1.3 ലക്ഷം രൂപയ്ക്ക് വാങ്ങിയ പക്ഷി പറന്നുപോയി; കണ്ടെത്തിയത് വാട്സാപ്പ് സ്റ്റാറ്റസിൽ
Mail This Article
എന്തുവില കൊടുത്തും അരുമകളെ വാങ്ങാൻ തയാറാകുന്ന ആളുകൾ ഉണ്ട്. അങ്ങനെ വാങ്ങിയ ഒന്ന് അധികംവൈകാതെ നഷ്ടമായാൽ എന്താവും അവസ്ഥ? അങ്ങനെയൊരു സംഭവം അടുത്തിടെ ഹൈദരാബാദിലും നടന്നു. 1.3 ലക്ഷം രൂപയ്ക്ക് കോഫി ഷോപ്പ് ഉടമയായ നരേന്ദ്ര ചാരി എന്നയാൾ ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത പക്ഷി പറന്നുപോവുകയായിരുന്നു.
മൂന്ന് മാസം മുൻപാണ് ജൂബിലി ഹിൽസ് സ്വദേശിയായ നരേന്ദ്രചാരി പിങ്ക് നിറത്തിലുള്ള ഗാല കൊക്കാറ്റൂവിനെ സ്വന്തമാക്കിയത്. സെപ്തംബർ 22ന് ഭക്ഷണം നൽകാനായി കൂടു തുറന്നപ്പോൾ പക്ഷി പറന്നുപോവുകയായിരുന്നു. പരിസര പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സെപ്തംബർ 25ന് പൊലീസിൽ പരാതി നൽകി.
ഈ സമയത്താണ് പക്ഷിസ്നേഹിയായ സയ്ദ് മുജാഹിദ് എന്നയാള്‍ പക്ഷിയുടെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതോടെ പുറംലോകം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. 70,000 രൂപയ്ക്ക് പക്ഷിയെ വിൽക്കാൻ തയാറെടുക്കുകയായിരുന്നു സയ്ദ്. ഇയാൾക്ക് പക്ഷിയെ ലഭിച്ചത് മറ്റൊരു കച്ചവടക്കാരനിൽ നിന്നായിരുന്നു. 50,000 രൂപയ്ക്കാണ് സയ്ദ് ഇതിനെ സ്വന്തമാക്കിയത്. ആ കച്ചവടക്കാരന് കോക്കറ്റൂവിനെ കിട്ടിയതാകട്ടെ 30,000 രൂപയ്ക്കും. കുറച്ച് പ്രയാസപ്പെട്ടെങ്കിലും നരേന്ദ്രചാരിക്ക് തന്റെ പക്ഷിയെ തിരിച്ചുകിട്ടി.