ഈ വർഷത്തെ മൂന്നാം ചുഴലിക്കാറ്റ്; ‘തേജ്’ 24 മണിക്കൂറിനകം എത്തും: ഭീഷണിയാകുന്നത് തീവ്രന്യൂനമർദം
Mail This Article
അറബികടലിൽ രൂപപ്പെട്ട ന്യുനമർദം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമ്പോൾ തേജ് എന്ന പേരിൽ അറിയപ്പെടും. ഇന്ത്യ നിർദേശിച്ച പേരാണിത്. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിൽ രണ്ടാമത്തെയും ഈ സീസണിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് തേജ്. ഒക്ടോബർ 22ഓടെ തീവ്രചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ഒക്ടോബർ 24 ഓടെ ഒമാൻ-യെമൻ തീരത്തേക്ക് നീങ്ങിയേക്കും. തേജ് ഇന്ത്യൻ തീരത്തിനു ഭീഷണിയുണ്ടാക്കുന്നില്ല.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം തിങ്കളാഴ്ചയോടെ തീവ്രന്യുന മർദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴയുണ്ടായേക്കും. കൂടുതൽ മഴയ്ക്ക് സാധ്യത തെക്കൻ കേരളത്തിലാണ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കാലവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 7 ദിവസം വൈകി വന്ന കാലവർഷം 4 ദിവസം വൈകിയാണ് തിരിച്ചു പോയത്. ഇപ്പോൾ തുലാവർഷം എത്തിച്ചേർന്നിട്ടുണ്ട്.