ADVERTISEMENT

സമുദ്രഗവേഷണം വെല്ലുവിളികൾ ഏറെയുള്ള ജോലിയാണ്. അവയിൽ രൂക്ഷമായ കാലാവസ്ഥ മുതൽ അപകടകാരികളായ ജീവികളുമായുള്ള ഏറ്റുമുട്ടലുകൾ വരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഒരനുഭവമാണ് 2021 ൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ഗവേഷക നാൻ ഹൗസർ പങ്കു വച്ചത്. സമുദ്ര പര്യവേഷണത്തിനിടെ ഒരു തിമിംഗലത്തിനാൽ കൊല്ലപ്പെട്ടേക്കാമെന്ന അവസ്ഥയുണ്ടായതിനെപ്പറ്റിയാണ് നാൻ ഹൗസർ അഭിമുഖത്തിൽ പറയുന്നത്. 

എന്നാൽ കഥ മുഴുവൻ കേൾക്കുമ്പോഴാണ് ഇതിലെ വില്ലൻ തിമിംഗലമല്ലെന്നും ഒരു ടൈഗർ ഷാർക്ക് ആണെന്നും നമുക്ക് തിരിച്ചറിയാനാകുന്നത്. ഒരുപക്ഷേ സമുദ്രപര്യവേക്ഷകർ നേരിട്ടിട്ടുള്ള അത്യപൂർവമായ ഒരു അപകടത്തിന്റെ കഥയാണ് നാൻഹൗസർ പങ്കുവച്ചത്. ഹംപ് ബാക്ക് വെയിൽ അഥവാ കൂനൻതിമിംഗലത്തിന്റെയും ടൈഗർ ഷാർക്ക് ഇനത്തിൽപെട്ട ഒരു സ്രാവിന്റെയും ഇടയിൽ പെട്ടിട്ട് അവിടെനിന്നു രക്ഷപ്പെട്ട സംഭവമാണ് നാൻ ഹൗസർ വിശദീകരിച്ചത്.

തിമിംഗലത്തിന്റെ ആക്രമണം

തെക്കൻ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപാണ് കുക്ക് ഐലൻഡ്. അവിടെ റാറോടൊംഗാ തീരത്തിനു സമീപം സമുദ്രത്തിൽ ചിത്രീകരണം നടത്തുമ്പോഴാണ് രണ്ട് കൂനൻ തിമിംഗലങ്ങൾ തന്റെ അടുത്തേക്ക് സാമാന്യം വേഗത്തിൽ വരുന്നത് നാൻ ഹൗസർ ശ്രദ്ധിച്ചത്. വളരെയധികം ഭയം ഉള്ള ജീവികളാണ് കൂനൻ തിമിംഗലങ്ങൾ. അതുകൊണ്ടു തന്നെ സ്വയരക്ഷയ്ക്ക് അതിവേഗം ആക്രമിക്കുന്ന സ്വഭാവം കൂടി ഇവയ്ക്കുണ്ട്. സ്രാവുകളെ പോലെ കൂർത്ത പല്ലുകളും മറ്റും ഇല്ലാത്തതിനാൽ ഇവ കടിക്കുകയോ വലിയ തോതിൽ മുറിവേൽപ്പിക്കുകയോ ചെയ്യില്ല. എന്നാൽ വാലുകൊണ്ടുള്ള അടി മനുഷ്യർക്ക് വലിയ തോതിൽ അപകടകരമാണ്. കൂടാതെ ഇവയുടെ അടിയിൽ പെട്ടാൽ ഭാരം മൂലം ആഴത്തിലേക്ക് മുങ്ങിപ്പോകാനും സാധ്യതയുണ്ട്. ഇതിനെക്കാളെല്ലാം അപകടകരം ഈ ജീവികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബർനാക്കിൾ എന്ന, കക്ക പോലെയുള്ള ചെറു ജീവികളാണ്. ഈ ജീവികളുടെ ശരീരം കൂർത്തതായതിനാൽ, മനുഷ്യർ തിമിംഗലത്തിന്റെ ശരീരത്തോട് ചേർന്നു നീന്തിയാലും മറ്റും മുറിവുണ്ടാകുന്നതിനും വലിയ തോതിൽ രക്തം വാർന്ന് പോകുന്നതിനും കാരണമായേക്കും.

നാൻ ഹൗസർ തിമിംഗലത്തിനു സമീപം (Photo: Twitter/@KaraJarina)
നാൻ ഹൗസർ തിമിംഗലത്തിനു സമീപം (Photo: Twitter/@KaraJarina)

നാൻ ഹൗസറിന്റെ അടുത്തേക്കു വന്ന കൂനൻ തിമിംഗലം ഗവേഷകയെ പിന്തുടർന്നു. ഹൗസർ വേഗം നീന്തി ഒഴിഞ്ഞ് മാറി. അതിനിടെയാണ് തിമിംഗലം ഇത്രയും വേഗത്തിൽ വന്നതിന്റെ കാരണം ഹൗസറിനു മനസ്സിലായത്. അതിന്റെ പിന്നാലെ ഒരു ടൈഗർ ഷാർക്ക് ഉണ്ടായിരുന്നു. അതിനെക്കണ്ടാണ് ആദ്യം രണ്ടു തിമിംഗലങ്ങൾ എന്നു ഹൗസർ തെറ്റിദ്ധരിച്ചത്. താൻ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ടൈഗർ ഷാർക്കാണ് മുന്നിലെന്ന് നാൻ തിരിച്ചറിഞ്ഞു.

