ADVERTISEMENT

ഭാരതപ്പുഴയുടെ പേരിൽ അറിയപ്പെടുന്ന ജില്ല, വെള്ളത്തിനു വേണ്ടി സമരം ചെയ്ത് രാജ്യാന്തര വേദികളിൽ ശ്രദ്ധിക്കപ്പെട്ട ജില്ല; ഈ ജലദിനത്തിൽ പാലക്കാട്ടു നിന്നു മൂന്നു കാഴ്ചകൾ. ഇപ്പോഴും കുഴികുത്തി വെള്ളമെടുക്കേണ്ട ആദിവാസികളുണ്ട് പാലക്കാട്ട്. വെള്ളം സൂക്ഷ്മമായി ഉപയോഗിച്ചു ലാഭം കൊയ്യുന്ന കർഷകരുണ്ട്, വാട്ടർ എടിഎം പോലെ മാതൃകകളുമുണ്ട്. 

തളികക്കല്ലിലെ വാഗ്ദാനം നടപ്പായില്ല

തളികക്കല്ല് പട്ടികവർഗ കോളനിയിലെ താമസക്കാർ വേനൽക്കാലമായാൽ ഉൾക്കാട്ടിൽ വെള്ളമുള്ള സ്ഥലത്തേക്കു മാറും. കോളനിയിൽ വെള്ളമില്ലാത്തത് കൊണ്ട് ആദിവാസി യുവതി ഉൾവനത്തിൽ പോയി പ്രസവിച്ചതും പിന്നീട് ആ കുഞ്ഞ് മരിച്ചതും കഴിഞ്ഞ മാസമാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളനിയിലെത്തിയ പഞ്ചായത്ത് അധികൃതർ കുഴൽ കിണർ കുഴിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും പ്രശ്നം ഉടനെ പരിഹരിക്കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. മലഞ്ചെരുവിലെ കാട്ടുചോലയിൽ കുഴികളുണ്ടാക്കി അതിൽ പൈപ്പ് ഇട്ടാണ് കോളനിയിൽ വെള്ളമെത്തിക്കുന്നത്. വേനൽ കനത്താൽ ഈ കുഴികളിലെ വെള്ളം വറ്റും. 

world-water-day-2023-palakkad1
വണ്ണാമടയിൽ 1985–ൽ സ്ഥാപിച്ച ജലവിതരണപൈപ്പ്. പ്രദേശത്തുള്ളവരെല്ലാം ഇൗ പൈപ്പിനെയാണ് ആശ്രയിച്ചിരുന്നത്. വണ്ണാമടയിലെ ആശുപത്രിയിലേക്കും വെള്ളം ഡ്രമ്മിൽ ശേഖരിച്ചു കൊണ്ടുപോയിരുന്നു. ഇപ്പോൾ എല്ലാ വീടുകളിലും പൈപ്പ് എത്തിയതോടെ ഇത് ആരും ഉപയോഗിക്കാതായി. പൈപ്പും തകരാറിലായി. തകരാർ പരിഹരിച്ചാൽ ഇപ്പോഴും ഇൗ പൈപ്പിൽ വെള്ളമെത്തും

കിഴക്കഞ്ചേരി പഞ്ചായത്തിലെ വിആർടിയിലും കാട്ടുചോലയിൽ പൈപ്പിട്ടാണു വെള്ളമെത്തിക്കുന്നത്. തോട്ടിലെ വെള്ളം വറ്റിയാൽ വാഹനത്തിൽ എത്തിക്കുന്ന വെള്ളമാണ് ആശ്രയം. പഞ്ചായത്ത് രണ്ട് വർഷം മുൻപ് കുഴൽകിണർ കുത്തിയെങ്കിലും മോട്ടർ വെച്ചിട്ടില്ല. കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും മോട്ടർ വെയ്ക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ പല പ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. നാൽപതോളം കുടുംബങ്ങൾ ഇവിടെ ദുരിതത്തിലാണ്. 

