ADVERTISEMENT

മധ്യപ്രദേശിലെ രന്തംബോർ റിസർവിൽ നിന്നു കുനോ ദേശീയോദ്യാനത്തിലേക്ക് ഒരു കടുവ കടന്നുകയറി. ഇന്ത്യയുടെ ശ്രദ്ധേയമായ ചീറ്റ കുടിയേറ്റ പദ്ധതിയുടെ ഭാഗമായി 22 ചീറ്റകളെ താമസിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ഇതിൽ 19 എണ്ണം സുരക്ഷിതമേഖലയിലും 3 എണ്ണം തുറന്ന വനത്തിലുമാണ്. കടുവ ചീറ്റകളെ ആക്രമിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. കടുവയിൽ നിന്ന് ചീറ്റകൾക്ക് സുരക്ഷാഭീഷണിയൊന്നുമില്ലെന്ന് വനം അധികൃതർ പറഞ്ഞു. കടുവയെ സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും അവർ വെളിപ്പെടുത്തി.

 

ഇതിനു മുൻപ് എട്ടുവർഷക്കാലയളവിനിടെ ആറ് കടുവകൾ കുനോ ദേശീയോദ്യാനത്തിൽ കടന്നുകയറിയിട്ടുണ്ട്. എന്നാൽ ഇവയൊക്കെ താൽകാലികമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അതു സ്ഥലം കാലിയാക്കി. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന കടുവ അങ്ങനെ തിരിച്ചുപോകാനല്ലത്രേ ഉദ്ദേശിച്ചിരിക്കുന്നത്. കുനോ വനത്തിൽ താമസമുറപ്പിക്കാനാണ് അതിന്റെ ലക്ഷ്യം. ഇതോടെ കുനോ വനത്തിൽ പൂച്ചകുടുംബത്തിലെ 3 അതികായൻമാരുടെ സാന്നിധ്യമായെന്ന് വനം അധികൃതർ പറയുന്നു. പുലികൾ അവിടെ നേരത്തേയുണ്ടായിരുന്നു. ചീറ്റകളെ ഇവിടെ എത്തിച്ചു. ഇപ്പോഴിതാ കടുവയുമെത്തി. ടി 136 എന്നു പേരിട്ടിരിക്കുന്ന കടുവ ചംബൽ നദിയുടെ തീരങ്ങളിൽ കുറച്ചുകാലമായി കറങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത് കുനോയിലെത്തിയത്. വനംവകുപ്പിന്റെ പട്രോളിങ് സംഘവും ഇതിനെ ഇവിടെവച്ചു കണ്ടിരുന്നു.

 

കഴിഞ്ഞ വർഷം നവംബറിൽ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ജൗറയിൽ 2 മാധ്യമപ്രവർത്തകരെ ആക്രമിച്ച അതേ കടുവയാണ് ഇത്. പിന്നീട് ഇത് രാജസ്ഥാനിലെ കൈലാദേവി വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കു പോയിരുന്നു, പിന്നീട് ഇത് മധ്യപ്രദേശിലെ പൊഹാരിയിൽ കണ്ടെത്തി. നിലവിൽ ചീറ്റകൾ വസിക്കുന്നതിന് 25 കിലോമീറ്റർ അകലെയായാണ് കടുവ തമ്പടിച്ചിരിക്കുന്നത്. ചീറ്റകളും കടുവകളും തമ്മിൽ മുഖാമുഖമെത്താൻ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. കൊണ്ടുവന്ന ചീറ്റകളിലൊരെണ്ണമായ പവൻ, കടുവകളുടെ സാന്നിധ്യമുള്ള മാധവ് ദേശീയോദ്യാനത്തിലേക്ക് ഇടയ്ക്കു ചെന്നു കയറിയിരുന്നു. എന്നാൽ അപകടം മനസ്സിലാക്കി ഇതു തിരികെപ്പോന്നു. മാസങ്ങളായി പുലികളോടൊത്ത് കഴിയുന്നതിനാൽ സ്വയം സംരക്ഷിക്കാൻ ചീറ്റകൾക്കറിയാമെന്നും വനംവകുപ്പ് പറയുന്നു. എന്നാൽ വന്യജീവി വിദഗ്ധരിൽ ചിലർ ഈ വാദത്തോട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

 

ഇതുവരെ 24 ചീറ്റപ്പുലികളാണ് ഇന്ത്യയിലെത്തിയത്, ഇതിൽ രണ്ടെണ്ണം രോഗം വന്നു ചത്തു. ചീറ്റകളുടെ പ്രധാന അധിവാസകേന്ദ്രങ്ങളായ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്. 1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ജീവികളായ ചീറ്റകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും. വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്ന ചീറ്റകളിൽ വെറും 7000 എണ്ണം മാത്രമാണ് ഇന്ന് ലോകത്തുള്ളത്.

 

ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാട്ടിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ.  ഏഷ്യാട്ടിക് ചീറ്റകൾ അറേബ്യൻ ഉപദ്വീപ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ളിടങ്ങളിൽ പണ്ട് കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിൽ മാത്രമാണ് ഇവയുള്ളത്. അവിടെയും 12 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. മുൻപ് തന്നെ ഇന്ത്യയിൽ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങളുണ്ടായിരുന്നു. എഴുപതുകളിൽ ഇറാനിൽ നിന്ന് കുറച്ചു ചീറ്റയെ ഇന്ത്യയിലെത്തിക്കാൻ ഊർജിത ശ്രമം നടന്നു. അന്ന് ഇറാനിൽ 300 ചീറ്റകളുണ്ടായിരുന്നു. എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു നിഷ്കാസിതരായതോടെ ഈ പദ്ധതി മുടങ്ങി. 

 

കേന്ദ്രസർക്കാർ, നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, മധ്യപ്രദേശ് എന്നിവർ പങ്കാളികളായാണ് ചീറ്റ കുടിയേറ്റ പദ്ധതി നടപ്പാക്കിയത്.ചീറ്റപ്പുലികളുടെ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ആവാസപരിപാലനം, പരിസ്ഥിതി വികസനം എന്നിവയ്ക്കായി 5 വർഷത്തേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപയിലേറെ സംഭാവന നൽകി. മാർജാര കുടുംബത്തിലേ ഏറ്റവും വലിയ ജീവിയായ കടുവയുമായി ചീറ്റ ഏറ്റുമുട്ടിയാൽ ചീറ്റയ്ക്ക് നാശം സംഭവിക്കാനാണു സാധ്യത. കരുത്തും അക്രമണോത്സുകതയും പോരാട്ടശേഷിയും ചീറ്റകളെ അപേക്ഷിച്ച് വലിയതോതിൽ കൂടുതലാണ് കടുവകൾക്ക്. എന്നാൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ചീറ്റകൾക്ക് പ്രയോജനകരമാകും. കടുവകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനേ ശേഷിയുള്ളൂ. ചീറ്റ ഓടി രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.

 

English Summary: Tiger from Rajasthan’s Ranthambore reserve spotted in MP’s Kuno National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com