ADVERTISEMENT

ലക്ഷക്കണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞുപാളികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ ഉരുകി ഒലിച്ച് കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തന്നെയാണ് എവറസ്റ്റും ആല്‍പ്സും മുതല്‍ അന്‍റാര്‍ട്ടിക് വരെയുള്ള മഞ്ഞുപാളികളുടെ ഉരുകലിന് കാരണമാകുന്നത്. ഇങ്ങനെ ഉരുകി ഒലിക്കുന്ന മഞ്ഞുപാളികളില്‍ നിന്ന് ഇതുവരെ തിരിച്ചറിയാത്ത വിവിധ തരത്തിലുള്ള ബാക്ടീരിയകളാണ് പുറത്തേക്ക് വരുന്നത്. പ്രത്യേകിച്ചും ഉത്തരാർധത്തിലെ മഞ്ഞുപാളികളില്‍ നിന്നുള്ള ബാട്കീരിയകളാണ് വെള്ളത്തോടൊപ്പം ഇത്തരത്തിൽ പുറത്തേക്ക് വരുന്നത്. ഇവ നദികളിലും മറ്റു ജലാശയങ്ങളില്‍ കലരുന്നുണ്ടെന്നും ഇത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

 

ഉത്തരാർധത്തിലെ 10 മേഖലകളില്‍ പഠനം നടത്തിയാണ് ഈ കണ്ടെത്തലുകള്‍ ഗവേഷകര്‍ നടത്തിയത്. ഇപ്പോള്‍ ഇത്തരം ബാക്ടീരിയകള്‍ പുറത്തേക്ക് വരുന്നത് ചെറിയ അളവിലാണെങ്കിലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, അതായത് അടുത്ത 80 വര്‍ഷത്തിനുള്ളില്‍ ഈ ബാക്ടീരിയകളുടെ എണ്ണം വലിയതോതില്‍ വർധിക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പതിനായിരക്കണക്കിന് വ്യത്യസ്തവിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകള്‍ ഇത്തരത്തില്‍ പുറത്തേക്കു വരുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

 

ഇങ്ങനെ മഞ്ഞുറഞ്ഞ് കിടക്കുന്ന മേഖലകളില്‍ ഉറഞ്ഞ ജലശേഖരങ്ങളില്‍ തനതായ ഒരു ജൈവആവാസവ്യവസ്ഥ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കാരണം മഞ്ഞിനുള്ളിലുള്ളത് വെള്ളം മാത്രമല്ല. മറിച്ച് മണ്ണില്‍ തന്നെ കാണപ്പെടുന്ന പല ധാതുക്കളും ഈ മഞ്ഞുപാളികള്‍ രൂപപ്പെടുന്ന മേഖലയിലും അവയ്ക്കുള്ളിലും അകപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് വിവിധ ബാക്ടീരിയകള്‍ക്ക് വളരാന്‍ ആവശ്യമായ ഒരു സാഹചര്യം ഈ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഉണ്ടായതും.

 

ഭയമുണ്ട് ഒപ്പം പ്രതീക്ഷയും

ലക്ഷക്കണക്കിന് വര്‍ഷങ്ങളായി പ്രത്യേക ജൈവ ആവാസ വ്യവസ്ഥയില്‍ അതിജീവിച്ച് വന്ന ബാക്ടീരിയകള്‍ പുറത്തേക്കെത്തുമ്പോള്‍ അവ പ്രകൃതിയില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്നത് ഗവേഷകര്‍ക്കും പിടി കിട്ടാത്ത ചോദ്യമാണ്. ഈ ബാക്ടീരിയകള്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്ക് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം തന്നെ ഈ ബാക്ടീരിയകളില്‍ നിന്ന് പുതിയ ആന്‍റി ബയോട്ടിക്കുകള്‍ ഉള്‍പ്പടെ നിർമിക്കാനുള്ള സാധ്യതകളും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

 

