ADVERTISEMENT

ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും  കുരങ്ങുകളിൽ (Monkeys) നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക് (Apes). പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.

വലിയ തോതിലുള്ള ചൂഷണങ്ങൾ ആൾക്കുരങ്ങുകൾ നേരിടുന്നുണ്ട്. ഇന്തൊനീഷ്യയിൽ ഒരു പെൺ ഒറാങ് ഊട്ടാനെ ലൈംഗികത്തൊഴിലിന് ഉപയോഗിച്ചെന്നുള്ള വാർത്ത വലിയ വിവാദമാണ് രാജ്യാന്തരതലത്തിൽ ഉയർത്തിയത്. ചിംപാൻസികളുടെയും ഗൊറില്ലകളുടെയും ബൊനോബോകളുടെയുമൊക്കെ ജന്മനാടായ കോംഗോ നദിക്കര പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. അനധികൃത വേട്ടയും മൃഗക്കടത്തലുമൊക്കെ ഇവിടെ വൻതോതിലുണ്ട്.

ആൾക്കുരങ്ങുകളുടെ ബുദ്ധിശക്തിയും മനുഷ്യരുമായുള്ള ബന്ധുത്വവും പരിഗണിച്ച് ഇവയ്ക്ക് മനുഷ്യർക്കു തുല്യമായ പദവി നൽകണമെന്നും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തണമെന്നും വാദിക്കുന്നവരുണ്ട്. ഗ്രേറ്റ് ഏപ് പേഴ്‌സൻഹുഡ് എന്നാണ് ഈ ക്യാംപെയ്ൻ അറിയപ്പെടുന്നത്. റിച്ചഡ് ഡോക്കിൻസ് ഉൾപ്പെടെയുള്ളവർ ഇതിന്റെ പ്രയോക്താക്കളാണ്.

ആൾക്കുരങ്ങ് കുഞ്ഞിനൊപ്പം (Photo: Twitter/@MWApeRescue)
ആൾക്കുരങ്ങ് കുഞ്ഞിനൊപ്പം (Photo: Twitter/@MWApeRescue)

ആൾക്കുരങ്ങുകളുടെ കൂട്ടത്തിൽ ഏഷ്യ ജന്മനാടായ ഒരേയൊരു വിഭാഗമാണ് ഒറാങ്ഉട്ടാൻ. ഇന്തൊനീഷ്യയിലാണ് ഇവ കൂടുതൽ. ചിംപാൻസികൾ കലപിലയുണ്ടാക്കി കൂട്ടുകൂടി നടക്കുന്ന ടൈപ്പാണെങ്കിൽ ഒറാങ്ഉട്ടാൻ തിരിച്ചാണ്. ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം. ജീവിതത്തിന്റെ 80% സമയവും മരത്തിൽത്തന്നെ. അത്യാവശ്യത്തിനു മാത്രമേ താഴെയിറങ്ങൂ. ആക്രമണ സ്വഭാവം വളരെ കുറവ്. പ്രാണികൾ, പഴങ്ങൾ, മരങ്ങളുടെ തൊലി, ഇലകൾ, പൂക്കൾ എന്നിവയൊക്കെയാണു ഭക്ഷണം. മരങ്ങളുടെ ഇലകളിൽ തളംകെട്ടുന്ന മഴവെള്ളം കുടിക്കാൻ ഇഷ്ടമാണ്. പെരുമഴയത്ത് ഇലകൾ കൂട്ടിക്കെട്ടി കുട ചൂടാനുമറിയാം. 35 - 40 വർഷം ജീവിക്കും.

ആൾക്കുരങ്ങുകളെപ്പറ്റിയുള്ള ഏറ്റവും ഗംഭീര സിനിമാ പരമ്പരയാണ് 'പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്'. പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം സമൂഹം സൃഷ്ടിക്കുന്നതുമാണ് ഇതിവൃത്തം. ആൾക്കുരങ്ങുകളുടെ നായകനായ 'സീസർ' എന്ന ചിംപാൻസിയുടെ അടുത്ത കൂട്ടുകാരൻ  'മൗറിസ്' എന്ന ഒറാങ്ഉട്ടാനാണ്. കുട്ടികളെയും അക്ഷരങ്ങളെയുമൊക്കെ സ്‌നേഹിക്കുന്ന മൗറിസ് ലോകമെമ്പാടും പ്രേക്ഷകരുടെ ഹൃദയം കവർന്നു.

ആൾക്കുരങ്ങ് (Photo: Twitter/@weston_toby)
ആൾക്കുരങ്ങ് (Photo: Twitter/@weston_toby)

ഒറാങ് ഹൂട്ടാൻ എന്ന ഇന്തൊനീഷ്യൻ വാക്കിന്റെ അർഥം കാട്ടിൽ താമസിക്കുന്ന മനുഷ്യൻ എന്നാണ്. ഇതു ചുരുങ്ങി ഒറാങ്ഉട്ടാൻ ആയി.

പുരുഷ ഒറാങ്ഉട്ടാനുകളുടെ കവിളുകൾക്ക് ഇരുവശവും പാഡുകൾ പോലെ വളർച്ചയുണ്ട്. സ്‌റ്റൈലൻ താടി ഉള്ളവരുമുണ്ട്. നാലു നാലരയടി പൊക്കമുള്ള തടിച്ച ശരീരം, കാലുകളെക്കാൾ നീളവും കരുത്തുമുള്ള കൈകൾ തുടങ്ങിയവയാണു ഹൈലൈറ്റ്‌സ്.

