അന്ന് സിക്കിം വിറച്ചു, കാഞ്ചൻജംഗയിൽ ഉദ്ഭവിച്ച ദുരന്ത തരംഗങ്ങൾ, കുലുങ്ങിയ ഭൂമി
Mail This Article
പെട്ടെന്നുണ്ടായ മിന്നൽപ്രളയം ദുരിതം വിതച്ചിരിക്കുകയാണു സിക്കിമിൽ. ആൾനാശവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നും ഇന്ത്യയുടെ ഏറ്റവും ചെറിയ സംസ്ഥാനവുമായ സിക്കിമിൽ ടീസ്തയും രൺഗീതുമാണ് പ്രധാനനദികൾ. ലോകപ്രശസ്തവും യുനെസ്‌കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതുമായ കാഞ്ചൻജംഗ ദേശീയോദ്യാനം സിക്കിമിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നായ കാഞ്ചൻജംഗയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഏറ്റവും പരിസ്ഥിതി സൗഹൃദമെന്നും ഏറ്റവും ശുചിത്വമുള്ളതെന്നുമുള്ള പെരുമകൾ വഹിക്കുന്ന സിക്കിം 1975ൽ ആണ് ഇന്ത്യയുടെ സംസ്ഥാനമായത്.
സിക്കിമിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രകൃതിദുരന്തം സംഭവിച്ചത് 2011 സെപ്റ്റംബർ 11ന് ആണ്. കാഞ്ചൻജംഗ ദേശീയോദ്യാന മേഖലയിലായിരുന്നു ഭൂകമ്പം ഉടലെടുത്തത്. കുറഞ്ഞത് 111 പേർ മരിച്ചെന്നാണു കണക്കാക്കപ്പെടുന്നത്. പലരാജ്യങ്ങളിലായി ആയിരുന്നു ഈ മരണങ്ങൾ. ഈ ദുരന്തത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടായിരുന്നു. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. ബംഗ്ലദേശ്, ഭൂട്ടാൻ, തിബറ്റ്, നേപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനങ്ങൾ ഉടലെത്തു. നേപ്പാളിലെ ബ്രിട്ടിഷ് എംബസിയുടെ മതിൽ തകർന്നു.
30 മുതൽ 40 സെക്കൻഡ് ദൈർഘ്യമുള്ളതായിരുന്നു ഈ ഭൂചലനം. 6.9 ആയിരുന്നു ഇതിന്റെ തീവ്രത. ഭൂചലനത്തിനു ശേഷം 3 തുടർചലനങ്ങളും സംഭവിച്ചു.
ദുരന്തനിവാരണസേനയും സൈന്യവും രക്ഷാപ്രവർത്തനം മികവേറിയ രീതിയിൽ ചെയ്തു. വടക്കൻ സിക്കിമിൽ കുടുങ്ങിയ 14 അംഗ വിനോദസഞ്ചാര സംഘത്തെ കരസേന രക്ഷിച്ചു. കനത്ത മഴയും മഞ്ഞിടിച്ചിലും പലപ്പോഴും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി.
Content Highlights: Sikkim Flash flood | Flood | Environment