ADVERTISEMENT

‘മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളം എന്നൊരു നാടുണ്ട്’ എന്ന ഗാനം മൂളാത്തവരായി പഴയ തലമുറയില്‍ ആരെങ്കിലും കാണുമോ? കൊച്ചു നാട്ടില്‍ കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടി കളിച്ച ദേശം. കായലും പുഴകളും കതിരണി വയലിനു കസവിട്ട് ചിരിക്കുന്ന ദേശത്തിന്‍റെ മട്ടും ഭാവവും എല്ലാം മാറിപ്പോയി. സഹ്യാദ്രി മുതല്‍ അറബിക്കടലോളം സ്വച്ഛമായി പച്ച വിരിച്ച ആ കൊച്ചുതുരുത്തിന്‍റെ താളം തെറ്റുന്നു. ജൈവവൈവിധ്യത്തിന്‍റെ സ്വന്തം നാടായ പശ്ചിമഘട്ട നിരകളിലെ കേരള ഭാഗത്ത് ഇല്ലാതാകുന്നത് എത്രയോ ജൈവ ജാതികളാണ്. ചെങ്കണിയ എന്ന മിസ് കേരള മത്സ്യവും തത്തയും തൂക്കണാംകുരുവിയും ഉള്‍പ്പെടെ 214 ജീവികള്‍ വംശനാശഭീഷണിയില്‍ ആണെന്ന് പഠനങ്ങള്‍ പറയുന്നു. 31 ഇനം സസ്തനികള്‍, 20 ഇനം പക്ഷികള്‍, 54 ഇനം ഉരഗ വര്‍ഗ്ഗങ്ങള്‍, 54 ഇനം തവളകള്‍, 35 ഇനം ശുദ്ധജല മത്സ്യങ്ങള്‍, 49 ഇനം ചിത്രശലഭങ്ങള്‍, 15 ഇനം ശുദ്ധജല ഞണ്ടുകള്‍, നാല് ഇനം കടുവച്ചിലന്തികള്‍, മൂന്ന് ഇനം ശുദ്ധജല കക്ക വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും വംശനാഷണ ഭീഷണി നേരിടുന്നത്. 

ജൈവ സന്തുലനവും ജന്തുശൃംഖലയിലെ മാറ്റവും

നീര്‍നായ, ഈനാംപേച്ചി, കുട്ടിതേവാങ്ക്, വെരുകുകള്‍, വെള്ളിമൂങ്ങ, നക്ഷത്ര ആമകള്‍, ഉടുമ്പ്, പെരുമ്പാമ്പ്, കൂരി,  ഇരുതലമൂരി, വരാല്‍ എന്നിവയും ക്യൂവില്‍ ഉണ്ട്. കടലിലെ ചൂട് കാരണം മത്തി (ചാള) കേരളതീരം വിട്ടു പോയി. കണിക്കൊന്ന കാലം മാറി പൂത്തു തുടങ്ങി. മയില്‍ നാട്ടില്‍ ഇറങ്ങുന്നു. മരുഭൂമികളിലെ ചരല്‍ക്കുരുവിയും മരുപ്പക്ഷിയും സാധാരണമാകുന്നുണ്ട്. മണ്ണിരകളുടെ കൂട്ടനാശം കൃഷിയെയും മണ്ണിനെയും ബാധിച്ചു തുടങ്ങി. കാട്ടുമൃഗങ്ങള്‍ നാട്ടില്‍ സ്വൈരവിഹാരം നടത്തുന്നു. ജന്തുജീവി ശൃംഖലയിലെ ഓരോന്നും ഇല്ലാതാകുമ്പോള്‍ അവയെ  ആഹാരമാക്കുന്ന മറ്റു ജീവികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. വംശനാശം വരുന്നവ ഭക്ഷണമാക്കിയിരുന്ന സൂക്ഷ്മജീവികള്‍ ക്രമാതീതമായി പെരുകുന്നു. ജൈവ സന്തുലനവും ജന്തുശൃംഖലയിലെ മാറ്റവും പുതിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