Read Also: ബൈക്കിലിരുന്ന് മദ്യപിക്കാൻ ശ്രമിച്ച് കുരങ്ങൻ; അതും പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽവച്ച്-വിഡിയോ

കാട്ടിൽ താമസിക്കുന്ന ചിംപാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിംപാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഒരു ലക്ഷത്തിലധികം ചിംപാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്‌കോ മൃഗശാല അധികൃതർ പറയുന്നു.

പരിണാമദിശയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന, അതിബുദ്ധിമാൻമാരായ ജീവികളായ ചിമ്പൻസികളിൽ ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ല പോലുള്ള മറ്റ് ആൾക്കുരങ്ങു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഒരു തലവൻ ചിംപാൻസിക്ക് കീഴിൽ അണിനിരത്തപ്പെട്ട സമൂഹങ്ങളായാണ് ചിംപാൻസികൾ കഴിയുന്നത്.

കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങു വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിംപാൻസികൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിംപാൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.

bonobos-first-great-apes-adopt-orphan-infant-outside-group
ബൊനോബോകൾ

31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. ഭക്ഷണദൗർലഭ്യം നേരിടുന്ന അവസ്ഥയിൽ ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ അകത്താക്കാറുണ്ട്. ചിംപാൻസികളെ അപേക്ഷിച്ച് പൊതുവേ ശാന്തസ്വഭാവക്കാരായ ബൊനോബോകൾ തമ്മിലടി കൂടാറില്ല. ചിംപാൻസികളുടെ പ്രവണതകളായ സ്വന്തം വർഗത്തെ കൊന്നുതിന്നൽ, അന്യഗോത്രങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തൽ തുടങ്ങിയവ ബൊനോബോകൾക്കിടയിൽ ഇല്ല.

30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ബൊനോബോ ഗോത്രങ്ങളിൽ പെൺബൊനോബോകൾക്കാണ് പ്രധാന സ്ഥാനം. ഗോത്രങ്ങളെ നിയന്ത്രിക്കുന്നതും പെണ്ണുങ്ങൾ തന്നെ. കോംഗോ വനങ്ങളിൽ നടമാടുന്ന ശക്തമായ വനനശീകരണവും ബൊനോബോ മാംസത്തിനു വേണ്ടിയുള്ള വേട്ടയും കാരണം ഇവയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്.

മനുഷ്യരുടെ ജനിതകഘടനയുമായി 98 ശതമാനം സാമ്യം ഗൊറില്ലകൾക്കുണ്ട്. ആൾക്കുരങ്ങുകളിൽ ഒറാങ്ഊട്ടാൻ, ബൊണോബോ, ചിമ്പാൻസി എന്നിവർക്കൊപ്പം ബിഗ് ഫോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗൊറില്ലകൾ മനുഷ്യരുമായി പരിണാമദശയിൽ അടുത്തു നിൽക്കുന്ന ജീവികളാണ്. ബിഗ് ഫോറിലെ ഏറ്റവും വലുപ്പമുള്ള ജീവികളും ഇവയാണ്. മനുഷ്യരെപ്പോലെ തന്നെ സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

ആഫ്രിക്കയിലെ കോംഗോ ബേസിൻ ജന്മദേശമായുള്ള ഗൊറില്ലകൾ ഈസ്റ്റേൺ ഗൊറില്ലകൾ, വെസ്റ്റേൺ ഗൊറില്ലകൾ എന്നീ രണ്ടു വിഭാഗങ്ങളിൽ പെടുന്നു. ഈസ്റ്റേൺ ഗൊറില്ലകളിൽ പെട്ട മൗണ്ടൻ ഗൊറില്ല എന്ന ഉപവിഭാഗം വംശനാശ ഭീഷണി നേരിടുന്നവയാണ്. ലോകത്ത് 1063 എണ്ണം മാത്രമാണ് ഈ വിഭാഗത്തിൽ ബാക്കിയുള്ളത്.

Read Also: കുറുക്കനെ പിടിക്കുന്ന നായ! ബ്രീഡ് ചെയ്തത് യുഎസ് പ്രസിഡന്റ്: അമേരിക്കൻ ഫോക്സ്ഹൗണ്ടിന്റെ പിറവി.

ഗൊറില്ലകൾ 5 മുതൽ 50 വരെയുള്ള ഗ്രൂപ്പുകളായാണു താമസിക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലും ശക്തനായ ഒരു പുരുഷഗൊറില്ലയാകും നേതാവ്. ചിമ്പാൻസികളെ അപേക്ഷിച്ച് കൂടുതൽ ശാന്തരാണ് ഗൊറില്ലകൾ. എന്നാൽ അനധികൃത വേട്ടയും പരിസ്ഥിതി നാശവും ഇവയുടെ നില പരുങ്ങലി Wലാക്കുന്നുണ്ട്. 2020-2030 കാലയളവിൽ കോംഗോ നദീതടപ്രദേശത്തു ഗൊറില്ലകൾ വംശനാശം അഭിമുഖീകരിക്കാനിടയുണ്ടെന്നാണു ഗവേഷകരുടെ അഭിപ്രായം.

Content Highlights: Apes | Animal | Human Rights | World Animal Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com