ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്ട് ക്രസന്റോ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌ഡി‌പി‌ഐയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ലെന്ന പരസ്യ  പ്രഖ്യാപനവുമായി  പ്രതിപക്ഷ നേതാവ് വി.‌ഡി.സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ ആലപ്പുഴ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ.‌സി.വേണുഗോപാലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനമെടുത്തതെന്ന് എസ്‌ഡി‌പി‌ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം

“കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം എടുത്തുമാറ്റുമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ സി വേണുഗോപാലിന്‍റെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് SDPI പരസ്യമായി യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന് അഷ്റഫ് മൗലവി” എന്ന വാചകങ്ങളും കെ‌സി വേണുഗോപാലിന്‍റെയും അഷ്റഫ് മൗലവിയുടെയും ചിത്രങ്ങളും ചേര്‍ത്തുള്ള പോസ്റ്ററാണ് കൊടുത്തിട്ടുള്ളത്. ഫെയ്‌സ്ബുക് പോസ്റ്റ് ആര്‍ക്കൈവ് ചെയ്ത ലിങ്ക് 

R-1

എന്നാല്‍ ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

ഞങ്ങള്‍ പ്രചാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല. എ‌ഐ‌സി‌സി കോര്‍ ഗ്രൂപ്പ് കമ്മറ്റി അംഗവും 2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ  കെ‌.സി. വേണുഗോപാല്‍ ഇത്തരത്തില്‍ ഒരു ഉറപ്പ് എസ്‌ഡി‌പി‌ഐ പോലുള്ള ഒരു പാര്‍ട്ടിക്ക് നല്കിയാല്‍ അത് ചര്‍ച്ചയാവുകയും മാധ്യമ വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്യുമായിരുന്നു. 

അങ്ങനെ വാര്‍ത്ത ഇല്ലാത്തതിനാല്‍ പ്രചാരണത്തിന്‍റെ വിശദാംശങ്ങള്‍ക്കായി കെ‌.സി. വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണിത്. കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുമാറ്റുമെന്ന് കെ‌സി വേണുഗോപാല്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എസ്‌ഡി‌പി‌ഐ പിന്തുണ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ തീരുമാനം അന്തിമമായിരിക്കും. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്നാണ് യു‌ഡി‌എഫ് നിലപാട്” 

തുടര്‍ന്നു ഞങ്ങള്‍ എസ്‌ഡി‌പി‌ഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയുമായി സംസാരിച്ചു. “എസ്‌ഡി‌പി‌ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേരില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. ഞങ്ങളുടെ പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫിന് പിന്തുണ നല്കുക എന്നുള്ളത്. അതില്‍ കോണ്‍ഗ്രസ്സ് പ്രേരണ ഒന്നുമില്ല. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യു‌ഡി‌എഫിന് പിന്തുണ നല്‍കുന്നത് എന്തുകൊണ്ടാണ് എന്നു വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ അഷ്റഫ് മൗലവി ഇക്കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന്‍റെ വിഡിയോ കണ്ടാല്‍ പ്രചാരണം തെറ്റാണെന്ന് വ്യക്തമാകും.” 

എസ്‌ഡി‌പി‌ഐ വാര്‍ത്താ സമ്മേളനം

ആര്‍ക്കൈവ് ചെയ്ത ലിങ്ക് 

രാജ്യത്തെ സംബന്ധിച്ച് നിര്‍ണ്ണായക തെരെഞ്ഞെടുപ്പാണെന്നും ഭരണഘടന മൂല്യങ്ങള്‍ വെല്ലുവിളിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യമാണ് മുന്നിലുള്ളതെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ ബി‌‌ജെപി വിരുദ്ധമായൊരു ചേരി ശക്തിപ്പെടണമെന്ന രാഷ്ട്രീയ നിലപാടിന്‍റെ പേരില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു‌ഡി‌എഫ് മുന്നണിക്കാണ് കേരളത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് അഷ്റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നത്. കെ.‌സി.വേണുഗോപാലിനെ കുറിച്ച് യാതൊരു പാരമര്‍ശങ്ങളും അദ്ദേഹം നടത്തുന്നില്ല.   

ഞങ്ങള്‍ എസ്‌ഡി‌പി‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൗലവിയുമായി  സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “ഈ പ്രചാരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ദുഷ്പ്രചരണം നടത്തുകയാണ്. വ്യാജ പ്രചാരണത്തെ കുറിച്ച് ഉടന്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നിയമ നടപടികള്‍ സ്വീകരിക്കും”.അദ്ദേഹം ഞങ്ങള്‍ക്ക് കൈമാറിയ പരാതിയുടെ കോപ്പി: 

R2

കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം നീക്കുമെന്ന് കെ‌.സി.വേണുഗോപാല്‍ ഉറപ്പ് നല്‍കിയതിനാലാണ് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്‍തുണച്ചതെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

∙വസ്തുത

പോസ്റ്റിലെ പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം എടുത്തു കളയുമെന്ന് ആലപ്പുഴ യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി കെ.‌സി.വേണുഗോപാല്‍ ഉറപ്പ് നല്‍കിയതിനാലാണ് എസ്‌ഡി‌പി‌ഐ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൗലവി പറഞ്ഞുവെന്ന  പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണ്. വ്യാജ പ്രചരണത്തിനെതിരെ എസ്‌ഡി‌പി‌ഐ നേതൃത്വം നിയമനടപടികള്‍ സ്വീകരിക്കും. പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ നിരോധിത സംഘടനയുടെ നിരോധനം എടുത്തു കളയുമെന്ന് കെ‌.സി.വേണുഗോപാല്‍ ഒരിടത്തും പറഞ്ഞിട്ടില്ല. 

English Summary : KC Venugopal has not said that the ban on Popular Front will be lifted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT