ADVERTISEMENT

ലോകത്തിലെ ഏറ്റവും വിലയേറിയ ഫംഗസ് ഏതാണ്? മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ് അതെന്നു കൂടി പറഞ്ഞുവയ്ക്കണം. കാരണം മനുഷ്യന്റെ ആസക്തികളെ ആളിക്കത്തിക്കാനുള്ള പ്രത്യേക മരുന്ന് തയാറാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ആ ഫംഗസും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ടിബറ്റന്‍ പീഠഭൂമിയില്‍ പ്രധാനമായും കാണപ്പെടുന്ന ഓഫിയോകോർഡിസെപ്സ് സൈനൻസിസ് (Ophiocordyceps sinesis) എന്ന ഫംഗസാണ് ഇന്റര്‍നാഷന്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) ഏറ്റവും പുതിയ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ വംശനാശ ഭീഷണി നേരിടുന്ന എല്ലാ സസ്യജന്തുജാലങ്ങളെയും രേഖപ്പെടുത്തുന്നതാണ് ഈ ചുവപ്പു പട്ടിക.

 

ആകൃതിയിലുള്ള പ്രത്യേകത കാരണം കാറ്റര്‍പില്ലര്‍ ഫംഗസ് എന്നും യർസഗുംബയെന്നും വിളിപ്പേരുള്ള ഇവ അധികം വൈകാതെതന്നെ വംശനാശം നേരിടുമെന്നു ഗവേഷകര്‍ പറയുന്നു. ഹിമാലയത്തിലും ടിബറ്റന്‍ പീഠഭൂമിയിലും നേപ്പാളിലും ചൈനയിലും ഇന്ത്യയിലും ഭൂട്ടാനിലും ഉയര്‍ന്ന മേഖലകളില്‍ ഇവയെ കാണാനാകും. ഇന്ത്യയില്‍ ഉത്തരാഖണ്ഡിലാണു കാണപ്പെടുന്നത്- കീഡാ ജാടി (Keeda Jadi) എന്നാണ് അവിടെ വിളിപ്പേര്. ഇവ കണ്ടെത്തുന്ന ജില്ലകളില്‍ ശേഖരണത്തിന് പ്രത്യേക പാസും ആവശ്യമുണ്ട്. കിലോഗ്രാമിന് 20 ലക്ഷത്തിനു മുകളിലേക്കു വരെ വില ലഭിക്കും. ഹിമാലയന്‍ വയാഗ്ര എന്നും വിളിപ്പേരുള്ള ഇവ ചൈനീസ് പരമ്പരാഗത മരുന്നുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. കരളിനും ശ്വാസകോശരോഗങ്ങള്‍ക്കും ഉത്തമമാണ് ഇവയെന്നാണു വിശ്വാസം. അതിനാല്‍ത്തന്നെ ചൈനീസ് പാരമ്പര്യവൈദ്യത്തിലെ വിലയേറിയ ഘടകമാണീ ഫംഗസ്. 

this-vulnerable-species-of-viagra-costs-rs-20-lakh-a-kilo2
Image Credit: raimond klavins/ Shutterstock

 

1990കള്‍ മുതലാണ് ഇവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വന്‍തോതില്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ നേരത്തേയുള്ളതിന്റെ 30 ശതമാനത്തിലേക്ക് എണ്ണം ചുരുങ്ങിയെന്നും ഐയുസിഎന്‍ വ്യക്തമാക്കുന്നു. ഈ ഫംഗസിന്റെ വളര്‍ച്ചയും ഏറെ കൗതുകകരമാണ്. ഗോസ്റ്റ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങളുടെ ലാര്‍വയുടെ ശരീരത്തിനകത്താണ് ഇവ വളരുന്നത്. വളര്‍ന്നു വലുതാകുമ്പോള്‍ ഈ പുഴുക്കളുടെ തല തകര്‍ത്ത് ഇവ പുറത്തേക്കു വരും. അതുവരെ ഈ പുഴുക്കളുടെ ശരീരത്തിലെ 99 ശതമാനം പോഷകവും ഉപയോഗിച്ചാണ് ഈ പരാന്നഭോജിയുടെ വളര്‍ച്ച. ഈ ഫംഗസിനെ കണ്ടെത്തുന്നതിന് പ്രത്യേക വിഭാഗക്കാര്‍തന്നെയുണ്ട്. ടിബറ്റന്‍ പീഠഭൂമിയിലാകെ ചുറ്റിക്കറങ്ങി ശേഖരിക്കുന്ന ഫംഗസുകളാണ് ഈ വിഭാഗക്കാരുടെ പ്രധാന വരുമാന മാര്‍ഗവും.