ഒരു ഹെക്ടര്‍ വനം 32,00 ഘനകിലോമീറ്റര്‍ സ്ഥലത്തെ മഴയെ ഉള്‍ക്കൊള്ളുന്നു. 10 സെന്‍റ് വയല്‍ 1,60,000 ലീറ്റര്‍ മഴവെള്ളത്തെ കരുതും. 1920 കളില്‍ സംസ്ഥാനത്ത് 75 ശതമാനം വനമായിരുന്നു. 1970 കളിൽ അത് 48.4 ശതമാനവും ഇപ്പോൾ 11 ശതമാനവും ആണ്. എന്നാല്‍ പ്ലാന്‍റേഷന്‍ ഉള്‍പ്പെടെ ചേര്‍ത്ത് 27% ഉണ്ടെന്നുള്ള മറ്റൊരു കണക്ക് കൂടിയുണ്ട്. 1955 ല്‍ 7.60 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന പാടങ്ങള്‍ ക്രമാനുഗതമായി കുറഞ്ഞ് 1.27 ലക്ഷം ഹെക്ടറായി മാറിക്കഴിഞ്ഞു. കാടിന്‍റെയും വയലുകളുടെയും പാരിസ്ഥിതിക ധര്‍മത്തെക്കുറിച്ച് നാം അത്ര ബോധവാന്മാരല്ല. 

(Photo Contributor: kv naushad / Shutterstock)
(Photo Contributor: kv naushad / Shutterstock)

സ്ഥൂല, സൂക്ഷ്മ കാലാവസ്ഥ

കാവുകളും കണ്ടല്‍ക്കാടുകളും വ്യാപകമായി കുറഞ്ഞിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ 50 ശതമാനം ഇല്ലാതായിക്കഴിഞ്ഞു. 700 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍ക്കാട് പ്രദേശങ്ങള്‍ കേവലം 9 ചതുരശ്ര കിലോമീറ്റായി മാറി. ഇടനാടന്‍ കുന്നുകള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണ്. പര്‍വതജന്യമായ മഴയാണ് നാട്ടില്‍ ലഭിക്കുന്നത്. അതിൽ ഭൂപ്രകൃതിക്കും കാടിനും ഉയര്‍ന്ന മലനിരകള്‍ക്കും വലിയ പങ്കുണ്ട്. നീരാവിയായി മാറുന്ന ജലത്തുള്ളികളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നതില്‍ നമ്മുടെ ഭൂപ്രകൃതിക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഓരോ പ്രദേശത്തും രണ്ടു രീതിയിലുള്ള കാലാവസ്ഥ കാണാവുന്നതാണ്. സ്ഥൂല കാലാവസ്ഥയും സൂക്ഷ്മ കാലാവസ്ഥയും രൂപപ്പെടുന്നതില്‍ ഭൂവിനിയോഗത്തിനും വലിയ സ്ഥാനമാണുള്ളത്. ഭൂവിനിയോഗത്തിലെ മാറ്റം കാലാവസ്ഥയെ സ്വാധീനിക്കുമെന്ന് 420 ബിസിയില്‍ത്തന്നെ പ്ലേറ്റോ നിരീക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിശ്രിത വിളകള്‍ എല്ലാം മാറ്റി ഏക വിളകളായി. ഭക്ഷ്യവിളകള്‍ ധാന്യ വിളകള്‍ക്കു വഴിമാറി. തോട്ടവിളകളും പ്ലാന്‍റേഷനുകളും കൂടിയായപ്പോള്‍ മണ്ണിലെ സസ്യാവരണവും കുറഞ്ഞു.

(Photo Contributor: marikun/ Shutterstock)
(Photo Contributor: marikun/ Shutterstock)

