ADVERTISEMENT

ആമസോൺ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകളിൽ 2000 വർഷം മുൻപ് കൊത്തിവച്ച മനുഷ്യമുഖ ചിത്രങ്ങൾ തെളിഞ്ഞു വന്നു. കൗതുകകരമായ ഈ സംഭവം ഏറെ പ്രാധാന്യമുള്ളതും പാരിസ്ഥിതികമായി ആശങ്കയുണ്ടാക്കുന്നതുമായ മറ്റൊരു സംഗതിയിലേക്കും വിരൽചൂണ്ടുന്നു. ആമസോൺ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വരൾച്ചയാണ് ഇതിന് കാരണമാകുന്നത്. വരൾച്ച കാരണം നദിയുടെ ജലനിരപ്പ് വൻതോതിൽ താഴുന്നതാണ് പാറച്ചിത്രങ്ങളെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സഹസ്രാബ്ദങ്ങൾക്കു മുൻപ് മേഖലയിൽ താമസിച്ചിരുന്ന ആദിമവംശജർ തങ്ങളുടെ ആയുധങ്ങൾ മൂർച്ചകൂട്ടിയ വിടവുകളും പുറത്തുതെളിഞ്ഞിട്ടുണ്ട്.

Photo: Twitter/@Reuters
Photo: Twitter/@Reuters

ഭൂമിയുടെ ശ്വാസകോശം... ആമസോൺ മഴക്കാടുകളെക്കുറിച്ച് ആലങ്കാരികമായാണ് ഇതു പറയുന്നതെങ്കിലും വളരെയേറെ സത്യവത്തായ കാര്യമാണിത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ വായുനിലവാരവും മികവും വലിയ തോതിൽ ഈ മഴക്കാടുകളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.

എന്നാൽ ആമസോൺ മഴക്കാടുകളിൽ പലവിധ പരിസ്ഥിതി പ്രശ്നങ്ങളുണ്ട്. ഇവിടെ നിന്നുള്ള കാർബൺ വികിരണത്തിൽ വലിയ തോതിൽ വർധനയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ആമസോണിന്റെ നല്ലൊരു ഭാഗം സ്ഥിതി ചെയ്യുന്ന രാജ്യമായ ബ്രസീലിലും അയൽരാജ്യങ്ങളിലും കൃഷിക്കും മറ്റുമായി വനനശീകരണം തകൃതിയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇതിന്റെ തോത് വളരെയേറെ കൂടിയിട്ടുണ്ട്. ആമസോണിലെ ബാക്കിയുള്ള മരങ്ങൾക്ക് ആഗിരണം ചെയ്യാവുന്നതിനേക്കാൾ കൂടിയ തോതിൽ കാർബൺ വികിരണം നടക്കുന്നുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ.

Photo: Twitter/@liv59224)
Photo: Twitter/@liv59224)

ആമസോൺ നദി, "ആമസോൺ മഴക്കാടുകളുടെ ജീവരേഖ" എന്ന് വിളിക്കപ്പെടുന്നു. ഒഴുകുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്. തെക്കേ അമേരിക്കയിലൂടെ ഒഴുകുന്ന ആമസോൺ ഏകദേശം 6,400 കിലോമീറ്റർ താണ്ടി അറ്റ്ലാന്റിക് സമുദ്രത്തിൽ യാത്ര അവസാനിപ്പിക്കുന്നു. 7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നദീതടത്തിൽ എണ്ണമറ്റ സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടെ വിസ്മയിപ്പിക്കുന്ന ജൈവവൈവിധ്യമുണ്ട്.  

Photo: Twitter/@liv59224)
Photo: Twitter/@liv59224)

ആമസോൺ നദി ആഗോള കാലാവസ്ഥാ രീതികളെ നിയന്ത്രിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. നദീതീരത്ത് താമസിക്കുന്ന അനേകം ജനസമൂഹങ്ങൾക്ക് ജലശ്രോതസ്സായും ഗതാഗത, ഉപജീവന മാർഗമായും ആമസോൺ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com