ADVERTISEMENT

ഒരു വിഡിയോ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ റെയ്ച്ചൽ ലെവിനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ റേച്ചൽ ഇരിക്കുന്നതു കാണിച്ചാണു വിഡിയോ തുടങ്ങുന്നത്. ഏറെ പ്രശസ്തമായ നോർത്തേൺ ലൈറ്റ്‌സ് അഥവാ ധ്രുവദീപ്തി കാണാൻ ഇപ്പോൾ യാത്രക്കാർക്ക് അവസരമുണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നത് ഇതിനിടെ വിഡിയോയിൽ കേൾക്കാം. ഇതു കേട്ട് പുറത്തേക്കു നോക്കുന്ന റെയ്ച്ചൽ ജനാലയിലൂടെ കടുത്ത പച്ച നിറത്തിലുള്ള പ്രകാശം കണ്ട് അദ്ഭുതസ്തബ്ധയാകുന്നതും വിഡിയോയിലുണ്ട്.

 

തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് റെയ്ച്ചൽ ഈ വിഡിയോ പങ്കുവച്ചത്. രണ്ടുലക്ഷത്തിലധികം പേർ ഇതിനിടെ ഈ വിഡിയോ കണ്ടു. കാൽലക്ഷത്തിലധികം ലൈക്കുകളും ഇതിനു ലഭിച്ചിട്ടുണ്ട്. ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്. ഒറോറ ബോറിയാലിസ്  എന്ന് ഉത്തരധ്രുവമേഖലയിലെ ധ്രുവദീപ്തിയും, ഒറോറ ഓസ്ട്രാലിസ് എന്ന് ദക്ഷിണ ധ്രുവമേഖലയിലെ ധ്രുവദീപ്തിയും സാങ്കേതികമായി അറിയപ്പെടുന്നു. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്.

 

സിഗ്സിഗ് ഘടനയിലും രശ്മികളുടെ രൂപത്തിലും ഉയരുന്ന പുകപോലെയുമൊക്കെ ധ്രുവദീപ്തികൾ കാണപ്പെടാറുണ്ട്. ഉത്തരധ്രുവ ദീപ്തികൾ അലാസ്ക, കാനഡയുടെ വടക്കൻ പ്രദേശങ്ങൾ, ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, സൈബീരിയ തുടങ്ങിയിടങ്ങളിലും ദക്ഷിണധ്രുവ ദീപ്തികൾ അന്റാർട്ടിക്ക, ചിലെ,അർജന്റീന, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്. ധാരാളം ആളുകൾ ഇവ കാണാൻ താൽപര്യപ്പെട്ട് എത്തുന്നതിനാൽ വലിയ വിനോദസ‍ഞ്ചാര പ്രാധാന്യമുള്ള കാര്യം കൂടിയാണ് ഇവ. ചൊവ്വാഗ്രഹത്തിലും ഇത്തരം പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷൻ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്..സൗരവാതങ്ങളാണ് ഇതിനു പിന്നിലുള്ള കാരണമമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

 

English Summary: Passenger witnesses northern lights from a plane. Watch stunning video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com