നന്നായി ബാഷ്പീകരണത്തെ സഹായിക്കുന്ന തെങ്ങും നല്ലതുപോലെ വെള്ളം ആവശ്യമുള്ള വാഴയും ധാരാളം വെള്ളം എടുക്കുന്ന റബ്ബറുകളും നിറഞ്ഞപ്പോള്‍ ഇല്ലാതാകുന്നത് ജലസുരക്ഷയാണ്. മണ്ണിന്‍റെ ജൈവാംശം കുറയുന്നതിനനുസരിച്ച് ജലാഗിരണശേഷിയും ഇല്ലാതാകുന്നു. വസന്തവും ശിശിരവും എല്ലാം കീഴ്മേല്‍ മറിഞ്ഞു. വേനലിന്‍റെ വറുതികള്‍ കൂടുന്നു. മഴക്കാലത്തിന് നിയത രൂപവും കാലവും ദേശവും ഇല്ലാതെയാകുന്നു. വൃത്തിയുടെ നാടായിരുന്ന കേരളത്തില്‍ മാലിന്യത്തിന്‍റെ കൂമ്പാരം എവിടെയും നിറയുന്നു. വീടുകളിലെ അവസാനത്തെ തുണി വരെ അലക്കി വൃത്തിയാക്കി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. മാലിന്യങ്ങള്‍ പുതയിട്ട് വളമാക്കി മാറ്റിയിരുന്നു. വീടുകളിലെ മലിന ജലമുള്‍പ്പെടെ നന്നായി കൈകാര്യം ചെയ്തിരുന്നു.

മഴ കനത്തുപെയ്യുകയാണു വയനാട്ടില്‍. താഴ്ന്ന പ്രദേശങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. പാടത്ത് മീന്‍പിടിക്കാനായി വലയുമായി പോകുന്നവര്‍. മുത്തങ്ങയ്ക്കു സമീപത്തുനിന്നൊരു ദൃശ്യം. ചിത്രം : ജിതിന്‍ ജോയല്‍ ഹാരിം ∙ മനോരമ
ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

കാലാവസ്ഥാ മാറ്റം

നാട്ടുവഴികളും നാട്ടു കുളങ്ങളും അന്യമാകുന്നു. വാട്ടര്‍ ക്യാപ്സൂളുകളുടെ പുതിയകാലം വരാനിരിക്കുന്നു. അന്തരീക്ഷത്തിലെ ജലാംശത്തില്‍നിന്നു നേരിട്ടു ജലമെടുത്ത് നല്‍കുന്ന മെഷീനുകളും വാട്ടര്‍ എടിഎമ്മുകളും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. ഒാണത്തിന് തുമ്പ, തെറ്റി, തുളസി, മന്ദാരം മുതല്‍ പറമ്പിലെ പത്തിനം പൂക്കള്‍ 10 ദിവസം ഇടുന്നിടത്ത് നിന്നും തമിഴ്നാട്ടിലെ തോവാളപ്പൂക്കളില്‍ നിന്നുള്ള ഒരു ദിവസത്തെ ഇന്‍സ്റ്റന്‍റ് പൂക്കളങ്ങളിലേക്ക് നാം മാറിക്കഴിഞ്ഞു.

പൂക്കാലം : 
സ്കൂൾ വിട്ടുവന്നതും കുട്ടികൾ നേരെ തൊടിയിലേക്കിറങ്ങി ,  നാളെ മുതൽ പൂക്കളമിടണം. മുറ്റത്തെക്കാളാറെ പൂക്കൾ അതാ വഴിയിൽ വിരിഞ്ഞു ചിരിച്ചു നിൽക്കുന്നു. ഇന്ന് അത്തം , ഇനി പത്താം നാൾ മലയാളികളുടെ ദേശീയോത്സവമായ തിരുവോണം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
ഫയൽചിത്രം: റസൽ ഷാഹുൽ ∙ മനോരമ

കാലാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നു. കടലിനു ചൂട് കൂടുന്നു. മഴ എവിടെ എപ്പോള്‍ എത്രമാത്രം വരുമെന്ന് അറിയില്ല. വര്‍ധിച്ചുവരുന്ന മഴയും ചൂടും കാരണം കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് ഇല്ലാതാകുന്നത്. പൂമ്പാറ്റയും തേനീച്ചയും മണ്ണിരയും പോയാല്‍ പിന്നെ ചെടികളുടെ അവസ്ഥ പരിതാപകരമാകും. വൈറസുകളും വിവിധയിനം ബാക്ടീരിയകളും എത്ര വലിയ പാരിസ്ഥിതിക ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നത്.

