രാജവംശത്തിന്റെ ‘തുരങ്കം’ വീണ്ടെടുത്ത വിദഗ്ധൻ; കലാം അഭിനന്ദിച്ച അമ്പുവേട്ടൻ
Mail This Article
സുരങ്ക എന്നാൽ തുരങ്കം. കാസർകോട്ട് ചെന്നാൽ തുരങ്കവും സുരങ്കയും ഒന്നാണ്. തുരങ്കത്തിന്റെ രണ്ടു മുഖം പോലെ. എന്നാൽ ഈ രണ്ടു പേരുകൾക്കും ഒപ്പം കാസർകോട്ടുകാർ ചേർത്തു വയ്ക്കുന്ന മറ്റൊരു പേരുണ്ട്– സി. കുഞ്ഞമ്പു. കുണ്ടംകുഴി നീർക്കയത്തിൽ സി. കുഞ്ഞമ്പു എന്ന നാട്ടുകാരുടെ അമ്പുവേട്ടൻ. സ്നേഹംകൊണ്ടാണ് നാട്ടുകാർ കുഞ്ഞമ്പുവിനെ അമ്പുവാക്കിയത്. അത് എല്ലാ അർഥത്തിലും യോജിക്കുന്നതായി. ‘അംബു’ എന്നാൽ ജലമാണ്. കുതിരാൻ തുരങ്കം റോഡിനു വേണ്ടിയാണെങ്കിൽ കാസർകോട്ടെ തുരങ്കം വെള്ളം ഒഴുകാനാണെന്നു മാത്രം. കിണറിനു പകരമായി ഉപയോഗിക്കാവുന്നത്. അങ്ങനെ നാടിന് വെള്ളം നൽകിയ കുഞ്ഞമ്പുവിന് അംബുവെന്ന പേരല്ലേ യോജിക്കുന്നത്. പേരിൽ ഒരു ‘കുഞ്ഞ്’ ഉണ്ടെങ്കിലും ജീവിതത്തിൽ ഏറെ നെടുങ്കൻ തുരങ്കങ്ങൾ കുഞ്ഞമ്പു നിർമിച്ചു. അങ്ങനെ സുരങ്ക നിർമാണ വിദഗ്ധൻ എന്ന വിദഗ്ധ പേരു കൂടി കുഞ്ഞമ്പുവിന് ലഭിച്ചു. 72 വർഷം പിന്നിട്ട ജീവിതത്തില്‍ തുരന്നത് ആയിരത്തിലേറെ തുരങ്കങ്ങൾ. അതിനാൽത്തന്നെ കുഞ്ഞമ്പുവിന്റെ ജീവിതമെന്നു പറഞ്ഞാൽ കാസർകോട്ടും ദക്ഷിണ കന്നഡയിലും തുരങ്കങ്ങളുടെ കഥയാണ്. ജീവജലം എത്തിച്ച സുരങ്കകളുടെ കഥ. നിരവധി സുരങ്കകളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകിയ കുഞ്ഞമ്പു ഇക്കഴിഞ്ഞ ജനുവരിയിൽ യാത്രയായി. നാടെങ്ങും നിറഞ്ഞ സുരങ്കകൾ ഇനി കുഞ്ഞമ്പുവിന്റെ നിത്യസ്മാരകങ്ങളാകും