ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ സമൂഹമേതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരത്തില്‍ മുന്‍പന്തിയില്‍ തന്നെ രാജസ്ഥാനിലെ ബിഷ്ണോയ് ഗോത്രക്കാര്‍ ഉണ്ടാകും. പ്രകൃതിയോടും വന്യജീവികളോടും ഇണങ്ങിയുള്ള ഇവരുടെ ജീവിതം രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധനേടിയിട്ടുള്ളതാണ്. ബിഷ്ണോയ് ഗോത്രത്തിലെ തന്നെ അംഗമാണ് എൺപത്തൊന്നുകാരനായ റാണാറാം ബിഷ്ണോയി. കഴിഞ്ഞ അന്‍പതിലേറെ വര്‍‍ഷമായി ദിവസവും മരങ്ങൾ നടുകയാണ് ഇദ്ദേഹം. ഒരിക്കല്‍ മരുഭൂമിയായിരുന്ന ജോധ്പൂരിനു സമീപമുള്ള ഏകൽഖോരി ഗ്രാമത്തെ ഇന്നു ഹരിതാഭമാക്കി മാറ്റിയത് റണാറാമിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട പരിശ്രമമാണ്.

 

ജോധ്പൂര്‍ നഗരത്തിനു സമീപമുള്ള ഗ്രാമത്തിലാണ് റാണാറാം ബിഷ്ണോയുടെ വീട്. അന്‍പത്തിമൂന്ന് വര്‍ഷത്തിനിടെ പത്തേക്കര്‍ ഭൂമിയിലായി റണാറാം ബിഷ്ണോയി നട്ടു പിടിപ്പിച്ചത് ഏകദേശം 50000 മരങ്ങളാണ്. മരങ്ങള്‍ക്കു പുറമെ ചെറു സസ്യങ്ങളും റാണാറാം മറ്റു പ്രദേശങ്ങളിലായി നട്ടു വളര്‍ത്തുന്നുണ്ട്. റാണാറാമിന്റെ മകൻ വിഷേഘ് ആണ് അദ്ദേഹത്തിന്റെ പ്രധാന സഹായി മരങ്ങള്‍ വളര്‍ന്നതോടെ ഒരിക്കല്‍ മണല്‍പ്പരപ്പാകാന്‍ ഒരുങ്ങി നിന്നിരുന്ന ഈ പ്രദേശം ഇന്നു ഹരിതാഭമായി മാറിയിരിക്കുകയാണ്

 

 

പരിപാലനത്തിലെ വെല്ലുവിളി

ഈ പ്രായത്തിലും റാണാറാം വിശ്രമത്തിനു തയാറല്ല. ഇപ്പോഴും ദിവസേന അഞ്ച് മരങ്ങളെങ്കിലും നട്ടു പിടിപ്പിക്കും. മരം നടുന്നതല്ല പരിപാലിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് റാണാറാം പറയും. പ്രത്യേകിച്ചും വെള്ളം കിട്ടാക്കനിയായ മണല്‍പ്പരപ്പില്‍. പലയിടങ്ങളിലും മണല്‍പ്പരപ്പില്‍ തന്നെയാണ് മരം നട്ടു വളര്‍ത്തുന്നത്. ദിവസേന മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ നടന്നു പോയാണ് റാണാറാം ചെടികള്‍ക്കു വെള്ളമൊഴിക്കുന്നത്.

 

മുന്‍പ് നടത്തം ഒരു പ്രശ്നമല്ലായിരുന്നു എങ്കിലും പ്രായമായതോടെ നടക്കുന്നതിനും ഇപ്പോൾ റാണാറാമിന് ബുദ്ധിമുട്ടുകളുണ്ട്.  അതുകൊണ്ടു തന്നെ മുന്‍പ് ചെയ്തിരുന്ന പോലെ സ്വന്തം കിണറ്റില്‍ നിന്ന് ഇപ്പോള്‍ റാണാറാം വെള്ളം ചുമന്നു കൊണ്ടുപോകാറില്ല. തന്‍റെ ചെറുവനത്തിനു സമീപം തന്നെയുള്ള സുഹൃത്തിന്റെ കുഴല്‍ക്കിണറില്‍ നിന്നാണ് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. മുന്‍പ് വേനല്‍ക്കാലത്ത് ഈ കിണറ്റില്‍ നിന്ന് പലപ്പോഴും വെള്ളം ലഭിക്കാറില്ലായിരുന്നു. എന്നാല്‍ റാണാറാമിന്‍റെ മരങ്ങള്‍ വളര്‍ന്ന് ഒരു ചെറുവനമായി മാറിയതോടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി വെള്ളത്തിന് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നില്ല. അതുകൊണ്ടു തന്നെ റാണാറാമിന് ഈ കിണറ്റില്‍ നിന്ന് വെള്ളം എടുക്കുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങളുമില്ല.

