ADVERTISEMENT

മുതലകളെ വളർത്തുന്ന കുളത്തിലേക്ക് അബദ്ധത്തിൽ വീണ ഫാം ഉടമയ്ക്ക് ദാരുണാന്ത്യം. എത്ര പരിചയസമ്പത്തുണ്ടെങ്കിലും മുതലകളുടെ അടുത്തെത്തുമ്പോൾ ഏറെ കരുതൽ വേണം. അവയുടെ ആക്രമണമുണ്ടായാൽ ജീവഹാനി സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഇക്കാര്യം ഓർമിപ്പിക്കുകയാണ് കമ്പോഡിയയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. സ്വന്തം ഫാമിലെ മുതലക്കൂടിനുള്ളിലേക്ക് അബദ്ധത്തിൽ വീണ ഒരു ഉടമയെ മുതലകൾ കൂട്ടം ചേർന്ന് കടിച്ചുകീറി കൊലപ്പെടുത്തിയതായാണ് വാർത്ത.

 

72 കാരനായ ലുവാൻ നാം എന്ന വ്യക്തിയാണ് മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫാമിനുള്ളിൽ പതിവുപോലെ മുതലകളെ പരിചരിക്കുകയായിരുന്നു അദ്ദേഹം.  മുതലകൾക്ക് മുട്ടയിടാനായി പ്രത്യേക കൂട് ഫാമിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ കൂടിനുള്ളിൽ ഇരുന്ന ഒരു മുതലയെ വെളിയിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നീളമുള്ള വടി ഉപയോഗിച്ച് കരയിൽ നിന്നാണ് ലുവാൻ മുതലയെ തട്ടി നീക്കാൻ ശ്രമിച്ചത്. എന്നാൽ നീങ്ങാൻ തയാറാകാതിരുന്ന മുതല പെട്ടെന്ന് വടിയുടെ മറുവശത്ത് കടിച്ചു വലിച്ചു.

 

ഇതോടെ അദ്ദേഹം മുതലക്കൂടിനുള്ളിലേക്ക് വീഴുകയായിരുന്നു. ഞൊടിയിടകൊണ്ട് കൂട്ടിലുണ്ടായിരുന്ന മുതലകളെല്ലാം അദ്ദേഹത്തിനരികിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. 40 ഓളം മുതലകൾ ചേർന്നാണ് ലുവാനെ ആക്രമിച്ചത്. ശരീരഭാഗങ്ങൾ അവ കടിച്ചെടുത്തതോടെ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമാവുകയും ചെയ്തു. മറ്റാളുകൾ ഓടിയെത്തുമ്പോഴേക്കും മുതലക്കൂടിനുള്ളിലാകെ രക്തം നിറഞ്ഞ നിലയിലായിരുന്നു.

 

ലുവാന്റെ ശരീരാവശിഷ്ടങ്ങളിൽ  മുതലകളുടെ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ രണ്ടു കൈകളും ഒരു കാലും മുതലകൾ ഭക്ഷിച്ചിരുന്നു. ശാരീരാവശിഷ്ടങ്ങൾ മുതലക്കൂട്ടിൽ നിന്നും നീക്കം ചെയ്യുന്നത് ഏറെ ശ്രമകരമായിരുന്നു. പ്രദേശത്തെ മുതല കർഷകരുടെ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായിരുന്നു ലുവാൻ നാം. 

 

English Summary: Crocodile farm boss eaten alive after 40 of his own animals ‘pounced’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com