ADVERTISEMENT

ഭൂമിയിലെ മൃഗവൈവിധ്യം അതീവ ഉജ്വലമാണ്. ചരിത്രാതീത കാലത്ത് ഇതിലുമേറെ വൈവിധ്യമുള്ളതായിരുന്നു മൃഗലോകം. ഇപ്പോൾ നമ്മൾ കാണുന്ന മൃഗങ്ങളിൽ പല മൃഗങ്ങളുടെയും വലുപ്പവും ഭാരവുമേറിയ പതിപ്പുകൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ പലതും പിന്നീട് വംശം നശിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി.

ഇത്തരത്തിലുള്ള മൃഗങ്ങളിൽ വളരെ പ്രശസ്തമായിരുന്നു ഗ്ലിപ്‌റ്റോഡോൺ. അമേരിക്കൻ വൻകരകളിൽ ഇന്നു കാണുന്ന ആർമഡില്ലോ അഥവാ ഇത്തിൾപന്നിയെന്ന ജീവികളുടെ ചരിത്രാതീത കാല പതിപ്പ്. ഈ ജീവിയെ കണ്ടെത്തിയിട്ട് ഈ വർഷം 2 നൂറ്റാണ്ട് കടന്നുപോകുകയാണ്.

ഗ്ലിപ്‌റ്റോഡോണിന്റെ മാതൃക (Photo: Twitter/Extinct Animals)
ഗ്ലിപ്‌റ്റോഡോണിന്റെ മാതൃക (Photo: Twitter/Extinct Animals)

1823ൽ ആണ് ഗ്ലിപ്‌റ്റോഡോണിന്‌റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. ഇന്നത്തെകാലത്തെ ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പമുള്ളതായിരുന്നു ഈ ജീവി. ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞനായ റിച്ചഡ് ഓവനാണ് ഗ്ലിപ്‌റ്റോഡോൺ എന്ന പേര് ഈ ജീവിക്കുനൽകിയത്.

10 മീറ്റർ വരെ നീളമുള്ള ഈ ജീവി 1000 കിലോ വരെ ഭാരം നേടിയിരുന്നു. ആമയുടെ പുറന്തോടു പോലൊരു വമ്പൻ പുറന്തോട് ഇവയ്ക്കുണ്ടായിരുന്നു. ആയിരക്കണക്കിന് കട്ടിയേറിയ ഭാഗങ്ങൾ കൂടിച്ചേർന്നായിരുന്നു ഇവയുണ്ടായത്.

11,700 വർഷം മുൻപാണ് അവസാനകാല ഗ്ലിപ്‌റ്റോഡോണുകൾ ഭൂമിയിൽ ജീവിച്ചത്. മനുഷ്യരോടൊപ്പം ഇവ ജീവിച്ചിരുന്നെന്നു സാരം. ഈ ജീവികൾ സസ്യാഹാരികളായിരുന്നു. ഇവർ മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല. എന്നാൽ മനുഷ്യർ ഇവയെ ആക്രമിച്ചിരുന്നു.

ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇവയുടെ പുറന്തോട് കടന്ന് ആയുധങ്ങൾ പ്രയോഗിക്കാൻ പാടായിരുന്നു, ഏറ്റവും അപകടകരമായ കാര്യം ഗ്ലിപ്റ്റാേഡോണുകളുടെ വാലുകളായിരുന്നു. അതീവ കഠിനമായ ഈ വാലുകൾ ചുഴറ്റി ഇവ അടിച്ചാൽ വലിയ ആഘാതം ഏൽക്കും.

(Photo: Twitter/@zackmcdbio)
(Photo: Twitter/@zackmcdbio)

എങ്കിലും ഇവയുടെ മാംസം വലിയ അളവിലുണ്ടായിരുന്നു, മാത്രമല്ല കട്ടിയേറിയ ഇവയുടെ പുറന്തോട് ഒരു താൽക്കാലിക താമസസ്ഥലമായും ആളുകൾ ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങളാൽ ആദിമ മനുഷ്യർ ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടാൻ തുടങ്ങി. കട്ടിയുള്ള പുറന്തോടും മാരകമായ വാലും ഉണ്ടെങ്കിലും ഇവയുടെ വയർഭാഗം മൃദുവായതായിരുന്നു. അതിനാൽ തന്നെ ഗ്ലിപ്‌റ്റോഡോണുകളെ മറിച്ചിട്ടാൽ വേട്ടക്കാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു.

English Summary:

Unveiling Earth's Vanished Titans: How Prehistoric Creatures Dwarf Today's Animal Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com