ADVERTISEMENT

സമുദ്രത്തിലേക്കിറങ്ങിയാൽ ഒരേസമയം ആശ്ചര്യജനകമായ പല കാഴ്ചകളും അതേപോലെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന വലിയ അപകടങ്ങളും മുന്നിൽ കാണാൻ കഴിയും. സമുദ്രജീവികൾ ആക്രമിച്ചാൽ ചുറ്റുമുള്ളവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ സാധിക്കൂ എന്നത് അപകട ഭീഷണി വർധിപ്പിക്കുന്നു. എന്നാൽ തലനാരിഴയ്ക്ക് വമ്പൻ ഒരു തിമിംഗലത്തിന്റെ മുന്നിലകപ്പെട്ട പാഡിൽ ബോർഡർമാരുടെ ദൃശ്യമാണ് അർജന്റീനയിൽ നിന്നു പുറത്തു വരുന്നത്.

 

അർജന്റീനയിലെ പ്യുവേർട്ടോ മാഡ്രിൻ എന്ന നഗരത്തിന് സമീപത്തുള്ള കടലിൽ പാഡിൽ ബോർഡിങ്ങിനിറങ്ങിയ രണ്ടു പേർക്കാണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമുണ്ടായത്. രണ്ട് പാഡിൽബോർഡുകളിലായി കടലിലൂടെ നീങ്ങുന്നതിനിടെ ഇവർക്ക് തൊട്ടരികിലായി ഒരു തിമിംഗലം എത്തുകയായിരുന്നു.  കടലിൽ സഞ്ചാരത്തിന് ഇറങ്ങുന്നവർക്ക് തിമിംഗലങ്ങളെ കാണാനാവുന്നത് തന്നെ അപൂർവമായ കാര്യമാണ്. എന്നാലിവിടെ ഇവർക്ക് കൈയെത്തി തൊടാനാവുന്നത്ര അരികിലാണ് തിമിംഗലമെത്തിയത്.

 

സുരക്ഷാ സന്നാഹങ്ങളൊന്നും ഇല്ലാത്തതിനാൽ അങ്ങേയറ്റം ഭയപ്പെടുന്ന സാഹചര്യമാണെങ്കിൽ പോലും അത് മനസ്സാന്നിധ്യത്തോടെ നേരിടുകയായിരുന്നു ഇരുവരും. പാഡിൽ ബോർഡർമാരും തിമിംഗലവും തമ്മിലുള്ള ഈ കണ്ടുമുട്ടലിന്റെ ഡ്രോൺ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു പാഡിൽ ബോർഡിനരികിലേക്ക് തിമിംഗലമെത്തിയതോടെ അതിൽ ഉണ്ടായിരുന്ന വ്യക്തി നിശ്ചലമായി ഇരിക്കുന്നത് വിഡിയോയിൽ കാണാം. പരിഭ്രാന്തി കാണിക്കുകയോ തിമിംഗലത്തിനെ പ്രകോപിപ്പിക്കുകയോ ചെയ്യാതിരിക്കാനായിരുന്നു ഇവർ ശ്രമിച്ചത്. ബോർഡിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അരികിലെത്തിയ തിമിംഗലവും ഇവരെ ആക്രമിക്കാനുള്ള ഭാവമൊന്നും കാണിച്ചില്ല.

 

പാഡിൽ ബോർഡുകൾക്ക് ചുറ്റുമായി അത് അൽപനേരം നീന്തിത്തുടിക്കുകയും ചെയ്തു. സതേൺ റൈറ്റ് വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലമാണ് വിഡിയോയിലുള്ളത്.  കടുത്ത ചാര നിറത്തിലോ കറുത്ത നിറത്തിലോ അണ് ഇവ കാണപ്പെടുന്നത്. ഇതിനുപുറമേ വെളുത്തനിറത്തിലുള്ള പാടുകളും ഈ ഇനത്തെ പെട്ടെവയെ തിരിച്ചറിയാൻ സഹായിക്കുന്നു. 17 മീറ്റർ നീളത്തിൽ വരെ വളരുന്നവയാണ് സതേൺ റൈറ്റ് വെയ്‌ലുകൾ. പൂർണവളർച്ചയെത്തിയാൽ ഏകദേശം 79000 കിലോഗ്രാം ഭാരവും ഉണ്ടാവും.

 

തിമിംഗലത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അത് വളരെ വേഗം ജനശ്രദ്ധയയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. പാഡിൽബോർഡും തിമിംഗലവും തമ്മിലുള്ള വലുപ്പവ്യത്യാസം കണ്ട് അദ്ഭുതപ്പെട്ടുകൊണ്ടാണ് പലരും കമന്റുകൾ കുറിക്കുന്നത്. ഇത്രയും വലിയ ഒരു ജീവി അരികിലെത്തിയിട്ടും സംയമനം കൈവിടാതെ സമയോചിതമായി പെരുമാറിയ പാഡിൽബോർഡർമാരെ അഭിനന്ദിച്ചുകൊണ്ടും പ്രതികരണങ്ങളുണ്ട്. വിഡിയോ കൗതുകകരമാണെങ്കിലും അബദ്ധത്തിൽ തിമിംഗലം പാഡിൽ ബോർഡിൽ തട്ടി അതിലുണ്ടായിരുന്നവരെ വെള്ളത്തിലേക്കിട്ടിരുന്നെങ്കിൽ അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്ന് ഓർമിപ്പിക്കുന്നവരും കുറവല്ല. അതേസമയം അതിമനോഹരമായ ഈ ദൃശ്യങ്ങൾ അക്കാദമി അവാർഡിൽ ഹ്രസ്വചിത്ര വിഭാഗത്തിൽ മത്സരത്തിന് അയയ്ക്കണമെന്നുവരെ അഭിപ്രായങ്ങളുണ്ട്.

 

English Summary: Two Paddleboarders Get The Chance Of A Lifetime As Giant Whale Greets Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com