ADVERTISEMENT

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാൾ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂർ, കാസർകോട് ജില്ലകൾക്കുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

 

മാർച്ചിന്റെ തുടക്കത്തിൽ തന്നെ ചൂട് ഇത്രയധികമായാൽ മുന്നോട്ട് എന്താകുമെന്ന് വലിയ ആശങ്ക നിലനിൽക്കുന്നു. ഫെബ്രുവരിയിൽ രാജ്യത്ത് കൂടുതൽ ചൂടനുഭവപ്പെട്ട സ്ഥലങ്ങളിൽ കണ്ണൂരുമുണ്ട്. ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിനു മുകളിലാണു താപനില.കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇത് സാധാരണ വേനൽ‍ച്ചൂടിനെക്കാൾ 3 മുതൽ 5 വരെ ഡിഗ്രി അധികമാണ്.

 

പാലക്കാട് ഇന്നലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് – 35.2, കൊച്ചി – 33.4, ആലപ്പുഴ – 34.2, തിരുവനന്തപുരം– 32.8 എന്നിങ്ങനെയായിരുന്നു ഉയർന്ന താപനില. ഇതു തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ വലയ്ക്കുന്നുണ്ട്. സൂര്യാഘാത സാധ്യത കണ്ട് ലേബർ കമ്മിഷണർ തൊഴിൽ സമയം പുനഃക്രമീകരിക്കാൻ നിർദേശിച്ചിരുന്നു. മലബാർ മേഖലയിൽ പലയിടത്തും രാത്രി കാലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രി താപനിലയും പകൽ താപനിലയും തമ്മിൽ വലിയ അന്തരം അനുഭവിക്കുന്നുണ്ട്. 10 ഡിഗ്രിയിലേറെ വ്യത്യാസം അനുഭവപ്പെട്ടാൽ തന്നെ അതു വളരെ വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലേതിനു സമാനമാകും.

 

മൂന്നാറിൽ 22.91 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.  നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവർ വെയിൽ അധികമുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്ക‍ണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തട‍സ്സമില്ല.

 

English Summary: Soaring temperatures in Kerala: KSDMA issues warnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com