ADVERTISEMENT

ഭൂമിയിൽ നിന്ന് 15.5 കോടി വർഷം മുൻപ് മറഞ്ഞ ഒരു ഭൂഖണ്ഡം. ആർഗോലാൻഡ് എന്നറിയപ്പെടുന്ന ഈ ഭൂഖണ്ഡത്തിന്‌റെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ടായിരുന്നു ആർഗോലാൻഡ് കിടന്നിരുന്നത്. എന്നാൽ ഭൗമാന്തര ശക്തികളുടെ പ്രവർത്തനത്താൽ  ഈ കരഭാഗം പടിഞ്ഞാറൻ ഓസ്‌ട്രേലിയയുമായി വേർപെട്ടു. തെക്കുകിഴക്കൻ ഏഷ്യയുടെ സമീപം ഇതു മറയുകയും ചെയ്തു.

ആർഗോലാൻഡ് (Photo: Twitter/@CoCthulhu)
ആർഗോലാൻഡ് (Photo: Twitter/@CoCthulhu)

15,5 കോടി വർഷം മുൻപ് ഓസ്‌ട്രേലിയയിൽ നിന്ന് ഈ കരഭാഗം വേർപെട്ടതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് നേരത്തെതന്നെ അറിയാമായിരുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ആർഗോ അബിസൽ പ്ലെയിൻ എന്ന ഭൗമഘടനയിൽ നിന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്ത് മുൻകാലങ്ങളിൽ പല കരഭാഗങ്ങളും വേർപെടുകയും കൂടിച്ചേരുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ 12 കോടി വർഷം മുൻപ് ഗോണ്ട്വാന എന്ന പ്രാചീന മഹാവൻകരയിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യൻ ഭൂഭാഗം. എന്നാൽ ഇന്നും ഇത് ഒരു കരയായി തന്നെ സ്ഥിതി ചെയ്യുന്നു.

എന്നാൽ ആർഗോലാൻഡിന് ഇങ്ങനെയൊരു വിധിയായിരുന്നില്ല. ഓസ്‌ട്രേലിയയിൽ നിന്നു വേർപെട്ട ശേഷം ആർഗോലാൻഡ് ചിതറി നാമാവശേഷമായി. എവിടെയാണ് ഈ പ്രാചീന ഭൂഖണ്ഡം അവസാനിച്ചതെന്ന് ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നില്ല. ഈ പ്രഹേളികയ്ക്കാണ് പുതിയ ഗവേഷണം അന്ത്യമേകുന്നത്. ഓസ്‌ട്രേലിയയ്ക്ക് വടക്കുഭാഗത്തായാണ് ആർഗോലാൻഡ് അവസാനിച്ചതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നു. തുടർന്നാണ് തെക്കുകിഴക്കൻ ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്.

നെതർലൻഡ്‌സിലെ യുട്രെക്ട് സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര സംഘമാണ് ഗവേഷണത്തിനു ചുക്കാൻ പിടിച്ചത്. ഇവർ ആർഗോലാൻഡിന്‌റെ പ്രയാണം പുനസൃഷ്ടിച്ചു. ഇന്തൊനീഷ്യയ്ക്കും മ്യാൻമറിനും ഇടയിലായി പ്രാചീന കരഭാഗങ്ങൾ ഇവർ കണ്ടെത്തി. ആർഗോലാൻഡ് ചിതറിപ്പോകുകയും മേഖലയിലെ പല കരഭാഗങ്ങളിലേക്കും ഇവ കൂടിച്ചേർക്കപ്പെടുകയും ചെയ്‌തെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മേഖലയിൽ വലിയ ജൈവവൈവിധ്യമുടലെടുക്കാനും ഈ പ്രതിഭാസം വഴിവച്ചു.

English Summary:

Scientists Uncover the Mystery of Argoland's Disappearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com