ADVERTISEMENT

സമൂഹത്തിലെ നന്മമരങ്ങളെന്ന വിശേഷണവുമായി തലയുയർത്തി നിൽക്കാൻ മനുഷ്യനു മാത്രമേ കഴിയുകയുള്ളോ? പരിണാമത്തിന്റെ യാത്രയിൽ മനുഷ്യനിൽ മാത്രമാണോ നിസ്വാർഥ പരോപകാരശീലമെന്ന സ്വാഭാവഗുണം വെളിച്ചം കണ്ടിരിക്കുന്നത്? തീർച്ചയായും പരസ്പര ധാരണയും സഹായതാ മനോഭാവവുമാണ് മനുഷ്യനെ ഏറ്റവും വിജയിച്ച ജീവജാതിയാക്കിയ സാമൂഹിക ഗുണം. മറ്റു ചില ജീവികളെയും നൈസർഗ്ഗികമായി മറ്റുള്ളവരെ സഹായിക്കാൻ പ്രചോദനമുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഒറാങ് ഉട്ടാൻ, ബോണോ ബോസ് തുടങ്ങിയ ആൾക്കുരങ്ങുകൾ ഇപ്രകാരം സേവന സന്നദ്ധരാകാറുള്ളതായി പഠനങ്ങളുണ്ട്. സസ്തനികളായ ഡോൾഫിനുകൾ, എലികൾ, വാംപയർ വവ്വാൽ തുടങ്ങിയ ഏതാനും ജീവികളും കൂട്ടത്തിലെ മറ്റുള്ളവർക്ക് ചെറു സഹായങ്ങൾ ചെയ്യാറുള്ളതായി നിരീക്ഷണങ്ങൾ പറയുന്നു. ഇതിൽ പലതും തിരിച്ചു ലഭിക്കുന്ന പ്രയോജനങ്ങളെ അധാരമാക്കിയാണെന്നു മാത്രം. മനുഷ്യരും ചില ആൾക്കുരങ്ങുകളുമാണ് പ്രത്യക്ഷത്തിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരസേവന താൽപര്യം കാട്ടുന്നതായി കണ്ടെത്തിയിട്ടുള്ളത്. 

ചാരതത്ത (Photo: Twitter/@reptilegardens)
ചാരതത്ത (Photo: Twitter/@reptilegardens)

എന്നാൽ ജീവ ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, ആഫ്രിക്കൻ ചാരത്തത്തകൾ നിസ്വാർഥ സേവനമെന്ന സ്വഭാവ ഗുണം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷികളിലെ കാര്യഗ്രഹണക്ഷമതയിൽ താരതമ്യ പഠനം നടത്തുന്ന ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർണിത്തോളജിയിലെ ഗവേഷകരാണ് അത്തരമൊരു പഠനം നടത്തിയത്. പക്ഷികളിലെ സുമുഖരും സമർഥരുമാണ് തത്തകൾ. കുശാഗ്ര ബുദ്ധിയിൽ കാക്കകൾ മാത്രമാണ് അവർക്ക് എതിരാളികൾ. ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തലച്ചോറാണ് ഇരുവർക്കുമുള്ളത്. കലത്തിൽ കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിച്ചത് കഥയാണെങ്കിലും വിഷമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തത്തകൾക്കു പ്രത്യേകം കഴിവുണ്ട്. പക്ഷികളിലെ പ്രതിഭാധനരായ തത്തകളെ ‘തൂവലുകളുള്ള ആൾക്കുരങ്ങുകൾ’ എന്നു പോലും വിശേഷിപ്പിക്കാറുണ്ട്. ബുദ്ധിയും കഴിവുകളും കൗശലവും തത്തകൾക്ക് സ്വന്തമെന്ന് നമ്മൾ ഇതിനകം മനസ്സിലാക്കിയിട്ടുള്ളതാണ്.