ഇത്തിരി വെള്ളം; ഇരട്ടി വിളവ്

വെള്ളത്തിന്റെ അളവു മുൻകൂട്ടി മനസ്സിലാക്കി  കരടിപ്പാറ, മൂങ്കിൽമട പ്രദേശങ്ങളിലെ കർഷകർ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ വിളവും ഇരട്ടിയായി. ആവശ്യത്തിന് വെള്ളം മാത്രം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷ്മ ജലസേചന പദ്ധതി രാജ്യത്ത് തന്നെ ആദ്യം നടപ്പിലാക്കിയത് ജില്ലയിലാണ്. ഇസ്രയേൽ സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. ഓരോ കൃഷിയിടത്തിലും ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി തീരുമാനിച്ച് പ്രോഗ്രാം ചെയ്യും. ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാൻ എല്ലായിടത്തും വാട്ടർ മീറ്ററും സ്ഥാപിച്ചിട്ടുണ്ട്. 60 കുതിരശക്തിയുള്ള പമ്പുപയോഗിച്ച് വെള്ളം പമ്പ് ചെയ്യും.  വെള്ളം ശുദ്ധിയാക്കിയാണ് ജലസേചനക്കുഴലുകളിൽ എത്തിക്കുന്നത്. 

world-water-day-2023-palakkad
ചിറ്റൂർ വണ്ണാമടയിലുള്ള തെങ്ങിൻ തോപ്പിലെ മൈക്രോ ഇറിഗേഷൻ. ചിത്രം: മനോരമ

ഒരു മണിക്കൂറിൽ ഒരു ലക്ഷം ലീറ്റർ വെള്ളം 130 മീറ്റർ വരെ ഉയരത്തിലേക്കു പമ്പു ചെയ്യാൻ കഴിയും. ദീർഘകാല വിളകൾക്ക് ഈ രീതി രാജ്യത്ത് ആദ്യം നടപ്പിലാക്കുന്നത് കരടിപ്പാറയിലാണ്.ഇവിടെ 54 കർഷകരുടെ 171 ഏക്കർ കൃഷിഭൂമിയിൽ വള പ്രയോഗത്തിനും ജലസേചനത്തിനും ഈ ഓട്ടമാറ്റിക് സംവിധാനം ഉപയോഗിക്കുന്നത്. തേങ്ങാവിളവ് ഇരട്ടിയായെന്നു കർഷകർ പറയുന്നു. മൂങ്കിൽമടയിൽ 82 കർഷകരുടെ 275 ഏക്കർ സ്ഥലത്തും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. 

പ്രകൃതിസംരക്ഷണത്തിന് വാട്ടർ എടിഎം

വഴിയാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപദ്ധതിയാണ് വാട്ടർ എടിഎം. ഒരു രൂപ നാണയമിട്ടാൽ ശുദ്ധീകരിച്ചതും തണുപ്പിച്ചതുമായ ഒരു ലീറ്റർ വെള്ളവും 5 രൂപ നാണയമിട്ടാൽ ശുദ്ധീകരിച്ച 5 ലീറ്റർ വെള്ളവും ലഭ്യമാകുന്നതാണു പദ്ധതി.

ജലജീവൻ മിഷന്റെ ഭാഗമായി വീടുകളിൽ ശുദ്ധജലമെത്തിയതിനാൽ പൊതുടാപ്പുകൾ എടുത്തു കളഞ്ഞതോടെ വഴിയാത്രക്കാർ ശുദ്ധജലത്തിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു. പൊതുസ്ഥലത്തെത്തുന്നവരും ദീർഘദൂര യാത്രക്കാരും വലിയ വില കൊടുത്ത് കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ഇതുമൂലം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും വർധിച്ചു. ഈ സാഹചര്യത്തിലാണ് ശീതീകരിച്ചതും ശുദ്ധവുമായ വെള്ളം പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കാൻ വാട്ടർ എടിഎം പദ്ധതിക്കു തുടക്കമിട്ടത്.