കഥയിലെ വഴിത്തിരിവ്

സമുദ്രപര്യവേഷണത്തിന്റെ ഭാഗമായി നിരവധി സ്രാവുകളെ കണ്ടിട്ടുണ്ടെങ്കിലും ഒന്നിനും ഇത്ര വലുപ്പം ഉണ്ടായിട്ടില്ല. ഒരു വലിയ ട്രക്ക് അടുത്തേക്കു വരുന്നതു പോലെയാണ് തോന്നിയതെന്നും നാൻ ഹൗസർ വിവരിക്കുന്നു. ഈ സമയത്താണ് തിമിംഗലം സ്രാവിൽനിന്നു തന്നെ രക്ഷിക്കാനാണു ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞത്. സ്രാവിന്റെ വരവ് കണ്ട തിമിംഗലം തന്റെ ചിറകിനടിയിൽ നാൻ ഒളിപ്പിക്കാനായിരുന്നു ശ്രമിച്ചത്. നാൻ പെട്ടെന്ന് തൊട്ടടുത്തുള്ള ബോട്ടിൽ കയറി രക്ഷപ്പെട്ടു.

തിമിംഗലവും സ്രാവും. നാൻ ഹൗസർ പകർത്തിയ ചിത്രം.
തിമിംഗലവും സ്രാവും. നാൻ ഹൗസർ പകർത്തിയ ചിത്രം.

ഹംപ് ബാക്ക് തിമിംഗലങ്ങളുടെ ഈ സ്വഭാവത്തിൽ വലിയ അദ്ഭുതമില്ല. കാരണം സമുദ്രജീവികളിൽ പരോപകാരത്തിന് പേരു കേട്ടവയാണ് ഹംപ് ബാക്കുകൾ. അതിനാൽ നാൻ ഹൗസറെ രക്ഷിക്കാനാണ് തിമിംഗലം ശ്രമിച്ചതെന്നുതന്നെ വിശ്വസിക്കാം. ഡോൾഫിനുകൾ ഉൾപ്പെടെ പല ജീവികളെയും സമാനമായ രീതിയിൽ ഹംപ് ബാക്കുകൾ സഹായിക്കാൻ ശ്രമിക്കുന്നത് മുൻപും ഗവേഷകർ ശ്രദ്ധിച്ചിട്ടുണ്ട്.

വീണ്ടും കണ്ടുമുട്ടൽ

ഈ സംഭവം നടന്ന് ഒരു വർഷവും 15 ദിവസവും കഴിഞ്ഞ് അതേ മേഖലയിൽ പര്യവേക്ഷണം നടത്തുമ്പോഴാണ് നാൻ ഹൗസർ തന്നെ രക്ഷിച്ച തിമിംഗലത്തെ വീണ്ടും കണ്ടത്. ഒരു തിമിംഗലം സമീപത്തുകൂടി വരുന്നു എന്ന് അറിയിപ്പു കിട്ടിയതിനെ തുടർന്ന് ഹൗസർ ശ്രദ്ധിച്ചു. വാലിൽ രണ്ടു നീളൻ മുറിപ്പാടു കണ്ടതേടയാണ് രക്ഷകൻ തിമിംഗലമാണ് അതെന്നു ഹൗസർക്കു സംശയം തോന്നിയത്.

നാൻ ഹൗസർ (Photo: Twitter/@andrewsword2)
നാൻ ഹൗസർ (Photo: Twitter/@andrewsword2)

ബോട്ടിനു സമീപം എത്തിയ തിമിംഗലം ബോട്ടിലെ മറ്റെല്ലാവരെയും അവഗണിച്ച് തന്നെ മാത്രം നോക്കിയെന്നും നാൻ പറയുന്നു. തുടർന്ന് തിമിംഗലത്തെ ശ്രദ്ധിച്ചപ്പോൾ, പണ്ട് ആദ്യം കണ്ണിലുടക്കിയ തലയിലെ ഒരു മുറിവിന്റെ പാട് കണ്ടു. ഇതോടെ തന്റെ രക്ഷകനാണ് മുന്നിലുള്ളതെന്ന് മനസ്സിലാക്കി സന്തോഷം കൊണ്ട് നാൻ ഹൗസർ അലറി. തുടർന്ന് കടലിലേക്കു ചാടി തിമിംഗലത്തെ തൊട്ട് തന്റെ നന്ദി അറിയിച്ചെന്നും അവർ പറയുന്നു.

English Summary:

Oceanographer Survives Near-Death Encounter Between Humpback Whale and Tiger Shark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com