(Photo Contributor: JB Frames/ Shutterstock)
(Photo Contributor: JB Frames/ Shutterstock)

വ്യവസായ വിപ്ലവത്തിന് ശേഷം വിവരവിജ്ഞാനവിസ്ഫോടനത്തിന്‍റെ പുതിയ യുഗത്തിലാണ് നമ്മള്‍ എത്തിനില്‍ക്കുന്നത്. ബീജവും അണ്ഡവും ഇല്ലാതെ ഭ്രൂണം സൃഷ്ടിക്കാം എന്ന് ശാസ്ത്രം തെളിയിക്കുന്നു. വെള്ളത്തില്‍ ഹൈഡ്രജനും ഓക്സിജനും ഉണ്ട്. അവ ചേര്‍ത്താല്‍ വെള്ളവും ഉണ്ടാക്കാം. എന്നാല്‍ അങ്ങനെ ചേര്‍ത്ത് നാടിന്‍റെയും നാട്ടുകാരുടെയും ദാഹമകറ്റാന്‍ ആവില്ല. ഒരിഞ്ചു കനത്തില്‍ നല്ല മണ്ണ് ഉണ്ടാവാന്‍ ആയിരം വര്‍ഷം വേണം. നഷ്ടപ്പെടാന്‍ കേരള സാഹചര്യത്തില്‍ നാലുവര്‍ഷം മതി. എന്നാല്‍ ഒരു മില്ലിമീറ്റര്‍ മണ്ണുപോലും കൃത്രിമമായി സൃഷ്ടിക്കാന്‍ തല്‍ക്കാലം ആവില്ല. ഭൂഗര്‍ഭവിധാനത്തില്‍ ജലം നിറയാന്‍ 2000 വര്‍ഷം വേണം. വിവരവിജ്ഞാന വിസ്ഫോടനത്തിന്‍റെ അനന്തസാധ്യതകള്‍ തേടി തന്‍റെ കൈവിരല്‍ തുമ്പൊന്ന് കമ്പ്യൂട്ടറിന്‍റെ കീബോര്‍ഡില്‍ അമര്‍ത്തിയാല്‍ ലോകത്തിലെ ഏത് വിജ്ഞാനവും കണ്‍മുന്നില്‍ എത്തും. പക്ഷേ മണ്ണും മഴയും വെള്ളവും നമുക്ക് കൃത്രിമമായി രൂപപ്പെടുത്തുവാന്‍ കഴിയില്ല. പ്രകാശസംശ്ലേഷണത്തിലൂടെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാതികള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ സൃഷ്ടിക്കുവാന്‍ സസ്യ സമ്പത്തിനേ കഴിയൂ.

നശിപ്പിക്കപ്പെടുന്ന ഭൂപ്രകൃതി

നാം ഇന്ന് ചന്ദ്രനില്‍ എത്തി സൂര്യനിലേക്കുള്ള യാത്രയിലാണ്. ചൊവ്വയുള്‍പ്പെടെ കീഴ്പ്പെടുത്താം. അതിജീവനത്തിന്‍റെ ഭാഗമായി മനുഷ്യര്‍ മറ്റിടങ്ങിലേക്ക് മാറിയേക്കാം. പക്ഷേ നഷ്ടപ്പെടുന്ന സസ്യജന്തുജാലങ്ങള്‍ക്ക് പകരം നല്‍കാന്‍ താല്‍ക്കാലം മറ്റൊന്നും മുന്നിലില്ല. നമുക്ക് വികസനം വേണം. പുരോഗതിക്കുവേണ്ടി മുന്നോട്ടു മാത്രമേ യാത്രയുള്ളൂ. കാളവണ്ടിയുഗത്തിലേക്ക് സമ്പൂര്‍ണ്ണമായി പോകാന്‍ ആവില്ല എന്നതും പ്രായോഗികമായ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ വികസനത്തോടൊപ്പം ജൈവ ആവാസവ്യവസ്ഥയും നിലനിര്‍ത്തേണ്ടതുണ്ട്. പരിസ്ഥിതി ഘടകങ്ങളെയും പ്രകൃതിയെയും പരമാവധി സംരക്ഷിക്കുന്ന വികസന രീതികളും കാഴ്ചപ്പാടുകളും നാം ഇനിയും കണ്ടെത്തിയിട്ടില്ല. പെയ്തൊഴിയുന്ന മഴയെ സമ്പൂര്‍ണ്ണമായി കൈകാര്യം ചെയ്യാന്‍ നാമിനിയും പഠിക്കാനുണ്ട്. മരുവല്‍ക്കരണത്തിന്‍റെ സൂചനകളിലേക്ക് നീങ്ങുന്ന നാടിനെ പച്ചപ്പിലേക്ക് എത്തിക്കുന്നതെങ്ങനെയെന്നും നമുക്കറിയില്ല. നശിപ്പിക്കപ്പെടുന്ന ഭൂപ്രകൃതിയെയും ഇടിച്ചുതള്ളുന്ന മലകളെയും നികത്തിയെടുക്കുന്ന തണ്ണീര്‍ത്തടങ്ങളെയും കുറിച്ച് നാം ബോധവാന്മാരല്ല. മാലിന്യത്തിന്‍റെ കാര്യത്തില്‍ എന്തുചെയ്യണമെന്ന കാര്യത്തിലും മുന്നോട്ടു പോകാന്‍ ഏറെയുണ്ട്.

