കേരളത്തിൽ കഠിനമായ വേനൽച്ചൂട് തുടരുന്നു. ഏറ്റവും ഉയര്‍ന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും രേഖപ്പെടുത്തി. വരുന്ന അഞ്ച് ദിവസം കൂടി പകൽ താപനില ഉയർന്നു നിൽക്കും. ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. ഉടൻ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു.
സംസ്ഥാനത്തു വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കുമെന്നു വിദഗ്ധർ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ടായി. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുപ്രകാരം കണ്ണൂർ ചെമ്പേരിയിൽ 41.2 ഡിഗ്രി സെൽഷ്യസും പാലക്കാട് പട്ടാമ്പിയിൽ 39.7 ഡിഗ്രിയുമായിരുന്നു പകൽ താപനില.
എന്നാൽ ഈ കണക്കുകളെ അമിതമായി ആശ്രയിക്കരുതെന്നാണ് വിദഗ്ധനിലപാട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂർ വെള്ളാനിക്കരയിലും (37.1 ഡിഗ്രി) കൊച്ചി വിമാനത്താവളത്തിലുമായിരുന്നു (37 ഡിഗ്രി); താരതമ്യേന കുറഞ്ഞ പകൽ താപനില തിരുവനന്തപുരം വിമാനത്താവളത്തിലും (32.9).
ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇന്ത്യയിൽ ഈ നൂറ്റാണ്ടിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും ചൂട് ഇക്കൊല്ലമായിരുന്നു. വരുംദിവസങ്ങളിൽ ചൂടു കൂടും. കാര്യമായ വേനൽമഴയ്ക്ക് ഉടൻ സാധ്യതയില്ല. ഒറ്റപ്പെട്ട നേരിയ മഴ പെയ്തേക്കാമെന്നു മാത്രം.
English Summary: Temperatures continue to rise in Kerala