ADVERTISEMENT

കേരളത്തിൽ സാധാരണമായി കണ്ടുവന്നിരുന്ന ഒരു മരമാണ് കശുമാവ് അഥവാ കാഷ്യുനട്ട് ട്രീ. ലോകത്തെമ്പാടുമുള്ള ആൾക്കാർക്ക് പ്രിയപ്പെട്ട കശുവണ്ടി ഉത്പാദിപ്പിക്കുന്ന മരം. നാലു നൂറ്റാണ്ടു മുൻപ് പോർച്ചുഗീസുകാരാണ് കേരളത്തിലേക്ക് കശുമാവ് കൊണ്ടുവന്നത്. തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയാനൊരു പ്രതിവിധി എന്ന രീതിയിലായിരുന്നു ഇതു കൊണ്ടുവന്നത്. പിന്നീട് ഈ മരം കേരളത്തിൽ പലമേഖലകളിലേക്കും വ്യാപിച്ചു. കശുമാവിനെ പറങ്കിമാവ് എന്നും ചുരുക്കി നാട്ടുഭാഷയിൽ പറങ്കാവ് എന്നുമൊക്കെ കേരളത്തിലെ ചില സ്ഥലങ്ങളിൽ വിളിക്കാറുണ്ട്. പറങ്കി എന്നത് പോർച്ചുഗീസുകാരെ സൂചിപ്പിക്കുന്ന ഒരു നാമമാണ്.

തെക്കേ അമേരിക്കയാണ് കശുമാവിന്റെ ജന്മസ്ഥലം. പോർച്ചുഗീസ് കോളനിയായിരുന്ന ബ്രസീലിലും കശുമാവ് പ്രധാനപ്പെട്ട ഒരു വിളയാണ്. ബ്രസീലിൽ ഒരു പ്രശസ്തമായ കശുമാവുണ്ട്. ഫിറങ്കിയിലെ മരമെന്നു വിളിക്കപ്പെടുന്ന ഈ പറങ്കിമരം രണ്ടേക്കറോളം വിസ്തൃതിയിലാണ് വ്യാപിച്ചു നിൽക്കുന്നത്. ബ്രസീലിലെ നേറ്റൽ മേഖലയിലാണ് ഈ മരം നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കശുമാവും ഇതുതന്നെയാണ്. ഒരു മരമെന്ന നിലയിലല്ല മറിച്ച് ഒരു കാടിന്റെ പ്രതീതിയാണ് ഈ വലിയ മരം അതു കാണാൻ ചെല്ലുന്നവർക്ക് സൃഷ്ടിക്കുന്നത്. ബ്രസീലിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഫിറങ്കിയിലെ കശുമാവ്.

ഈ മരത്തിന്റെ ഉത്ഭവം സംബന്ധിച്ച് പല കഥകളുണ്ട്. ലൂയിസ് ഒലിവേറയെന്ന മത്സ്യത്തൊഴിലാളിയാണ് ഈ മരം നട്ടതെന്ന് ചിലർ പറയുന്നു. ലൂയിസ് പ്രദേശത്ത് പല മരങ്ങളും നട്ടുപിടിപ്പിച്ചു. എന്നാൽ ഈ മരത്തിന്റെ അപാരമായ വലുപ്പവും വേരുകളുടെ സങ്കീർണഘടനയുമൊക്കെ പരിഗണിക്കുമ്പോൾ ഇതിന് ആയിരം കൊല്ലമെങ്കിലും പഴക്കമുണ്ടാകാമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കാലാകാലങ്ങളിലുണ്ടായ വിവിധ ജനിതക വ്യതിയാനമാണ് ഈ മരത്തെ ഒരു മരക്കാടാക്കി മാറ്റിയതത്രേ.

പൂർണ വളർച്ചയെത്തിയ 70 കശുമാവുകളുടെ തടി ഈ മരത്തിന് ഒറ്റയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതിന്റെ ശിഖരങ്ങളിൽ പലതും വളർന്ന് തറയിൽ മുട്ടി അവയ്ക്ക് വേരുകൾ കിളിച്ചു. അങ്ങനെ ഒരു മരമെങ്കിലും പലമരങ്ങൾ കൂടി നിൽക്കുന്ന പ്രതീതി സൃഷ്ടിച്ച ഇന്നും വളരെ ആരോഗ്യകരമായാണ് ഈ മരം നിൽക്കുന്നതെന്ന് സസ്യശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വർഷം അറുപതിനായിരത്തോളം കശുമാങ്ങകളാണ് ഈ മരത്തിൽ പിടിക്കുന്നത്.

English Summary:

Discover Kerala’s Hidden Gem: The Fascinating History of the Cashew Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com