ആഫ്രിക്കൻ ചാരത്തത്തകൾ: പക്ഷികളിലെ ഒന്നാം നമ്പർ മിമിക്രിക്കാർ

ഓമനപ്പക്ഷികളായി മനുഷ്യൻ വളർത്തുന്ന തത്തകളിൽ അതീവബുദ്ധിയും അമ്പരപ്പിക്കുന്ന കഴിവുകളും അപാരമായ ഇണക്കവും മിമിക്രിക്കാരെ തോൽപിക്കുന്ന അനുകരണ സാമർഥ്യവുമുള്ളവരാണ് ചാരത്തത്തകൾ. ആഫ്രിക്കയാണ് ഇവരുടെ ജന്മദേശം. ഐറീൻ പെപ്പർ ബെർഗ് എന്ന മൃഗ മനഃശാസ്ത്രജ്ഞൻ അലക്സ് എന്ന ചാരത്തത്തയെ നൂറോളം വാക്കുകൾ ഉപയോഗിക്കാനും നിറങ്ങളും ആകൃതിയും തിരിച്ചറിയാനും പഠിപ്പിച്ചിരുന്നത്രേ. എന്നാൽ സാമർഥ്യമെന്നാൽ അതിനപ്പുറമാകണമല്ലോ. സാമൂഹികബുദ്ധിയൊക്കെയുണ്ടെങ്കിലും കാക്കകൾ പരസ്പരം സഹായിക്കില്ലെന്ന് പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. ചെറിയ ഉപകരണങ്ങളും അൽപം സങ്കീർണമായ പ്രശ്നങ്ങളുമായൊക്കെ മല്ലിടുമെങ്കിലും സഹായത്തിന്റെ കാര്യത്തിൽ കാക്കകൾ പൂർണ്ണ പരാജയമാകുന്നു. മിടുക്കരെന്നു വാഴ്ത്തപ്പെടുന്ന ആഫ്രിക്കൻ ചാരത്തത്തകൾ കൂടെയുള്ളവരുടെ കാര്യം വരുമ്പോൾ എങ്ങനെയാണു പെരുമാറുന്നതെന്നറിയാനാണ് ബ്രൂക്ക്സ്, ബയേൺ എന്നീ ഗവേഷകർ ശ്രമിച്ചത്.

തത്തകളിലെ പരീക്ഷണം

സാമൂഹിക ജീവിതത്തിൽ തത്തകൾ പ്രദർശിപ്പിക്കുന്ന അസാധാരണ ബുദ്ധിയാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരെ പുത്തൻ പരീക്ഷണത്തിനു പ്രേരിപ്പിച്ചത്. അവരുടെ ജീവിതത്തിൽ പരക്ഷേമ കാംക്ഷയ്ക്ക് (altruism) സ്ഥാനമുണ്ടോയെന്നറിയുകയായിരുന്നു ലക്ഷ്യം. ഒരു പ്രത്യേക ലക്ഷ്യം നേടാൻ, പരപ്രേരണ കൂടാതെ ആഫ്രിക്കൻ ചാരത്തത്തകൾ അവർക്കു പരിചിതരായ തത്തകളെ സഹായിക്കുന്നതായി, അതും തനിക്ക് നേട്ടമൊന്നുമില്ലാതിരുന്നിട്ടും, അവർ കണ്ടെത്തി. 

ബ്ലൂ ഹെഡഡ് മക്കാ തത്ത. (Photo: Twitter/@GoldenCockatoo)
ബ്ലൂ ഹെഡഡ് മക്കാ തത്ത. (Photo: Twitter/@GoldenCockatoo)