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിലും ബ്ലോക്കിന്റെ കീഴിലുള്ള കൊഴിഞ്ഞാമ്പാറ (ഗവ. യുപി സ്കൂളിനുമുന്നിൽ), എരുത്തേമ്പതി, വടകരപ്പതി, പെരുമാട്ടി, നല്ലേപ്പിള്ളി, എലപ്പുള്ളി, പൊൽപ്പുള്ളി എന്നിങ്ങനെ 7 പഞ്ചായത്തുകളിലുമാണ് വാട്ടർ എടിഎം സ്ഥാപിച്ചിട്ടുള്ളത്. 500 ലീറ്റർ സംഭരണശേഷിയുള്ള വാട്ടർ എംടിഎമ്മിലേക്കു പഞ്ചായത്തിന്റെ ജലസംഭരണിയിൽ നിന്നാണ് വെള്ളം കിയോസ്കിലെത്തിക്കുന്നത്.  ഒരുദിവസം 200 ലീറ്റർ വെള്ളം എടിഎമ്മിലൂടെ ആവശ്യക്കാർ എടുക്കുമ്പോൾ അത്രയും പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയുന്നുണ്ട്.

ശുദ്ധജലം അഥവാ കുഴിവെള്ളം 

‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ’ എന്ന അവസ്ഥയിലാണു അകമലവാരം കൊല്ലങ്കുന്നിലെ ആദിവാസികൾ. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തോടു ചേർന്നു താമസിക്കുന്ന 32 കുടുംബങ്ങൾ ഡാമിന്റെ കരയിൽ ചെറിയ കുഴികൾ കുത്തിയാണു ശുദ്ധജലം ശേഖരിക്കുന്നത്. പാലക്കാട് നഗരസഭയിലും 6 പഞ്ചായത്തുകളിലും ഉൾപ്പെടെ 25 ലക്ഷത്തോളം കുടുംബങ്ങൾക്കു ശുദ്ധജലമെത്തിക്കുന്ന മലമ്പുഴ ഡാമിനു ചുറ്റുമാണ് ഇവരുടെ താമസം. വേനലെത്തിയാൽ മയിലാടി തോട്ടിൽ നിന്നു തെളിഞ്ഞ വെള്ളം ശേഖരിക്കും. തോട് വറ്റിയാൽ ഡാമിന്റെ കരയിൽ ചെറിയ കുഴികൾ കുത്തി വെള്ളം ശേഖരിക്കണം. 

ഡാമിലെ വെള്ളം വറ്റി ഇറങ്ങുന്നതനുസരിച്ചു കുഴികളും ഇറക്കി കുത്തണം. വെള്ളത്തിനോടു ചേർന്നു കുഴികൾ കുത്തിയാലേ ഉറവ ലഭിക്കൂ. ഒരു കുടുംബത്തിനു 2 ബക്കറ്റ് വെള്ളം മാത്രമാണ് കുഴികളിൽ നിന്നു ലഭിക്കുകയെന്നു കോളനിയിലെ വീട്ടമ്മ കെ.ശ്രീജ പറഞ്ഞു. കൊല്ലങ്കുന്നിൽ കാടിനോടു ചേർന്നു താമസിക്കുന്ന ആദിവാസികളുടെ ദുരിതവും ആരും കാണാറില്ല. ഇവർ കിലോമീറ്ററുകൾ അപ്പുറത്തുള്ള കാട്ടുചോല തേടി പോകും. തിരഞ്ഞെടുപ്പിനു വോട്ട് അഭ്യർഥിച്ചെത്തുന്ന സ്ഥാനാർഥികളുടെ ആദ്യ വാഗ്ദാനം ശുദ്ധജല പദ്ധതിയാകും. പിന്നെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ. ഡാമിന്റെ ചുറ്റുമുള്ള തെക്കേ മലമ്പുഴ, വേലാകംപൊറ്റ, ഏലാക്ക്, വലിയകാട്, ആനക്കൽ, കവ, ചേമ്പന, കരടിയോട് ഭാഗങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ഡാമിനു ചുറ്റുമുള്ള പ്രദേശങ്ങളായതിനാൽ ഇവിടത്തെ ശുദ്ധജലക്ഷാമം ആരും ശ്രദ്ധിക്കാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com