 

കാലങ്ങളായി ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ ഉപയോഗിക്കുന്നതാണെങ്കിലും ഇവയ്ക്ക് ആവശ്യക്കാര്‍ കുതിച്ചുയര്‍ന്നിട്ട് മൂന്നു ദശാബ്ദക്കാലമാകുന്നതേയുള്ളൂ. അതും ഹിമാലയന്‍ വയാഗ്രയെന്ന പേര് ലഭിച്ചതിനു പിന്നാലെ. ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ അനിയന്ത്രിതമായിട്ടായിരുന്നു ഇതിന്റെ ശേഖരണം. അതുതന്നെയാണിപ്പോള്‍ വംശനാശത്തിലേക്കു നയിച്ചതും. ഫ്രീസിങ് പോയിന്റിന് തൊട്ടുതാഴെ തണുപ്പുള്ള കാലാവസ്ഥയിലാണ് ഈ ഫംഗസുകള്‍ വളരുക. അതേസമയം മണ്ണ് മഞ്ഞുവീണ് സ്ഥിരമായി ഉറച്ചതാകാനും പാടില്ല. സമുദ്രനിരപ്പില്‍നിന്ന് 3000-5000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങളിലെ പുല്‍മേടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുക.

 

നേപ്പാളില്‍ വസന്തകാലത്തിന്റെ ആരംഭത്തില്‍ ആയിരങ്ങളാണ് മലനിരകള്‍ക്കു മുകളിലെത്തി ഈ ഫംഗസിനു വേണ്ടി തിരച്ചില്‍ നടത്തുക. അതായത് മേയ്-ജൂലൈ സമയത്ത്. ഫംഗസ് ഒരെണ്ണത്തിനുതന്നെ മികച്ച വിലയാണ് ലഭിക്കുക.  ചൈനയില്‍ സ്വര്‍ണത്തേക്കാള്‍ വിലയുണ്ട് ഈ ഫംഗസിനെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്തവണ കോവിഡ് ലോക്ഡൗണ്‍ കാരണം ഈ പര്‍വതയാത്രയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ ഫംഗസിന്റെ ഔഷധഗുണത്തെപ്പറ്റി ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇവ ലൈംഗിക ഉത്തേജനത്തിന് വളരെ മികച്ചതാണെന്ന ചൈനീസ് പാരമ്പര്യ വൈദ്യന്മാരുടെ അവകാശവാദമാണ് ഡിമാന്‍ഡ് കുതിച്ചുയരാന്‍ കാരണമാക്കിയത്.

 

ക്ഷീണം ഇല്ലാതാക്കാനും കാന്‍സര്‍ ഭേദമാകാനും വരെ ഇത് അത്യുത്തമമാണെന്നു പറഞ്ഞുപരത്തുന്നവരുണ്ട്. മരുന്നില്‍ ഉപയോഗിക്കുക മാത്രമല്ല, ചായയിലും സൂപ്പിലുമെല്ലാം ഈ ഫംഗസിട്ട് തിളപ്പിച്ച് കഴിക്കുന്നവരുമുണ്ട്. പണ്ടുകാലത്ത് ഈ ഫംഗസിന്റെ വിളവെടുപ്പിനിടെ നേപ്പാളിലെയും ചൈനയിലെയും ജനങ്ങള്‍ പരസ്പരം പോരടിച്ചു കൊലപ്പെടുത്തിയിട്ടുണ്ടെന്നു വരെ കഥകളുണ്ട്. പീഠഭൂമിയില്‍ ഇതിന്റെ വിളവെടുപ്പിലൂടെ ജീവിക്കുന്നവര്‍ക്കു വേണ്ടിയും ഫംഗസിന്റെ നിലനില്‍പിനു വേണ്ടിയും പ്രത്യേകം പദ്ധതികള്‍ ആലോചിക്കേണ്ടതുണ്ടെന്നും പറയുന്നു ഗവേഷകര്‍. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയുടെ ശേഖരണത്തിന് ഇനി കനത്ത നിയന്ത്രണങ്ങളുണ്ടാകും.

 

English Summary: Himalayan viagra',This Vulnerable Species Of Viagra Costs Rs 20 Lakh A Kilo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com