ഇതു തെളിയിക്കാൻ അവർ നടത്തിയ പരീക്ഷണം ഇങ്ങനെയായിരുന്നു. മികച്ച ധാരണാശക്തിയുണ്ടെന്നു തെളിയിക്കപ്പെട്ട രണ്ടു തത്ത ഇനങ്ങളെയാണ് അവർ പഠനത്തിനായി തിരഞ്ഞെടുത്തത്– ചാരത്തത്തകളെയും ബ്ലൂഹെഡഡ് മക്കാ തത്തകളെയും. രണ്ടിനത്തിലും പെട്ട തത്തകളെ ആദ്യം ജോടികളായി തിരിച്ചു. പിന്നീട് ഭക്ഷിക്കാനുള്ള വാൾനട്ടുകൾക്ക് പകരം ലോഹടോക്കണുകൾ കൈമാറ്റം ചെയ്യാൻ ഇവയെ പരിശീലിപ്പിച്ചു. അതായത്, ഗവേഷകൻ നൽകുന്ന ലോഹടോക്കണുകൾ സൂക്ഷിച്ചു വച്ച്, ഓരോ തവണയും വാൾനട്ടിനു പകരം അതു തിരിച്ചു നൽകാൻ അവർ പഠിച്ചു. അടുത്ത പടിയായി, ജോഡികളിൽ ഒരു പക്ഷിക്കു മാത്രമേ ലോഹ ടോക്കണുകൾ നൽകിയുള്ളൂ. ടോക്കണുകൾ ലഭിച്ചവയെ വാൾനട്ട് നൽകുന്ന ഗവേഷകനുമായി നേരിട്ടു കാണുന്നതിൽനിന്ന് ഒഴിവാക്കി. ഇവയുടെ കൂടിന്റെ മറു വശത്തിരിക്കുന്ന പക്ഷികൾക്ക് ലോഹ ടോക്കണില്ലായിരുന്നുവെങ്കിലും അവർക്ക് ഗവേഷകനെ ബന്ധപ്പെടാൻ കഴിയുമായിരുന്നു. അപ്പോൾ ഗവേഷകന്റെ കയ്യിൽനിന്ന് വാൾനട്ട് സ്വന്തമാക്കണമെങ്കിൽ അപ്പുറത്തെ കൂട്ടിലിരിക്കുന്ന കൂട്ടുകാരൻ ലോഹടോക്കണുകൾ നൽകാൻ തയാറാവണം. 

അദ്ഭുതകരമെന്നു പറയട്ടെ, ഈ പാരസ്പര്യ പ്രക്രിയയോട് ആഫ്രിക്കൻ തത്തകൾ മികച്ച പ്രതികരണമാണ് നടത്തിയത്. തനിക്ക് പ്രയോജനമൊന്നുമില്ലാതെതന്നെ കൂട്ടാളികൾക്ക് ലോഹ ടോക്കൺ നൽകാൻ അവ തയാറായി. എന്നാൽ മക്കാ തത്തകൾ സഹായ പ്രവണത കാണിച്ചില്ലെന്നു മാത്രമല്ല, കൂട്ടാളിയുമായി തീറ്റ പങ്കുവയ്ക്കാൻ പോലും മടി കാണിച്ചു. ആഫ്രിക്കൻ തത്തകളാകട്ടെ, ജോടിയായി വന്നയാൾ പരിചിതനും കൂട്ടുകാരനുമല്ലെങ്കിൽ പോലും അവയെ സഹായിക്കാൻ തയാറായി. ശാസ്ത്രീയമായി പറഞ്ഞാൽ, അവർ പ്രോസോഷ്യലായി (prosocial) പെരുമാറി. എട്ടു ജോടികളിൽ ഏഴെണ്ണവും പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ സ്വയം കൂട്ടാളിക്ക് ടോക്കൺ നൽകി. അതായത് ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ മുൻ പരിചയമോ പരിശീലനമോ ഇല്ലാതെ തന്നെ. 

ചാരതത്തകൾ (Photo: Facebook/Eduardo Samaniego Amaya)
ചാരതത്തകൾ (Photo: Facebook/Eduardo Samaniego Amaya)

