ADVERTISEMENT

ലോകത്ത് പച്ചക്കറികളും പഴങ്ങളും പൂക്കളുമടങ്ങിയ വിളകളെ സ്വാഭാവികമായി ബാധിക്കുന്ന ഒരു രോഗമാണ് ഗ്രേ മോൾഡ്. ബോട്രിട്ടിസ് സിനേറ എന്ന ഫംഗസാണ് ഈ രോഗത്തിനു കാരണമാകുന്നത്. ലോകത്ത് ഭക്ഷ്യവിളകളെ ആക്രമിക്കുന്ന രണ്ടാമത്തെ ഏറ്റവും വ്യാപനമുള്ള രോഗമാണ് ഗ്രേ മോൾഡ്. ശതകോടിക്കണക്കിനു ഡോളർ നാശനഷ്ടമാണ് ഇതുമൂലം ആഗോള കൃഷിവിപണിയിലുണ്ടാകുന്നത്.

എന്നാൽ ഈയിടെ ഈ ഫംഗസിനെയും ഇതാക്രമിക്കുന്ന ചെടികളെയും നിരീക്ഷിച്ച ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാര്യം കണ്ടെത്തി. ഈ ഫംഗസിൽ നിന്നു രക്ഷപ്പെടാനായി ചെടികൾ ചില പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത്യന്തം കൗതുകകരമാണിത്.

തങ്ങളെ ബാധിക്കുന്ന ഫംഗസിലേക്ക് ചെറിയ കൊഴുപ്പുകുമിളകൾ അയയ്ക്കുകയാണ് ഇവ ചെയ്യുന്നത്. എംആർഎൻഎയുടെ രൂപത്തിൽ വിവരങ്ങൾ ഈ കുമിളകളിൽ ഉണ്ടാകും. എക്‌സ്ട്രാ സെല്ലുല്ലർ വെസിക്കിൾസ് എന്നാണ് ഈ കുമിളകൾ അറിയപ്പെടുന്നത്. ഇവ ഫംഗസിൽ എത്തിയ ശേഷം എംആർഎൻഎ സജീവമാകുകയും ഫംഗസിലെ ആന്തരിക ഘടനയെ ഇതു തകരാറിലാക്കുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസിന്റെ വളർച്ചയും വ്യാപനവും തടയാൻ സസ്യങ്ങൾക്കു സാധിക്കും.

ചോളത്തിൽ പടർന്ന ഫംഗസ് (Photo: X/@NIYIGENASamuel9)
ചോളത്തിൽ പടർന്ന ഫംഗസ് (Photo: X/@NIYIGENASamuel9)

ചുരുക്കിപ്പറഞ്ഞാൽ ചാരൻമാരെ അയച്ച് എതിരാളികളായ രാജ്യത്ത് നശീകരണങ്ങൾ നടത്തുന്നതുപോലൊരു രീതിയാണ് ഇത്.എന്തുകൊണ്ടാണ് ഈ കുമിളകളെ ഫംഗസുകൾ സ്വീകരിക്കുന്നതെന്നത് അജ്ഞാതമായ കാര്യമാണ്. ഒരു പക്ഷേ ഇവ ആഹാരമെന്നു തെറ്റിദ്ധരിച്ചാകും കുമിളകളെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനകത്ത് തങ്ങൾക്ക് അപകടമുണ്ടാക്കുന്ന എംആർഎൻഎ ഉണ്ടെന്ന് ഇവയ്ക്ക് അറിയില്ലായിരിക്കും.

വളരെ മികവുറ്റ ഒരു പ്രതിരോധമാർഗമാണ് ഈ വിധത്തിൽ സസ്യങ്ങൾ നടപ്പിലാക്കുന്നത്. എംആർഎൻഎകൾ വളരെ ശേഷിയുള്ളവയാണ്. ഒരൊറ്റ എംആർഎൻഎയ്ക്ക് അനേകം പകർപ്പുകൾ ഫംഗസിന്റെ കോശങ്ങൾക്കുള്ളിൽ സൃഷ്ടിക്കാം. ഇത് ഈ രീതിയെ അത്യന്തം മൂർച്ചയുള്ളതാക്കുന്നു.

സസ്യങ്ങളുടെ ഈ കൗതുകകരമായ പ്രതിരോധരീതിയെക്കുറിച്ച് കൂടുതൽ പഠിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. ഫംഗസിനെ നശിപ്പിക്കാനുള്ള രാസവസ്തുക്കൾ വികസിപ്പിക്കുന്നതിൽ ഈ രീതികൾ പ്രയോജനകരമാകുമെന്നാണ് അവരുടെ വിശ്വാസം. 

English Summary:

Fighting Fungus with Fat: Nature's Ingenious Way of Protecting Crops Against Downy Mildew Damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com