ADVERTISEMENT

ഓസ്ട്രേലിയയിലെ വിദൂര പട്ടണമായ ലാജമാനുവിൽ മത്സ്യമഴ സംഭവിച്ചു. ജീവനുള്ള മീനുകളാണ് മഴയിൽ പെയ്തു താഴെ വീണത്. പിടയ്ക്കുന്ന മീനുകളെ കൈവശപ്പെടുത്താൻ കുട്ടികൾ മത്സരിച്ചു. പലരും ഇവയെ ജാറിലിട്ടുവയ്ക്കുകയും ചെയ്തു. ഇതാദ്യമായല്ല ഇവിടെ മത്സ്യമഴ പെയ്യുന്നത്. നാലു തവണയെങ്കിലും ഇവിടെ നേരത്തെ ഇങ്ങനെ സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവസാനം ലാജമാനയിൽ ഇത്തരമൊരു പ്രതിഭാസമുണ്ടായത് 2010ൽ ആണ്. വടക്കൻ ഓസ്ട്രേലിയയിലെ ടനാമി മരുഭൂമിമേഖലയിൽ ഉൾപ്പെട്ട ചെറുപട്ടണമാണു ലാജമാന. ഓസ്ട്രേലിയയിലെ ആദിമ നിവാസികളാണ് ഇവിടെ താമസിക്കുന്നത്. ചുഴലിക്കാറ്റിലോ മറ്റോ നദികളിൽ നിന്നും തടാകങ്ങളിൽ നിന്നും മത്സ്യം ആകാശത്തേക്ക് ഉയർന്നുപൊങ്ങി പെയ്തതാണു പ്രതിഭാസത്തിനു വഴിവച്ചതെന്നാണു വിദഗ്ധ അഭിപ്രായം.

 

ലോകത്ത് ഇത്തരം അപൂർവ മഴകൾ പല സമയങ്ങളിൽ പെയ്തിട്ടുണ്ട്. കേരളത്തിൽ 2001ൽ ചുവന്ന മഴ പെയ്തിരുന്നു. ഒരു പ്രത്യേക തരം ആൽഗെയുടെ സാന്നിധ്യമാണ് ഈ മഴയ്ക്ക് പിന്നിലെന്ന് പിൽക്കാലത്ത് വിശദീകരണം ഉയർന്നു. ഉൽക്കയിൽ നിന്നുള്ള ചുവന്നപൊടി മൂലമാണ് മഴയ്ക്ക് ഈ നിറം കിട്ടിയതെന്നും ഇടയ്ക്ക് സംശയമുണ്ടായിരുന്നു.‌1957ലും ചുവന്ന മഴ കേരളത്തിൽ പെയ്തിരുന്നു. വിചിത്രമഴകളിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് 1940ൽ റഷ്യയിലെ ഗോർക്കി പട്ടണത്തിൽ പെയ്ത നാണയമഴ. ആയിരക്കണക്കിനു വിലപിടിപ്പും ചരിത്രമൂല്യവുമുള്ള  വെള്ളിനാണയങ്ങൾ അന്ന് ഗോർക്കിപട്ടണത്തിൽ വീണു. ഒരു ചുഴലിക്കാറ്റായിരുന്നു കാരണം.ചുഴലിക്കാറ്റ് ഒരു നിധിപേടകത്തെ അന്തരീക്ഷത്തിലേക്കുയർത്തി തുറന്നതിന്റെ പരിണതഫലമായാണത്രേ നാണയങ്ങൾ ചിതറിവീണത്.

യുഎസിലെ ഓറിഗണിൽ പെയ്ത 2015ൽ പാൽമഴ പെയ്തു. മഴയ്ക്ക് നല്ല പാലിന്റെ നിറവും കൊഴുപ്പുമുണ്ടായിരുന്നു. പാലാണു വീഴുന്നതെന്ന് പോലും ആളുകൾ വിചാരിച്ചു. റഷ്യയിലോ ജപ്പാനിൽ നിന്നോ ഉള്ള ഒരു അഗ്നിപർവതവിസ്ഫോടനത്തിന്റെ ചാരം വഹിച്ചുവന്ന കാറ്റ് മഴയുമായി കൂടിക്കലർന്നാണ് ഈ വിചിത്രപ്രതിഭാസം സംഭവിച്ചത്. 2009ൽ ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ മീനുകളും തവളകളും വാൽമാക്രികളും മഴപോലെ വീണു. അന്നേദിനം ഇഷിക്കാവയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളും ലോണുകളും മറ്റും ഇവയെക്കൊണ്ടു നിറഞ്ഞു. വെള്ളം ആകാശത്തേക്കു കുതിച്ചുയരുന്ന വാട്ടർ സ്പ്രൗട്ട് പ്രതിഫാസത്തിന്റെ ഭാഗമായാണ് ഇവ ആകാശത്തെത്തിയതെന്നും അവിടെനിന്ന് മഴപോലെ ഇവ പൊഴിയുകയായിരുന്നുമെന്നുമാണ് ഇതെക്കുറിച്ചുള്ള സിദ്ധാന്തം.

ബ്രിട്ടനിൽ 2012ൽ ജെല്ലിമഴ പെയ്തു .ബ്രിട്ടനിലെ ഡോർസെറ്റിലാണ് ഇതു സംഭവിച്ചത്. ആ ദിനത്തിൽ ഈ മേഖലയിൽ ആലിപ്പഴങ്ങൾ പൊഴിഞ്ഞിരുന്നു. ഇതിനൊപ്പമാണ് ഈ നീലനിറത്തിലുള്ള ഈ ജെല്ലികളും വീണത്. പക്ഷികൾ ആകാശത്തേക്കു കൊണ്ടുപോയ ഏതോ സമുദ്രജീവികളുടെ മുട്ടകളാണ് ഇതിനു വഴിവച്ചതെന്നായിരുന്നു ഗവേഷകർ ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീട് ഇത് സോഡിയം പോളി അക്രിലേറ്റ് എന്ന വസ്തുവാണെന്നു തെളിഞ്ഞു. ഓസ്ട്രേലിയയിൽ ചിലപ്പോൾ ചിലന്തികളും മഴയായി പെയ്യാറുണ്ട്. ബലൂണിങ് എന്ന രീതിയിൽ ചിലന്തികൾ യാത്ര ചെയ്യുന്നതാണ് ഇതിനു കാരണമാകുന്നത്. 

 

English Summary: Australian town witnesses fish 'rained from sky', locals claim 'blessing from Lord', say reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com