ഏറ്റവും രസകരം, പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ തങ്ങൾക്ക് ടോക്കൺ ഇല്ലായിരിക്കുമെന്ന അനുഭവവും തുടക്കത്തിൽ അവർക്കുണ്ടായിരുന്നില്ലല്ലോ. പകരമെന്തെങ്കിലും ഉടനെയോ ഭാവിയിലോ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ തന്നെ അവർ പരോപകാരം ചെയ്തുവെന്ന് സാരം. ഏറ്റവും ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ഇനിയാണ് വരുന്നത്. കൂട്ടാളിക്ക് ടോക്കണു പകരമായി വാൾനട്ട് കിട്ടുന്നുണ്ടെന്ന് ഉറപ്പാകുമ്പോൾ മാത്രമേ അവ ടോക്കൺ കടം കൊടുത്തിരുന്നുള്ളൂ. അതായത്, സഹായിക്കേണ്ട സമയവും സാഹചര്യവും അവർ മനസ്സിലാക്കിയിരുന്നു. ഒരു കാര്യം മാത്രം. അപരിചിതനായ പക്ഷിക്കും ടോക്കൺ നൽകിയെങ്കിലും അടുത്തിരുന്നയാൾ അടുത്ത കൂട്ടുകാരനെങ്കിൽ കൂടുതൽ ടോക്കണുകൾ നൽകാനുള്ള ബുദ്ധിയും അവർ പ്രദർശിപ്പിച്ചു. മനുഷ്യനും കൂട്ടുകാരെ അൽപം കൂടുതൽ സഹായിക്കുമല്ലോ!

അന്യജീവനുതകി ജീവിതം ധന്യമാക്കുന്നവർ

എന്താണ് ചാരത്തത്തകളിൽ ഇത്തരമൊരു സഹായ മനോഭാവം ഉണ്ടാകുവാനുള്ള കാരണം? വന്യ ജീവിതത്തിലെ അവരുടെ സാമൂഹിക വ്യവസ്ഥകളാവണം അവയെ ഈ വിധത്തിൽ രൂപപ്പെടുത്തിയത്. അംഗങ്ങൾ സദാ മാറിക്കൊണ്ടിരിക്കുന്ന വലിയ കൂട്ടങ്ങളായിട്ടാണ് ആഫ്രിക്കൻ ചാരത്തത്തകളുടെ സാമൂഹിക ജീവിതം. മക്കാ തത്തകളാകട്ടെ ചെറിയ കൂട്ടങ്ങളും. അതിനാൽ വലിയ കൂട്ടങ്ങളിൽ കൂടുതൽ പരസ്പര ധാരണ ആവശ്യമായി വരുന്നു. സമൂഹഘടന അവരുടെ സ്വഭാവത്തെ രൂപീകരിച്ചു. അതുമല്ലെങ്കിൽ കൂട്ടമായി ജീവിക്കുന്നതിലൂടെയുള്ള ജീൻ ഷെയറിങ്ങ് കൊണ്ടു പോലും ഈ സവിശേഷത ദൃശ്യമായതാകാം. 

കൂട്ടമായുള്ള ജീവിതത്തിൽ, സമൂഹത്തിൽ നല്ലൊരു സ്ഥാനം നേടിയെടുത്താലേ ഭാവിയിൽ ഒരാവശ്യം വരുമ്പോൾ തിരിച്ചൊരു നേട്ടം പ്രതീക്ഷിക്കാനാവൂ. അത് ഭക്ഷണലഭ്യതയിലോ ശത്രുക്കളിൽനിന്നു രക്ഷപ്പെടാനുള്ള സഹായ രൂപത്തിലോ ആകാം. പണ്ടു ചിന്തിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായി, ചെറിയ സമൂഹങ്ങളേക്കാൾ വലിയവയിൽ സഹായഹസ്തങ്ങൾ കൂടുതൽ വരുന്നു. ചോദ്യങ്ങൾ അവസാനിക്കുന്നില്ല. 393 വ്യത്യസ്ത തത്തയിനങ്ങളിൽ എത്രയെണ്ണത്തിന് ഈ സ്വഭാവവിശേഷമുണ്ടാകാം?. ഇത്തരമൊരു പരിണാമ മാറ്റമുണ്ടാക്കുന്നതിലേക്ക് വഴിതെളിച്ച ഘടകങ്ങളെന്തൊക്കെയാണ്? പൂർണ ഉത്തരത്തിനായി പഠനങ്ങൾ തുടരേണ്ടതുണ്ട്. പ്രത്യേകിച്ച് ഒരു ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു. പരിണാമത്തിൽ പരസഹായത്തിന്റെ കരങ്ങൾ ചില മൃഗങ്ങളിൽ മാത്രം രൂപപ്പെട്ടതെങ്ങനെ?

