ADVERTISEMENT

വന്യജീവികളെ വളര്‍ത്തുന്നതില്‍ വിദഗ്ധരായവര്‍ പറയുന്ന ഒരു കാര്യമുണ്ട്, അവ എത്ര ഇണങ്ങിയാലും വന്യജീവികളാണെന്ന ബോധം നിങ്ങള്‍ക്കുണ്ടാകണം എന്നത്. ഇത് മനസ്സിലാക്കുന്നതില്‍ പറ്റിയ പാളിച്ചയാണ് അമേരിക്കയിലെ ടൊപേകാ മൃഗശാലയിലെ ജീവനക്കാരിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചതും.  വര്‍ഷങ്ങളായി ഇവർ പരിചരിക്കുന്ന സുമാത്രന്‍ കടുവയാണ് ഈ ജീവനക്കാരിയെ ആക്രമിച്ചു സാരമായി പരിക്കേല്‍പ്പിച്ചത്. അബദ്ധത്തില്‍ ഒരേസമയത്ത് ജീവനക്കാരിയും കടുവയും ഒരേ കൂട്ടിലെത്തിയതാണ് അപകടത്തിനു കാരണമായതെന്ന് മൃഗശാല അധികൃതര്‍ വിശദീകരിച്ചു.

ശനിയാഴ്ച രാവിലെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വൃത്തിയാക്കാനായി കടുവയെ അടച്ചിരിക്കുന്ന ഇരുമ്പ് കൂട്ടിലേക്ക് കയറിയതാണ് ജീവനക്കാരി. സാധാരണഗതിയില്‍ കടുവയെ സമീപത്തു തന്നെയുള്ള മറ്റൊരു ചെറിയ കൂട്ടിലേക്ക് താല്‍ക്കാലികമായി മാറ്റിയ ശേഷമാണ് വലിയ കൂട് വൃത്തിയാക്കുന്നത്. പക്ഷേ ഇത്തവണ ജീവനക്കാരി കയറിയ വലിയ കൂട്ടില്‍ കടുവയും ഉണ്ടായിരുന്നുവെന്നതാണ് അപകടത്തിലേക്കു നയിച്ചത്. കടുവ എങ്ങനെ ഈ സമയത്ത് വലിയ കൂട്ടിലേക്കെത്തി എന്നതിനെക്കുറിച്ച് മൃഗശാല അധികൃതര്‍ അന്വേഷിച്ചു വരികയാണ്. 

മൃഗശാല പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളില്‍ കടുവകളുള്ള വലിയ കൂടിനോടു ചേര്‍ന്നുള്ള ചെറിയ കൂട് തുറന്നു കിടക്കുന്നത് കാണാം ഈ ചെറിയ കൂടിനുള്ളിലാണ് വൃത്തിയാക്കുന്ന സമയത്ത് നാല് കടുവകളും ഉണ്ടാകേണ്ടത്. ഒരു ആണ്‍കടുവയും പെണ്‍ കടുവയും ഇവയുടെ രണ്ട് മക്കളുമാണ് ടൊപേക മൃഗശാലയിലുള്ള സുമാത്രന്‍ കടുവകള്‍. കടുവകളെ ചെറിയ കൂട്ടില്‍ കയറ്റാന്‍ ജീവനക്കാരി മറന്നു പോയതാണോ, അതോ കയറ്റിയ ശേഷം വാതില്‍ കുറ്റിയിടാന്‍ മറന്നതാണോ എന്നതാണ്  ചോദ്യം. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുമെങ്കിലും കാരണമെന്താണെന്ന് മൃഗശാല അധികൃതരോ പൊലീസോ പുറത്തു വിട്ടിട്ടില്ല. വ്യക്തിപരമായ സ്വകാര്യത കണക്കിലെടുത്ത് ആക്രമിക്കപ്പെട്ട ജീവനക്കാരിയുടെ പേരും മൃഗശാല അധികൃതര്‍ പരസ്യമാക്കിയിട്ടില്ല. 

രാവിലെ 9.15 ഓടെയാണ് ആക്രമണമുണ്ടായത്. സിസിടിവി ദൃശ്യങ്ങളില്‍ നാലംഗ സുമാത്രന്‍ കടുവ കുടുംബം ചെറിയ കൂടിനോട് ചേര്‍ന്നു കിടക്കുന്നത് കാണാം. തുടര്‍ന്ന് കൂട്ടത്തിലെ മുതിര്‍ന്ന ആണ്‍ കടുവ ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ കടുവയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്നാണു കരുതുന്നത്. ജീവനക്കാരിയുടെ നിലവിളി കേട്ടെത്തിയ മറ്റു ജീവനക്കാര്‍ ഒച്ചവച്ച ഉടന്‍ തന്നെ കടുവ പിന്തിരിഞ്ഞു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ജീവനക്കാരിയുടെ കഴുത്തിനു പുറകിലും തലയിലുമാണ് പരിക്കേറ്റത്. കടുവയുടെ നഖങ്ങളില്‍ നിന്നേറ്റ മുറിവുകളാണ് സാരമായ പരിക്കുകളേല്‍പ്പിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ആ ആക്രമണത്തിന്‍റെ പേരില്‍ കടുവയ്ക്കെതിരെ നടപടികളുണ്ടാകില്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. മനുഷ്യരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണ് ആക്രമണത്തിലേക്കു നയിച്ചത്. ഇതിന്‍റെ പേരില്‍ കടുവയെ കൊല്ലാന്‍ കഴിയില്ല. വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ എത്രമാത്രം ശ്രദ്ധ ആവശ്യമാണെന്നതിനു തെളിവാണ് ഈ സംഭവമെന്നും മൃഗശാല ഡയറക്ടര്‍ ബ്രന്‍ഡന്‍ വിലെ പറഞ്ഞു. 

സഞ്ജീവ് എന്ന ആണ്‍കടുവയും ജിന്‍ഗാ എന്ന പെണ്‍കടുവയുമാണ് മൃഗശാലയിലുള്ള മുതിര്‍ന്ന സുമാത്രന്‍ കടുവകള്‍. ഇതില്‍ സഞ്ജീവ് ആണ് ജീവനക്കാരിയെ ആക്രമിച്ചത്.  ആക്രമണത്തിനു ശേഷവും കടുവയില്‍ അസ്വാഭാവികമായ മാറ്റങ്ങളില്ല. പതിവു പോലെ ഭക്ഷണം കഴിക്കുകയും  ചെയ്തു. ആക്രമണത്തിനു ശേഷം സഞ്ജീവിനെ അമ്മയുടെയും കുട്ടികളുടെയും അടുത്തുനിന്ന് താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഈ നടപടി. അതേസമയം ആക്രമണത്തെ തുടര്‍ന്ന് മൃഗശാലയുടെ സുരക്ഷാ സൗകര്യങ്ങള്‍ വിലയിരുത്താന്‍ വന്യജീവി വകുപ്പ് പരിശോധന നടത്തും. അതുവരെ മൃഗശാല അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പരിശോധനയ്ക്കു ശേഷമാകും സഞ്ജീവിനെയും കുടുംബത്തോടൊപ്പം ചേരാന്‍ ആനുവദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com