ADVERTISEMENT

അർജന്റീനയിൽ കണ്ടെത്തിയ തെളിഞ്ഞ ജലമുള്ള തടാകത്തിലും ചുറ്റുമുള്ള ഉപ്പുനിലങ്ങളിലുമായി നിലനിൽക്കുന്നത് ഇതുവരെ കണ്ടെത്താത്ത നിലയിലുള്ള സൂക്ഷ്മ പ്രകൃതിവൈവിധ്യം. അർജന്റീനയിലെ അറ്റക്കാമ മരുഭൂമിയിലാണ് ഈ തടാകവും ഉപ്പുനിലവും. ഭൂമിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പ്രകൃതിവൈവിധ്യമാണ് ഇവിടെ കണ്ടെത്തപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഈ തടാകങ്ങളിലെ പാറക്കെട്ടുകൾ കേന്ദ്രീകരിച്ചാണ് അതിബൃഹത്തായ സൂക്ഷ്മജീവി ജനസംഖ്യ. ഇതൊരുപക്ഷേ ഭൂമിയിൽ ആദ്യമുടലെടുത്ത ജീവനെക്കുറിച്ച് വിലപ്പെട്ട വിവരം നൽകിയേക്കാവുന്ന സംഭവമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ കുറേയേറെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രങ്ങളിൽ കണ്ടതിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് അപൂർവമായ ഈ കണ്ടെത്തലിലേക്കു ശാസ്ത്രജ്ഞരെ നയിച്ചത്.

അർജന്റീനയും ചിലെയുമായുള്ള അതിർത്തിക്കുസമീപമാണ് പുനാ ഡി അറ്റക്കാമ എന്നറിയപ്പെടുന്ന അതിബൃഹത്തായ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്ന് മൂന്നരക്കിലോമീറ്ററിലധികം ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

ഇത്രയും ഉയർന്ന സ്ഥിതി, കടുത്ത വരണ്ട പരിസ്ഥിതി സാഹചര്യങ്ങൾ, ഉയർന്ന അളവിൽ വീഴുന്ന സൂര്യപ്രകാശം എന്നിവയാൽ വളരെക്കുറച്ചു സസ്യങ്ങളും ജീവികളും മാത്രമാണ് ഇവിടെയുള്ളത്. യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ജിയോളജിക്കൽ സയൻസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ബ്രയൻ ഹൈനെക്കും പരിസ്ഥിതി കൺസൽറ്റൻസി സ്ഥാപനമായ പുന ബയോ സ്ഥാപക മരിയ ഫറിയാസും ചേർന്ന് അനേക കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഈ വിചിത്ര പരിസ്ഥിതിലോകം കണ്ടെത്തിയത്.

ഉപ്പുനിറഞ്ഞതും ആഴംകുറവുള്ളതുമായ 12 കുളങ്ങൾ ചേർന്നതാണ് പുതുതായി കണ്ടെത്തിയ തടാകം. ഇതിനൊപ്പം മലകളും ചേർന്നതാണ് പ്രകൃതി സംവിധാനം. ഇത് 25 ഏക്കറോളം വ്യാപിച്ചുകിടക്കുകയാണ്.

ഈ തടാകത്തിന്റെ ഉപരിതല ജലത്തിന്റെ കീഴിൽ മറഞ്ഞുകിടക്കുന്ന 15 അടിവരെ മാത്രം പൊക്കമുള്ള ചെറുകുന്നുകളിലാണ് സൂക്ഷ്മജീവികൾ. സ്‌ട്രോമറ്റോലൈറ്റ്‌സ് എന്നറിയപ്പെടുന്ന സൂക്ഷ്മജീവി സമൂഹങ്ങളാണ് ഇവ.ഇവയുടെ പുറന്തള്ളലുകൾ പാറകളിൽ അട്ടികളായി ഘനീഭവിക്കും. ഭൂമിയിൽ 400 കോടി മുതൽ 250 കോടി വർഷങ്ങൾ മുൻപ് വരെ നിലനിന്ന ആർക്കിയൻ കാലഘട്ടത്തിനു സമാനമാണ് ഈ സംവിധാനം. അക്കാലത്ത് ഭൂമിയിൽ ഓക്‌സിജൻ ഇല്ലായിരുന്നു. ഇവിടങ്ങളിൽ നടത്തുന്ന പരീക്ഷണം ചൊവ്വയിലും മറ്റുമുണ്ടായിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ആദിമജീവനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകും.

സയനോബാക്ടീരിയ, ആർക്കിയ എന്നീ സൂക്ഷ്മജീവി സമൂഹങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ മറ്റൊരു ആശങ്ക ഗവേഷകരെ അലട്ടുന്നുണ്ട്. ഇവിടം ലിഥിയം നിക്ഷേപമുള്ള സ്ഥലമാണ്, ഖനനം ഉടനെ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയുമാണ്. അതിനാൽ ഈ വിചിത്രലോകം വരും വർഷങ്ങളിൽ നഷ്ടപ്പെട്ടു പോയേക്കും.

English Summary:

Argentinian Atacama Desert Unveils Microbial Secrets: Discovering Rare Biodiversity in Freshwater Lakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com