ADVERTISEMENT

നീണ്ട 79 വർഷത്തിനു ശേഷം ഇന്ത്യയിൽ ആദ്യമായി ചീറ്റ കുഞ്ഞുങ്ങൾ പിറന്നു. നമീബിയയിൽ നിന്ന് കഴിഞ്ഞ സെപ്്റ്റംബറിലെത്തിച്ച സിയ എന്ന ചീറ്റയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ 4 കുഞ്ഞുങ്ങൾക്ക്  ജൻമം നൽകിയത്. കഴിഞ്ഞ ദിവസം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. ഇതിനു പിന്നാലെയാണ് സിയ 4 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയ വാർത്ത പുറത്തുവന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ആണ് ട്വിറ്ററിലൂടെ ചീറ്റക്കുഞ്ഞുങ്ങളുടെ ദൃശ്യം പങ്കുവച്ചത്.

 

നമീബിയയിൽനിന്ന് ഇന്ത്യയിലേക്ക് ആദ്യമെത്തിച്ച എട്ട് ചീറ്റകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജീവൻവെടിഞ്ഞ സാഷ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പെണ്‍ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ജീവനറ്റത്. പ്രതിദിന പരിശോധനയിൽ സാഷയ്ക്കു ക്ഷീണവും തളർച്ചയും ഉള്ളതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.

 

തുടർന്നുള്ള വിദഗ്ധന പരിശോധനയിൽ സാഷയ്ക്കു നിർജലീകരണവും വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തി. ക്രിയാറ്റിന്റെ അളവു വളരെ കൂടുതലാണെന്നു രക്തപരിശോധനയിൽ വ്യക്തമായി. ഇതോടെ വൃക്കയിൽ അണുബാധയുണ്ടെന്നു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വനത്തിലേക്കു തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാഷ.

 

തിങ്കളാഴ്ച രാവിലെയാണു മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടത്തില്‍ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടാവുമെന്നും കുനോയിലെ മറ്റു ചീറ്റകൾക്കു കുഴപ്പമില്ലെന്നും അധികൃതർ വ്യക്തമാക്കി. 5 പെൺചീറ്റകളെയും 3 ആൺചീറ്റകളെയുമാണു നമീബിയയിൽനിന്ന് പ്രത്യേക പദ്ധതി പ്രകാരം എത്തിച്ചത്.

 

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളുടെ രണ്ടാം സംഘത്തെ ഫെബ്രുവരി 18നാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചിരുന്നു. 7 ആണും 5 പെണ്ണുമടങ്ങുന്ന സംഘത്തെ ദക്ഷിണാഫ്രിക്കയിലെ ഗൗടെങ് വിമാനത്താവളത്തിൽനിന്ന് വ്യോമസേനയുടെ ചരക്കുവിമാനത്തിൽ ഗ്വാളിയറിൽ എത്തിച്ചശേഷം അവിടെനിന്ന് ഹെലികോപ്റ്ററിൽ ഉച്ചയോടെ കുനോയിൽ എത്തിക്കുകയായിരുന്നു.

 

കഴിഞ്ഞ സെപ്റ്റംബർ 17നു ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ നമീബിയയിൽനിന്നാണ് 8 ചീറ്റകളുടെ ആദ്യസംഘത്തെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്. ഫെബ്രുവരി 18ന് എത്തിച്ചവയിൽ ഏറ്റവും മുതിർന്നത് 8 വയസ്സും 3 മാസവും പ്രായമുള്ള ആൺചീറ്റയാണ്. 2 വർഷവും 4 മാസവും പ്രായമുള്ള പെൺചീറ്റയാണ് ഇളയത്. പരമാവധി 10 വർഷമാണു ദക്ഷിണാഫ്രിക്കൻ ചീറ്റകളുടെ ആയുസ്സ്.

 

English Summary: Cheetah Sia, who gave birth to four cubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com