ADVERTISEMENT

2018ൽ വടക്കൻ കാനഡയിലെ മഞ്ഞുമൂടിയ ഖനികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി. താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാൽ അതിന് അത്ര പ്രാധാന്യമൊന്നും അവർ കൽപിച്ചില്ല. അഞ്ച് വർഷങ്ങൾ ആ വസ്തുവിൽ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. അതു വെറുമൊരു രോമപ്പന്തായിരുന്നില്ല. മറിച്ച് മുപ്പതിനായിരം വർഷം മുൻപ് ഹിമയുഗകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു അണ്ണാന്റെ ശരീരമാണ്. 

 

മഞ്ഞിൽ സംരക്ഷിക്കപ്പെട്ട നിലയിൽ അത് ഇത്രയും കാലം നിലനിൽക്കുകയായിരുന്നു. കാനഡയിലെ യൂകോൺ എന്ന സ്ഥലത്തെ ഹെസ്റ്റർ ക്രീക്ക് മേഖലയിൽ കണ്ടെത്തിയതിനാൽ ഹെസ്റ്റർ എന്നാണ് ഈ അണ്ണാന് ശാസ്ത്രജ്ഞർ നൽകിയ പേര്.ശ്രദ്ധാപൂർവമുള്ള നിരീക്ഷണത്തിൽ രോമപ്പന്തിനുള്ളിൽ നഖങ്ങളും കാലുകളുമൊക്കെ കണ്ടെത്തിയതാണ് അണ്ണാന്റെ ശേഷിപ്പാണ് ഇതെന്ന അനുമാനത്തിലേക്കു ശാസ്ത്രജ്ഞരെ നയിച്ചത്. പിന്നീട് സ്ഥിരീകരത്തിനായി എക്‌സ്‌റേ മെഷീൻ ഉപയോഗിച്ചു. എക്‌സ്‌റേയിൽ അണ്ണാന്‌റെ അസ്ഥികൂടങ്ങളും മറ്റും നന്നായി തെളിഞ്ഞു. താമസിയാതെ ഈ അണ്ണാനെ വൈറ്റ്‌ഹോഴ്‌സ് എന്ന സ്ഥലത്തുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

 

അണ്ണാനെ കണ്ടെത്തിയ യൂക്കോൺ മേഖലയിൽ നിന്നു മുൻപും ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. വലിയ ബീവറുകളും മാമ്മത്തുകളും ചെന്നായ്ക്കളുമൊക്കെ ഇതിൽ ഉൾപ്പെടും. ആർട്ടിക് ഗ്രൗണ്ട് സ്‌ക്വിറൽ എന്ന വിഭാഗത്തിലുള്ള അണ്ണാനാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറഞ്ഞത്. ശീതകാലനിദ്രയ്ക്കിടെ മഞ്ഞിൽപെട്ട് ചത്തുപോയതാകാം ഇത്. ഇന്നും കാനഡയിലും അലാസ്‌കയിലും ഗ്രൗണ്ട് സ്‌ക്വിറൽ അണ്ണാൻമാർ ജീവിക്കുന്നുണ്ട്. പരന്ന ചെവികളും മെലിഞ്ഞ വാലുകളും ഇവയ്ക്കുണ്ട്. 15 ഇഞ്ച് വരെ വലുപ്പം വയ്ക്കുന്ന ഇവയ്ക്ക് അര കിലോയിലധികമാണ് പരമാവധി ഭാരംമുണ്ടാകുക. കൂണുകളും ചില പഴങ്ങളുമൊക്കെയാണ് ഇവ ഭക്ഷിക്കുക. ഓരോ വർഷവും ഒക്ടോബർ മുതൽ അടുത്ത വർഷം ഏപ്രിൽ പകുതി വരെ ഇവ ശീതകാലനിദ്രയിലേക്കു പ്രവേശിക്കും.

 

English Summary: Mysterious fur ball found frozen in Northern Canada turns out to be a mummified SQUIRREL that died 30,000 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com