ADVERTISEMENT

സെൻട്രൽ ഫ്ലോറിഡയിലെ ബ്ലൂ സ്പ്രിങ് സ്റ്റേറ്റ് പാർക്കിന്റെ അധികൃതർ സന്തോഷത്തിലാണ്. ഇത്തവണ ഇവിടെയെത്തിയ കടൽപ്പശുക്കൾ (മനാട്ടി) എണ്ണം വളരെക്കൂടിയത്രേ. ഇത്തവണ ഇത്തരം 932 ജീവികളെ എണ്ണി അധികൃതർ. ഇതുവരെയുള്ള റെക്കോർഡായ 732ൽ അധികമാണിത്. മനാട്ടികൾ ശൈത്യകാലത്ത് ബ്ലൂ സ്പ്രിങ് സ്റ്റേറ്റ് പാർക്കിൽ ഉഷ്ണജലം തേടി എല്ലാക്കൊല്ലവും എത്താറുണ്ട്.

വിശപ്പിനു പേരുകേട്ട സസ്യാഹാരികളായ ജലജീവിയാണ് കടൽപ്പശു. എട്ട് അടി മുതൽ 13 അടി വരെ നീളത്തിൽ വളരുന്ന ഇവയുടെ പ്രായം 40 വയസ്സ് വരെയാണ്.ഇവ സസ്തനികളുമാണ്.ആഫ്രിക്ക, അമേരിക്കൻ വൻകരകൾ എന്നിവിടങ്ങളിലെ കടലിലും പ്രധാനനദികളിലുമൊക്കെ ഇവയെ കാണാം. വളരെ ചെറിയ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ജലജീവികളിലെ മെല്ലെപ്പോക്കുകാരനായാണ് കടൽപ്പശുക്കൾ അറിയപ്പെടുന്നത്.ഇതിനാൽ തന്നെ പലപ്പോഴും പല അപകടങ്ങളിലും മീനുകൾക്കായുള്ള കെണികളിലുമൊക്കെ കടൽപ്പശുക്കൾ ചെന്നു ചാടാറുണ്ട്.ഒന്നുകിൽ ഏകനായോ അല്ലെങ്കിൽ ചെറുഗ്രൂപ്പുകളായോ ആണ് കടൽപ്പശുക്കൾ യാത്ര ചെയ്യുന്നത്.

A manatee rescued in 2022 is released into the wild in Fort Lauderdale, Florida (Photo: X/@NczNzIfLs04Iwa0)
A manatee rescued in 2022 is released into the wild in Fort Lauderdale, Florida (Photo: X/@NczNzIfLs04Iwa0)

വെള്ളത്തിനുള്ളിൽ വച്ചുതന്നെയാണ് കടൽപ്പശുക്കളുടെ ജനനം. അമ്മക്കടൽപ്പശുവിന്റെ മുലപ്പാൽ കുഞ്ഞുങ്ങൾ കുടിക്കും. വെള്ളത്തിലെ പുല്ലുകൾ, പായൽ, ആൽഗെ തുടങ്ങിയവയാണ് കടൽപ്പശുക്കളുടെ പ്രധാനഭക്ഷണം. നല്ല ഭക്ഷണപ്രിയനാണ് ഈ ജീവി.ഒറ്റയിരുപ്പിൽ ശരീരത്തിന്റെ പത്തിലൊന്നു ഭാരം ഭക്ഷണം ഇവ അകത്താക്കും.കടൽപ്പശുക്കൾ ആരെയും ആക്രമിക്കാത്ത പാവം ജീവികളാണ്.ഇവർ താമസിക്കുന്ന മേഖലയിൽ ഇവർക്ക് പറയത്തക്ക ശത്രുക്കളോ വേട്ടക്കാരോ ഇല്ല.കടൽപ്പശുക്കളുടെ ഏറ്റവും വലിയ ശത്രുവും വേട്ടക്കാരനും മനുഷ്യനാണെന്നു തന്നെ പറയാം.

ഒരു കാലത്ത് അമേരിക്കൻ വൻകരകളിലെ ആളുകളുടെ ഇഷ്ടവിഭവമായിരുന്നു കടൽപ്പശുക്കൾ.മധ്യഅമേരിക്കൻ രാജ്യമായ ബെലൈസിലെ സാൻ പെഡ്രോയിലുള്ള ഗ്രാമങ്ങളിൽ കടൽപ്പശുക്കളെ വേട്ടയാടുന്നവർക്കു ഹീറോ പരിവേഷം ലഭിച്ചിരുന്നു.ഏകദേശം 1960 കാലഘട്ടം വരെയൊക്കെ ഇതു നീണ്ടു നിന്നു.മത്സ്യമായിരുന്നു സാൻപെഡ്രോയിലെ പ്രധാന ആഹാരം.കടൽജീവിയാണെങ്കിലും കടൽപ്പശുവിന്റെ മാംസത്തിനു മത്സ്യത്തിനോടല്ല, മറിച്ച് പോർക്കിനോടാണു സാമ്യം.വ്യത്യസ്തമായ രുചിയുള്ള മാംസം ഭക്ഷിക്കാനുള്ള അവസരമായിരുന്നതിനാൽ കടൽപ്പശുക്കളെ വേട്ടയാടുന്നത് സാൻ പെഡ്രോയിലെ വലിയ ആഘോഷമായിരുന്നു.കടൽപ്പശുവിനെ കിട്ടിയാ‍ൽ കടലിൽ നിന്നു തന്നെ മത്സ്യത്തൊഴിലാളികൾ കരയിലേക്കു സന്ദേശം അയയ്ക്കും.പിന്നെ സാൻ പെഡ്രോയിൽ ഒരുക്കമാണ്.രണ്ടു ദിവസത്തോളം ഇവിടുള്ളവർ ഈ മാംസമാകും കഴിക്കുക.ഇവിടെ മാത്രമല്ല, ബ്രസീലിലും മറ്റു ചില തെക്കനമേരിക്കൻ രാജ്യങ്ങളിലും ദ്വീപുകളിലുമൊക്കെ കടൽപ്പശു ഒരു അസുലഭ വിഭവമായിരുന്നു.

ഇതു മൂലം ഇവയ്ക്കു വംശനാശഭീഷണി ഉടലെടുത്തതോടെ ആഗോളതലത്തിൽ ഇവയെ സംരക്ഷിത ജീവിവർഗമായി പ്രഖ്യാപിച്ചു.ഇതിനു ശേഷം നേരിട്ടുള്ള വേട്ടയാടൽ കുറഞ്ഞു.ഫലമായി, ഫ്ലോറിഡ മനാട്ടി എന്നറിയപ്പെടുന്ന യുഎസ് തീരങ്ങളിൽ കാണപ്പെടുന്ന കടൽപ്പശുക്കളുടെ എണ്ണം കൂടി. പൊതുവേ പിന്നീട്  സുരക്ഷിതത്വം വന്നെങ്കിലും ഇന്നും അനധികൃതമായി ഇവയെ വേട്ടയാടുന്നവർ ഉണ്ട്.

English Summary:

Almost a thousand manatees head to Blue Spring State Park to escape the cold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com