അസൂയക്കാരല്ല ഞങ്ങൾ

ഇതേ ഗവേഷകർ തങ്ങളുടെ പുതിയ പഠനത്തിൽ കൗതുകകരമായ മറ്റൊരു കാര്യം കൂടി കണ്ടെത്തി. ഒരേ ജോലിക്ക് കൂടുതൽ സമ്മാനം കൂട്ടുകാർക്കു കിട്ടുന്നതിലോ കുറച്ചു പണിയെടുക്കുന്നവർ ഒരേ കൂലി വാങ്ങുന്നതിലോ തത്തകൾക്ക് കുശുമ്പൊന്നുമുണ്ടായിരുന്നില്ല. പരസ്പര സഹകരണത്തിന്റെ പരിണാമത്തിന് ഏറെ ആവശ്യമായ നീതിബോധം തത്തകൾ പ്രദർശിപ്പിച്ചില്ലെന്നത് കൗതുകകരമായിരുന്നു. എന്നാൽ മനുഷ്യനുൾപ്പെടെയുള്ള ആൾക്കുരങ്ങുകളാകട്ടെ ഇത്തരം അനീതികളിൽ കോപാകുലരാവുകയും പണി മുടക്കി പോവുകയും ചെയ്യാറുണ്ട്. കുശുമ്പിന്റെ കാര്യത്തിൽ പക്ഷികൾ വ്യത്യസ്തത പുലർത്തി.

ആഫ്രിക്കൻ ചാരതത്ത (Facebook/ Parrot Humor)
ആഫ്രിക്കൻ ചാരതത്ത (Facebook/ Parrot Humor)

പരസ്പര സഹായം പ്രത്യേകിച്ച് നിസ്വാർഥമായ സഹകരണം പരിണാമത്തിലെ വലിയൊരു സമസ്യയാണ്. സ്വേച്ഛയാൽ ചെയ്യുന്ന, പ്രത്യേക ലക്ഷ്യത്തിലെത്താനുള്ള പ്രോസോഷ്യൽ പ്രവർത്തനങ്ങളും തിരിച്ചു ഗുണം പ്രതീക്ഷിച്ചുള്ള റെസി പ്രോസിറ്റിയും ഇതിൽപെടും. ഇവ രണ്ടും ഏതാനും സസ്തനി ജീവികളിൽ മാത്രം കാണപ്പെട്ടിരുന്ന ഗുണവിശേഷമാണ്. പക്ഷികൾക്ക് ഇങ്ങനെയൊരു സ്വഭാവമുള്ളതായി തെളിവുകൾ ഉണ്ടായിരുന്നില്ല. പക്ഷികളിലും സസ്തനികളിലും ഈ സവിശേഷ ഗുണം സ്വതന്ത്രമായി ഒരേ പരിസ്ഥിതിയോട് അനുരൂപപ്പെടാൻ സഹായിക്കുന്ന വിധം പരിണമിച്ചതാവണം (convergent evolution). അതായത്, ദശലക്ഷണക്കിന് വർഷങ്ങളിലൂടെ വ്യത്യസ്ത പാതകളിലൂടെ പരിണമിച്ച മനുഷ്യനും ആഫ്രിക്കൻ ചാരത്തത്തയും ആവശ്യമായ അയൽക്കാരനെ സഹായിക്കാനുള്ള നൈസർഗിക ഗുണം നേടിയെടുത്തിരിക്കുന്നു. പക്ഷേ അപ്പോഴും ഒരു കാര്യം ബാക്കിനിൽക്കുന്നു. മനുഷ്യൻ മറ്റുള്ളവരെ സഹായിക്കുന്നതു പോലെ സഹാനുഭൂതിയുടെ പുറത്താണോ അതോ എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണോ തത്തകൾ ഇങ്ങനെ പെരുമാറുന്നത് എന്നതിനെക്കുറിച്ച് അറിയാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരും.

English Summary:

Unlocking the Astonishing Abilities of Gray Parrots: Insights from Groundbreaking Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com