 

മണ്ണിന്റെ പച്ചപ്പ്

മണല്‍ക്കുന്നുകള്‍ക്കു നടുക്ക് പച്ച വിരിച്ചു നില്‍ക്കുന്ന റാണാറാമിന്റെ ഈ ഭൂമി കാഴ്ചക്കാരില്‍ അദ്ഭുതം സൃഷ്ടിക്കും. ചുറ്റും മണലാണെങ്കിലും ഈ പ്രദേശത്തു മാത്രം മണല്‍പ്പരപ്പില്ല. മറിച്ച് ഉറച്ച മണ്ണും മണ്ണിനാകെ പച്ച നിറവും. രാജസ്ഥാനിലെ വൃക്ഷ മനുഷ്യന്‍ എന്നാണ് രാജ്യാന്തര തലത്തില്‍ റാണാറാം അറിയപ്പെടുന്നത്. റാണാറാം മരം നട്ടു പിടിപ്പിച്ച പ്രദേശത്തെ മണ്ണില്‍ പലപ്പോഴും നനവ് പോലും തൊട്ടനുഭവിച്ചറിയാം.

 

അധികം ജലം ആവശ്യമില്ലാത്ത പ്രദേശത്തിന് അനുയോജ്യമായ വൃക്ഷങ്ങളാണ് റാണാറാം നട്ടു വളര്‍ത്തുന്നത്. മരങ്ങള്‍ തനിക്ക് ദൈവത്തേപ്പോലെയാണെന്ന് റാണാറാം പറയും. അവയെ പരിപാലിക്കുന്നതാണ് തന്റെ പ്രാര്‍ഥന. അവയ്ക്ക് നല്‍കുന്ന വെള്ളമാണ് തന്റെ വഴിപാടെന്നും റാണാറാം വിശദീകരിക്കുന്നു. പലപ്പോഴും ഗ്രാമത്തിലെ കുട്ടികളെയും മരം നടുന്നതിനായി റാണാറാം കൂടെ കൂട്ടാറുണ്ട്. ഒരു മരം നടുന്നതിന് കുട്ടികള്‍ക്ക് രണ്ടു രൂപ വച്ചു നല്‍കുമെന്ന് റാണാറാം പറയുന്നു

 

നടുന്നതിനാവശ്യമായ വൃക്ഷത്തൈകള്‍ റാണാറാം തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. വൃക്ഷങ്ങളില്‍ നിന്നും പൊഴിഞ്ഞ് വീഴുന്ന കായ്കള്‍ സൂക്ഷിച്ചു വയ്ക്കും അവയില്‍ അനുയോജ്യമായവ നട്ടു വളര്‍ത്തും. ഒരു നിശ്ചത പ്രായമെത്തുമ്പോള്‍ അവയെ മരുഭൂമിയില്‍ കൊണ്ടുപോയി നടും. ഒരു വിധം വളര്‍ച്ചയെത്തും വരെ അവയ്ക്ക് തണലും നല്‍കും.

 

1965 ലെ ബിഷ്ണോയികളുടെ ഉത്സവമായ മുംകാം ആണ് റാണാറാമിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുംകാമില്‍ പരിസ്ഥിതിയോട് ഇണങ്ങി ബിഷ്ണോയികള്‍ ജീവിക്കേണ്ടതിനക്കുറിച്ചുള്ള പ്രഭാഷങ്ങള്‍ റാണാറാമിലെ പരിസ്ഥിതി പ്രവര്‍ത്തകനെ ഉണര്‍ത്തി. മുംകാം ആഘോഷങ്ങള്‍ പൂര്‍ത്തിയാകും മുന്‍പേ തന്നെ റാണാറാം തന്‍റെ  ആദ്യത്തെ മരത്തൈ നട്ടിരുന്നു.

 

English Summary: Rajasthan man is quietly converting sand dunes into gardens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com