെയായാലും ഈ സൂക്ഷ്മജീവികൾക്ക് വസിക്കാനും പെരുകാനുമുള്ള ഇടമായി മാറും. അതിന്റെ പ്രത്യാഘാതങ്ങൾ എത്ര തീവ്രമാകുമെന്നും ഇപ്പോൾ പറയാനാകില്ല. ഒരു വൈറസും അതിന്റെ വകഭേദങ്ങളും തന്നെ ലോകത്തെ നിശ്ചലമാക്കിയ കാഴ്ച നമ്മൾ കോവിഡ് കാലത്ത് കണ്ട് കൊണ്ടിരിക്കുകയാണ്.

മഞ്ഞുപാളികളിൽ നിന്ന് പുറത്ത് വരുന്ന സൂക്ഷ്മജീവികൾക്ക് രോഗവാഹകരാകാൻ കഴിയുമെന്നത് ഒരു കെട്ടുകഥയല്ല. 2016 ൽ റഷ്യയിലെ സൈബീരിയയിൽ ഉണ്ടായ അന്ത്രാക്സ് ബാധ ഇതിനുദാഹരണമാണ്. ആ വർഷം ഉണ്ടായ ഒരു ചൂടുകാറ്റിന് ശേഷമാണ് മേഖലയിൽ ആളുകളിൽ ആന്ത്രാക്സ് ബാധ കണ്ടെത്തിയത്. ഒറ്റപ്പെട്ട് കിടക്കുന്ന ഈ മേഖലയിൽ രോഗകാരണമായതെന്തെന്ന് ഏവരും അമ്പരന്നു. എന്നാൽ പിന്നീട് നടത്തിയ പഠനത്തിലാണ് സൈബീരിയൻ മേഖലയിലെ തന്നെ മഞ്ഞുമൂടിക്കിടന്ന പ്രദേശത്ത് മുൻപ് എപ്പോഴോ ചത്ത് മഞ്ഞിൽ പൂണ്ട് പോയ റെയിൻഡിയറുകളുടെ അവശിഷ്ടത്തിൽ നിന്നാണ് ഈ വൈറസ് പുറത്തു വന്നെതെന്ന് കണ്ടെത്തിയത്. 

English Summary: Over 100,000 Tonnes Of Ancient Microbes May Spill From Thawing Glaciers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com