(Photo Contributor: Slatan/ Shutterstock)
(Photo Contributor: Slatan/ Shutterstock)

ജീവന്‍റെ ആധാരമായ ശുദ്ധജലവും ശുദ്ധവായുവും നല്ല മണ്ണും പരിസരവും എങ്ങനെ എല്ലാവര്‍ക്കും ലഭ്യമാക്കാം എന്നറിയാന്‍ ഗൃഹപാഠം ആവശ്യമാണ്. വികസനത്തിന്‍റെ പാരമ്യത്തില്‍നിന്നു മാറുകയും പരിസ്ഥിതി സംരക്ഷണത്തിന്‍റെ തീവ്രനിലപാടുകള്‍ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള മധ്യയിടം നാം കണ്ടെത്തിയ കഴിയൂ. വളർച്ചയും വികസനവും വേണം. പക്ഷേ അടിസ്ഥാനപ്രകൃതി ഘടകങ്ങള്‍ നശിക്കാതെയും മലിനമാക്കാതെയും കരുതുകയും വേണം. മുന്നിലുള്ള പാത സുഖകരമല്ല. ഒരു വശത്ത് ആഡംബരവും അംബരചുംബികളുമായ വികസന സാധ്യതകള്‍. മറുവശത്ത് കുറയുന്ന പ്രകൃതി വിഭവങ്ങള്‍. ഇവിടെ നമ്മുടെ വഴിയും വാഴ്ചയും ഏതാകണമെന്നത് പ്രധാനം.

കാലാവസ്ഥയെ പെട്ടെന്ന് നമുക്ക് നിയന്ത്രിക്കാന്‍ ആവില്ല. നഷ്ടപ്പെടുന്ന ജീവരാശിയെ പുനഃസൃഷ്ടിക്കുവാനും എളുപ്പം കഴിയില്ല. അവയെല്ലാം പ്രകൃതിയുടെ താളക്രമത്തില്‍ നിരവധി വര്‍ഷങ്ങളുടെ ധാരാളം ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. എന്നാല്‍ ഒന്ന് നമുക്കറിയാം. ഇല്ലാതാകുന്ന ഓരോ ജീവഘടകവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. നഷ്ടപ്പെടുന്ന ജീവനുകളുടെ ഉയര്‍പ്പുകള്‍ എങ്ങനെയെന്നും നമുക്കറിയില്ല. ജീവന്‍റെ തുടിപ്പുകള്‍ ഇനിയെത്ര നാള്‍ എന്നാര്‍ക്കറിയാം, പക്ഷേ ജീവന്‍റെ നിലനില്‍പ്പിന് ഭീഷണി ഉണ്ടാകുന്നുവെന്ന് ലോകത്തോടൊപ്പം മലയാളികളും മനസ്സിലാക്കുന്നുണ്ട്. മലയാളിയുടെ ഭാഷയും സംസ്കാരവും എല്ലാം കെടാതിരിക്കട്ടെ. ജീവന്‍റെ നാമ്പുകള്‍ വീണ്ടും രൂപപ്പെടട്ടെ. 

English Summary:

Discover the Key to Balancing Growth and Environmental Protection for a Sustainable Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com