ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജീവികളിലൊന്നാണ് വാൽറസ്. 2021ൽ  അയർലൻഡിനെ ഭാഗമായ വാലന്റീന ദ്വീപിലെ ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അ‍ഞ്ച് വയസ്സുകാരി മ്യൂയിറിയാൻ ഒരു വിചിത്ര കാഴ്ച കണ്ട് അച്ഛൻ അലൻ ഹൂലിഹാനെ വിവരം അറിയിച്ചു. തീരത്ത് കിടക്കുകയാണ് ഇതുവരെ അവിടെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജന്തു. അയർലൻഡിനു സമീപമുള്ള സമുദ്രമേഖലയിൽ സാധാരണ കാണപ്പെടുന്ന നീർനായയാകാം ഈ ജീവിയെന്നാണ് ഹൂലിഹാൻ ആദ്യം വിചാരിച്ചത്. എന്നാൽ തെറ്റി.

വാൽറസ് കൂട്ടം (Credit:zanskar/ Istock)
വാൽറസ് കൂട്ടം (Credit:zanskar/ Istock)

പിന്നീടത് ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം കടലാനയാണെന്നു മനസ്സിലായി. ഉത്തരധ്രുവ മേഖലയിലെ  ദ്വീപായ ഗ്രീൻലൻഡിലെ ഒരു മഞ്ഞുപാളിയിൽ കിടന്നുറങ്ങിപ്പോയതായിരുന്നു ഈ പാവം വാ‍ൽറസ്. എന്നാൽ ഉറക്കത്തിനിടയിൽ മഞ്ഞുപാളി കരയിൽ നിന്ന് അടർന്നുമാറി തെക്കോട്ടൊഴുകി. ആയിരക്കണക്കിനു കിലോമീറ്ററാണ് ഈ വാൽറസ് അയർലൻഡ് വരെയെത്താൻ സഞ്ചരിച്ചത്. വിശപ്പും ക്ഷീണവും കാരണം വല്ലാത്ത അവസ്ഥയിലുമായിരുന്നു പാവം. 

വാലി ദ വാൽറസ് എന്ന പേരിൽ പ്രശസ്തനായി മാറിയ ഈ ആൺ വാൽറസ് പിന്നീട് യൂറോപ്പിൽ പലയിടത്തും പ്രത്യക്ഷപ്പെട്ടു. വലിയ മാധ്യമശ്രദ്ധയും മറ്റും ഇതു നേടി. വാൽറസ് എന്ന അപൂർവജീവികളെ ലോകത്തു പ്രശസ്തമാക്കിയതിൽ വാലിക്കു നല്ലൊരു പങ്കുണ്ടെന്നു പറയാം.

ഉത്തരധ്രുവത്തിലെ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും. ഒരു കാറിന്റെയൊക്കെ ഭാരം.40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.

വാലി ദ വാൽറസ് എന്ന പേരിൽ പ്രശസ്തനായി മാറിയ ആൺവാൽറസ് (Photo: Twitter/@GranthamEcology)
വാലി ദ വാൽറസ് എന്ന പേരിൽ പ്രശസ്തനായി മാറിയ ആൺവാൽറസ് (Photo: Twitter/@GranthamEcology)

ലോകത്ത് രണ്ടര ലക്ഷത്തോളം വാൽറസുകളുണ്ടെന്നാണു കണക്ക്. ഓർക്ക എന്ന തിമിംഗലവും ഹിമക്കരടികളുമാണ് ഇവയുടെ പ്രധാന ശത്രുക്കളും വേട്ടക്കാരും. ഇവയ്ക്ക് മൈനസ് 35 ഡിഗ്രി വരെയുള്ള വളരെ തണുപ്പേറിയ വെള്ളത്തിൽ കഴിയാനൊക്കും. കക്കകളാണ് ഇവയുടെ പ്രധാന ആഹാരം. സസ്തനികളായ ഇവ ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിക്കാണ് ജന്മം നൽകുന്നത്. 75 കിലോ വരെ ഭാരമുള്ള നവജാതശിശുവിന് ജനിച്ച് ഉടനെ തന്നെ നീന്താനുള്ള കഴിവുണ്ടാകും. ധ്രുവപ്രദേശത്തെ തദ്ദേശീയ ജനത ഭക്ഷണത്തിനും കൊമ്പിനും എല്ലുകൾക്കുമായി വാൽറസുകളെ വേട്ടയാടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com