അതേസമയം തന്നെ ഇങ്ങനെ മഞ്ഞുപാളികളില്‍ നിന്ന് പുറത്തേക്ക് വരുന്ന എല്ലാ ബാക്ടീരിയകളെയും പഠിക്കാനാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ടണ്‍ കണക്കിന് ബാക്ടീരിയകള്‍ ആകും ഒഴുകിയെത്തുക. അതിനാല്‍ തന്നെ ഇവയില്‍ വളരെ ചെറിയൊരു ശതമാനത്തെ മാത്രമേ പഠിക്കാനും മനസ്സിലാക്കാനും ഗവേഷകര്‍ക്ക് സമയം ലഭിക്കൂ. അതുകൊണ്ട് തന്നെ കൂട്ടത്തില്‍ ഉപകാരികളായ ബാക്ടീരിയകളെയെല്ലാം തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അപകടകാരികളായ എല്ലാത്തിനെയും മനസ്സിലാക്കുകയെന്നതും സാധ്യമല്ല.

 

ഒരി മില്ലിലിറ്റര്‍ ജലത്തിലുള്ളത് തന്നെ ആയിരക്കണക്കിന് സൂക്ഷ്മജീവികളാണ്. അതിനാല്‍ തന്നെ 80 വര്‍ഷം കൊണ്ട് ഉത്തരാർധത്തിലെ മഞ്ഞുരുകി പുറത്തേക്ക് വരുന്നത് കോടിക്കണക്കിന് ടണ്‍ ബാക്ടീരിയ ആയിരിക്കും. ഇതാകട്ടെ ഹിമാലയത്തിലെയും ഹിന്ദുക്കുഷിലെയും മഞ്ഞുപാളികളെ ഉള്‍പ്പെടുത്താതെയാണ്. നിലവിലെ സാഹചര്യത്തില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആഗോള താപനത്തിന്റെ വർധനവ് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആ വേഗം കൂടി കണക്കാക്കിയാല്‍ ബാക്ടീരിയകള്‍ പുറത്തുവരാനുള്ള കാലയളവും കൂടുതല്‍ നേരത്തെയാകും.

 

അതിവേഗം ഉരുകുന്ന ആര്‍ട്ടിക് 

ഇങ്ങനെ പുറത്ത് വരുന്ന ബാക്ടീരിയകളും മഞ്ഞുരുകല്‍ കൂടുതല്‍ ശക്തമാക്കും എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇത്തരത്തില്‍ മഞ്ഞുപാളികളില്‍ കാണപ്പെടുന്ന ബാക്ടീരിയകളില്‍ സൂര്യപ്രകാശത്തെ പ്രതിരോധിക്കാനുള്ള പിഗ്മന്‍റുകളുണ്ട്. പക്ഷേ ഈ പിഗ്മന്‍റുകള്‍ സൂര്യപ്രകാശത്തെ വലിയ തോതില്‍ ആഗിരണം ചെയ്യുന്നവയാണ്. അതിനാല്‍ തന്നെ പുറത്തേക്കുള്ള ബാക്ടീരിയകളുടെ വരവോടെ ഇവ വലിയ തോതില്‍ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും, അതുവഴി മഞ്ഞുപാളികളുടെ ഉരുകലിന്‍റെ വേഗം വർധിക്കുകയും ചെയ്യും. 

 

ഈ വര്‍ഷം ആദ്യം നടത്തിയ പഠനത്തില്‍ ആര്‍ട്ടിക്കില്‍ നിന്നുള്ള മഞ്ഞുരുകലിന്‍റെ വേഗം വീണ്ടും വർധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മേഖലയിലെ പല മഞ്ഞുപാളികളും ടിപ്പിങ് പോയിന്‍റ് എന്ന നിര്‍ണായക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഒരു മഞ്ഞുപാളി വീണ്ടും മഞ്ഞു കൂടി ചേര്‍ന്ന് കൂടുതല്‍ ശക്തിയാര്‍ജിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ടിപ്പിങ് പോയിന്‍റ്. ഇത് പിന്നിടുന്നതോടെ ക്രമേണ ഈ മഞ്ഞുപാളി  ഉരുകി തീര്‍ന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്യുക.

 

English Summary: Rapidly Melting Glaciers Are Releasing a Staggering Payload of Unknown Bacteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com