ADVERTISEMENT

ഈജിപ്തിന്റെ മോഹൻ ജൊദാരോയാണ് ബെറെനിക്. 2100 വർഷങ്ങൾ മുൻപ് വരെ ജനജീവിതം പുഷ്പിച്ചു നിന്ന നഗരം. കേരളവുമായി മുസിരിസ് തുറമുഖം വഴി അടുത്ത വ്യാപാര, സാമൂഹിക ബന്ധമുണ്ടായിരുന്ന നഗരം. എന്നാൽ ഇടയ്ക്ക് ഏതോ കാരണത്താൽ അവിടത്തെ ജനങ്ങൾ നഗരമുപേക്ഷിച്ചു പോയി. തെളിവുകൾ തരാതെ ഒരു പ്രയാണം.

എന്താണ് ആ പലായനത്തിനു കാരണമെന്നത് പുരാവസ്തു ഗവേഷകർക്കിടയിലെ ഒരു സമസ്യയായിരുന്നു. എന്നാൽ ഇപ്പോൾ ആ കാരണം കണ്ടെത്തിയിരിക്കുകണെന്ന് പോളണ്ടിൽ നിന്നൊരുകൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. ഒരു അഗ്‌നിപർവത വിസ്‌ഫോടനമാണത്രേ ഇതിനെല്ലാം വഴിവച്ചത്. ആ അഗ്‌നിപർവതം ഈജിപ്തിലോ സമീപ പ്രദേശങ്ങളിലോ ആഫ്രിക്കയിലോ പോലുമല്ലായിരുന്നു. പിന്നെങ്ങനെ അത് ബെറെനിക്കിന്റെ നാശത്തിനു ഹേതുവായി? ഒരു ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഒരിടത്തൊതുങ്ങിനിൽക്കുന്നില്ലെന്നും വിദൂരമേഖലകളിൽ പോലും അതു സ്വാധീനം ചെലുത്തുമെന്നുമുള്ളതിന് നല്ലൊരു ഉദാഹരണമാണ് ബെറെനിക്.

തൊണ്ണൂറുകൾ മുതൽ ബെറെനിക് സ്ഥിതി ചെയ്ത മേഖലയിൽ ഖനനം നടക്കുന്നുണ്ടായിരുന്നു. സമീപകാലത്ത് ലോകത്തിലെ ഏറ്റവും പഴയ ജന്തു സെമിത്തേരി കണ്ടെത്തിയതോടെയാണ് ബെറെനിക് വാർത്തകളിൽ നിറഞ്ഞത്. ഈ സെമിത്തേരിയിൽ അഞ്ഞൂറിലധികം പൂച്ചകളുടെയും നായ്ക്കളുടെയും കുരങ്ങൻമാരുടെയും കുഴിമാടങ്ങളുണ്ടായിരുന്നു.

Read Also: ബാഗും തോളിലിട്ട് തള്ളുവണ്ടിക്കു പിന്നാലെ നായ; ഉടമയ്ക്കൊരു കൈ സഹായം– വിഡിയോ

275 ബിസിയിൽ ടോളമി രണ്ടാമൻ ഫിലാഡെൽഫസ് ചക്രവർത്തിയാണ് ചെങ്കടലിന്റെ കരയിൽ ഈ നഗരം പടുത്തുയർത്തിയത്. അലക്‌സാണ്ടറുടെ പടയോട്ടകാലത്തിനു ശേഷം ഈജിപ്തിൽ ആധിപത്യം സ്ഥാപിച്ച ഗ്രീക്ക് രാജവംശമായിരുന്നു ടോളമി. ഇതിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു ഫിലാഡെൽഫസ്.

സൂയസ് കനാൽ ചെങ്കടലിൽ അവസാനിക്കുന്ന മേഖലയ്ക്ക് 825 കിലോമീറ്റർ തെക്കുമാറിയാണ് ഈ ആദിമനഗരം സ്ഥിതി ചെയ്തുപോന്നത്. തന്റെ മാതാവായ ബെറെനീസിന്റെ ഓർമയ്ക്കായാണ് ടോളമി രണ്ടാമൻ നഗരത്തിനു ബെറെനിക് എന്ന പേരു നൽകിയതെന്ന് ചരിത്രരേഖകൾ പറയുന്നു. ഒരു കാലത്ത് ഇവിടെ ജനജീവിതം ചടുലമായിരുന്നു.

കോട്ടകൊത്തളങ്ങളുള്ള ഈ നഗരത്തിൽ കുടിവെള്ളത്തിനായി പ്രത്യേക സംഭരണ സംവിധാനങ്ങളുണ്ടായിരുന്നു. വെള്ളം ശേഖരിക്കാനായി ഒരു വലിയ കിണർ നഗരത്തിൽ സ്ഥിതി ചെയ്തു. ഇതിൽ നിന്ന് ക്രെയിനുകളുടെ ആദിമകാല പതിപ്പു പോലെയൊരു സംവിധാനം ഉപയോഗിച്ച് വെള്ളം തേവി പ്രത്യേക ടാങ്കുകളിലെത്തിച്ചു.

