ADVERTISEMENT

ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി പ്രവർത്തകനായ ജോൺ ഹ്യൂം തന്റെ ഫാം വിൽക്കുന്നു. വെറും ഫാം അല്ലിത്. ലോകത്തെ ഏറ്റവും വലിയ കാണ്ടാമൃഗ ഫാമായ ഇവിടെ 2000 കാണ്ടാമൃഗങ്ങളാണ് അധിവസിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത്. ലോകത്തെ കാണ്ടാമൃഗങ്ങളുടെ 80 ശതമാനവും ഇവിടെയാണ്.ഏഷ്യയിലും മറ്റും തദ്ദേശീയ വൈദ്യത്തിൽ ഉപയോഗിക്കാൻ കാണ്ടാമൃഗത്തിന്റെ കൊമ്പിന് വലിയ ആവശ്യക്കാരുണ്ട്. ഇതിനാൽ തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ തോതിൽ അനധികൃത കാണ്ടാമൃഗ വേട്ട നടക്കാറുണ്ട്. കഴിഞ്ഞ വർഷം മാത്രം 448 കാണ്ടാമൃഗങ്ങൾ വേട്ടയിൽ കൊല്ലപ്പെട്ടു. ക്രൂഗർ പോലുള്ള വിഖ്യാതമായ പാർക്കുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുപോലും ഇതാണു സ്ഥിതി.

കാണ്ടാമൃഗത്തിന്റെ കൊമ്പിന് അധോലോക വിപണിയിൽ കിലോയ്ക്ക് 60000 ഡോളർ എന്നതാണു വില. ഇതിനാൽ തന്നെ സ്വകാര്യമായി നടത്തുന്ന ഫാമുകളിൽ പോലും കവർച്ചക്കാർ കടന്നുകയറാറുണ്ട്. ഇപ്പോൾ 81 വയസ്സുള്ള ജോൺ ഹ്യൂം 30 വർഷമായി ഈ ഫാം നടത്തുന്നു. തന്റെ സമ്പാദ്യമായ 15 കോടി യുഎസ് ഡോളർ ഇതിനായി അദ്ദേഹം ചെലവഴിച്ചു. 20000 ഏക്കർ വിസ്തീർണമുള്ള ഫാമാണ് കരയിലെ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ സസ്തനിയായ കാണ്ടാമൃഗങ്ങൾക്കായി അദ്ദേഹം ഒരുക്കിയത്.

 

പരിസ്ഥിതി പ്രവർത്തകനാകുന്നതിനു മുൻപ് വിജയകരമായ കരിയറുള്ള ഒരു വ്യവസായിയായിരുന്നു ഹ്യൂം. ദക്ഷിണാഫ്രിക്കയിലെ നോർത്ത് വെസ്റ്റ് പ്രൊവിൻസിലാണു ഹ്യൂമിന്റെ ഫാം. ശക്തമായ സുരക്ഷയൊരുക്കിയിട്ടുള്ള ഇവിടെ വൈറ്റ് റൈനോസ് എന്ന വംശനാശഭീഷണിയുടെ വക്കിലുള്ള വിഭാഗത്തിലെ രണ്ടായിരം മൃഗങ്ങളാണുള്ളത്. കിലോമീറ്ററുകളോളം നീളമുള്ള മതിലുകൾ കെട്ടി ബന്തവസ്സാക്കിയിരിക്കുന്ന ഈ ഫാമിൽ കാമറകളും ഹീറ്റ് ഡിറ്റക്ടറുകളും സ്വകാര്യസേനയുമൊക്കെയുണ്ട്. നൂറിലധികം ആളുകൾ ഇവിടത്തെ തൊഴിലാളികളാണ്.

 

ഈ ഫാം കൃത്യമായി എവിടെയാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തന്റെ കൈയിലുള്ള സമ്പാദ്യമെല്ലാം തീർന്നെന്നും ധനികരായ ആരെങ്കിലും ഫാം ഏറ്റെടുക്കുമെന്നാണു കരുതുന്നതെന്നും ഹ്യൂം പറയുന്നു. 1 കോടി യുഎസ് ഡോളർ എന്ന സംഖ്യയ്ക്കാണ് ലേലം തുടങ്ങുന്നത്. ഫാമിനും മൃഗങ്ങൾക്കുമൊപ്പം ഭൂമിയും ഫാമിലെ യന്ത്രങ്ങളും ഇതു വാങ്ങുന്നവർക്കു സ്വന്തമായി ലഭിക്കും.

 

English Summary: World's Largest Rhino Farm With 2,000 Rhinos To Be Auctioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com