ADVERTISEMENT

അഹമ്മദാബാദ്∙ അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വ്യാഴാഴ്ച ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലും അതിനോട് ചേർന്നുള്ള പാകിസ്ഥാൻ പ്രദേശത്തുമായി കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുവരെ 37,000 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

അതിശക്തമായി വീശുന്ന കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബീച്ചുകളെല്ലാം അടച്ചിട്ടു. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. മുംബൈയിലും സമാന അവസ്ഥയാണ്.  ഇപ്പോൾ തെക്കൻ കറാച്ചിയിൽ നിന്ന് 380 കിലോമീറ്റർ ദൂരെയാണ് ബിപർജോയ്. 

mumbai-rain
മുംബൈയിൽ നിന്നുള്ള കാഴ്ച. (Photo: Twitter/@ompsyram)

ബിപർജോയ് കരതൊടുമ്പോള്‍ മണിക്കൂറില്‍ 125-135 കി.മീ വേഗതയായിരിക്കും കാറ്റിനെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് 145-150 കി.മീ വരെ ശക്തിപ്രാപിക്കാം. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വലിയ തോതില്‍ കൃഷിനാശവും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗുജറാത്ത് തീരത്തെത്തുന്ന നാലാമത്തെ വലിയ ചുഴലിക്കാറ്റാണ് ബിപർജോയ്. കഴിഞ്ഞ ദിവസം ഭുജ് ടൗണിൽ ആറുവയസ്സുള്ള പെൺകുട്ടിയും നാലുവയസ്സുള്ള ആൺകുട്ടിയും മതിലിടിഞ്ഞു വീണ് മരിച്ചു.

biparjoy-2
മുംബൈയിൽ നിന്നുള്ള കാഴ്ച. (Photo: Twitter/@ompsyram)

രാജ്കോട്ടിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീ മരം ശരീരത്തു വീണ് മരിച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് മരം കടപുഴകിയത്. ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. 

കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. തീരപ്രദേശത്തുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര–വ്യോമ–നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.

English Summary: Cyclone Biparjoy live updates: Over 37,000 people evacuated from Gujarat's coastal areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com