Ancient animal cemetery in the Red Sea port of Berenice (Photo: Twitter/@GemsOfINDOLOGY)
Ancient animal cemetery in the Red Sea port of Berenice (Photo: Twitter/@GemsOfINDOLOGY)

ഒരേസമയം വ്യാപാരസ്ഥലവും സൈനിക കേന്ദ്രവും തുറമുഖവുമായി സ്ഥിതി ചെയ്ത നഗരത്തിലേക്ക് അറേബ്യയിൽ നിന്നും ആഫ്രിക്കയുടെ മറ്റുഭാഗങ്ങളിൽ നിന്നും സ്വർണവും ആനക്കൊമ്പുകളും സുഗന്ധദ്രവ്യങ്ങളുമൊക്കെ നിറച്ച കപ്പലുകളെത്തി. നഗരത്തിനു തൊട്ടടുത്തുള്ള ഗെബേൽ സബാറ, വാടി സികൈത് എന്നീ ഖനികൾ വിലപിടിപ്പുള്ള രത്‌നങ്ങളുടെ സ്രോതസ്സായിരുന്നു. ഇവിടം ഒരു കാലത്ത് ഈജിപ്ഷ്യൻ സമ്പത്തിന്റെ പര്യായമായിരുന്നു. പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ തുടങ്ങിയ പുരാതന സഞ്ചാരസാഹിത്യ ഗ്രന്ഥങ്ങൾ ഈ നഗരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

Read Also: കുളിക്കാനിറങ്ങിയ യുവതിയുമായി മുതല വെള്ളത്തിനടിയിലേക്ക്; തിരിച്ചുകിട്ടിയത് ഒരു ശരീരഭാഗം മാത്രം

കേരളവുമായി അടുത്ത ബന്ധം ബെറെനിക് പുലർത്തിയിരുന്നെന്ന് രേഖകളുണ്ട്. മലബാറിൽ നിന്ന് ഇവിടെ വാണിജ്യവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും എത്തിയിരുന്നു. കുരുമുളക് നിറച്ച ഭരണികൾ, കേരളീയ രീതിയിൽ നിർമിച്ച മൺപാത്രങ്ങൾ, തേങ്ങ, തേക്കിൻ തടിയിൽ നിർമിച്ച ഗൃഹോപകരണങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ടായിരുന്നു. ഇവ കൂടാതെ കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും നാവികരും കച്ചവടക്കാരും ഇവിടെ താമസിച്ചിരുന്നെന്നും തെളിവുകളുണ്ട്.

എന്നാൽ ബിസി 209 ൽ ഒരു വലിയ അഗ്‌നിപർവത വിസ്‌ഫോടനം ഭൂമിയിൽ നടന്നു. ഏത് അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ തീർച്ചയില്ലെങ്കിലും മെക്‌സിക്കോയിലെ പോപോകാറ്റെപ്ൽ, കരീബിയയിലെ പെലീ, ജപ്പാനിലെ ഹാക്കൂസാൻ എന്നിവയിലേതെങ്കിലുമൊന്നിനാണ് സാധ്യത കൂടുതലെന്ന് ഗവേഷകർ പറയുന്നു. വിസ്‌ഫോടനത്തിന്റെ തുടർഫലമായി ചൂടേറിയ വാതകങ്ങളും ചാരവും ഭൗമാന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി. ഇതു ലോകം മുഴുവൻ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കി.

എന്നാൽ ഈജിപ്തിൽ ഇതു വലിയ പ്രത്യാഘാതമാണുണ്ടായത്, പ്രത്യേകിച്ച് ബെറെനിക് ഉൾപ്പെടുന്ന മേഖലയിൽ. ഇവിടെ ആദ്യം ചൂടുകൂടി. അഗ്‌നിപർവത വിസ്‌ഫോടനത്തിന്റെ ചാരം അന്തരീക്ഷത്തിനു മുകളിൽ സൂര്യനെ മറച്ചതിനാൽ അന്തരീക്ഷം തണുക്കുകയും മഴ ഇല്ലാതാകുകയും ചെയ്തു. ഇതോടെ ബെറെനിക്കിൽ കടുത്ത വരൾച്ച ഉടലെടുത്തു. ക്ഷാമവും പട്ടിണിയും തുടർക്കഥയായി. ജലസംഭരണികൾ വറ്റിത്തുടങ്ങി. കുടിക്കാൻ ദാഹജലം പോലും കിട്ടാതെ ജനങ്ങൾ ബെറെനിക്കിൽ നിന്നു മറ്റു പ്രദേശങ്ങൾ തേടി യാത്രയായി. ബെറെനിക്ക് ഒരു പ്രേതനഗരമായി ഇങ്ങനെ മാറ്റപ്പെട്ടു.

ഇതാണു ബെറെനിക്കിന്റെ പതനത്തിനു പിന്നിലെ കാരണമെന്ന് ഇതെപ്പറ്റി ദീർഘനാളുകളായി പഠനം നടത്തുന്ന പോളണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിറ്ററേനിയൻ ആൻഡ് ഓറിയന്റൽ കൾച്ചേഴ്‌സ് മേധാവി മാരെക് വോസ്‌നിയാക് പറയുന്നു.

Content Highlights: Berenice | Egypt | Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com