വന്ധ്യംകരിക്കുന്നത് 5 ലക്ഷം കൊതുകുകളെ; അർജന്റീന ശക്തമായ നടപടിയിലേക്ക്
Mail This Article
കൊതുകുകളുടെ വ്യാപനം മൂലം പ്രതിസന്ധിയിലായ അർജന്റീന പരിഹാരത്തിനായി പുതിയ മാർഗം പരീക്ഷിക്കുന്നു. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനാണു പദ്ധതി.
അർജന്റീനയിൽ ഈ വർഷം ഇതുവരെ 41000 കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ലും 2020ലും നടന്ന വ്യാപനത്തേക്കാൾ വളരെ ഉയർന്ന തോതാണ് ഇത്. ഈ വർഷം താപനില ഗണ്യമായി കൂടിയതാണ് കൊതുകുകളുടെ വൻതോതിലുള്ള പെരുകലിനു വഴിവച്ചതെന്ന് ഗവേഷകയായ മരിയനെല്ല ഗാർസിയ ആൽബ പറയുന്നു.
2016 മുതൽ തന്നെ വികിരണങ്ങൾ ഉപയോഗിച്ച് കൊതുകുകളെ കൈകാര്യം ചെയ്യാനുള്ള പദ്ധതി അർജന്റീനയിൽ വികസിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വീതം വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കും. തുടർന്ന് ഇവയെ തുറന്നുവിടും. ഇത്തരം കൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കാതെ വരും. ഇത് കൊതുകുകളുടെ ജനസംഖ്യ വൻതോതിൽ കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
അർജന്റീനയിൽ ഡെങ്കിപ്പനി ഈയടുത്തായി 40 പേരുടെ ജീവൻ കവർന്നിരുന്നു. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിലുള്ള കൊതുകുകളാണ് ഇതു പരത്തുന്നത്. രാജ്യത്തെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ സാൽട്ട, ടുക്കുമാൻ, ജുജുയ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ. ചിലെ, ബൊളീവിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നവയാണ് ഈ പ്രവിശ്യകൾ.
English Summary: Argentina sterilizes mosquitoes with radiation to battle devastating dengue outbreak