ADVERTISEMENT

ഇ.പി.ജയരാജന്റെ  ഭാര്യ ഇന്ദിരയുമായി ബന്ധപ്പെട്ട  വൈദേകം റിസോർട്ട് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലാകെ ചർച്ചകൾ  നടന്നിരുന്നു. ഇ.പി.ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ ഇഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബിജെപി സ്ഥാനാർത്ഥി  രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ. പി. ജയരാജന്റെ ഭാര്യ ഇന്ദിരയും ഒരുമിച്ചുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ചിത്രത്തിന്റെ വസ്തുത പരിശോധനയ്ക്കായി  മനോരമ ഓൺലൈൻ ഫാക്ട്  ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വസ്തുതയറിയാം

 ∙ അന്വേഷണം
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ പി ജയരാജന്റെ ഭാര്യയും
എന്ന കുറിപ്പിനൊപ്പം ഇരുവരുമുള്ള ഒരു ചിത്രമാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.

post

ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ അഗർത്തല ആസ്ഥാനമായ kokthum എന്ന വാർത്ത മാധ്യമത്തിൽ 2023 ജൂലൈ 6ന് ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത റിപ്പോർട്ടാണ് ഞങ്ങൾക്ക് ലഭിച്ചത്.റിപ്പോർട്ട് കാണാം. 

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപിയുടെ ലോക്‌സഭ സ്ഥാനാർഥിയും കേന്ദ്രസഹമന്ത്രിയുമായ  രാജീവ് ചന്ദ്രശേഖർ  കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രി പ്രതിമ ഭൗമിക്കിന് ഒപ്പമുള്ള ചിത്രത്തോടു കൂടിയ വിവരണമാണ് റിപ്പോർട്ടിൽ ഉള്ളത്.

വൈറലായ ചിത്രത്തിന് സമാനമായ ചിത്രമാണ് ഈ റിപ്പോർട്ടിലുമുള്ളത്. ചിത്രം വിശദമായി പരിശോധിച്ചപ്പോൾ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്റെ ചിത്രത്തിൽ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ചിത്രം മോർഫ് ചെയ്ത് ചേർത്തതാണെന്ന് വ്യക്തമായി.വസ്ത്രവും ആഭരണങ്ങളും എല്ലാം കേന്ദ്രമന്ത്രിയുടേതും മുഖം മാത്രം ഇന്ദിരയുടേതായി മോർഫ് ചെയ്ത നിലയിലാണ് പ്രചാരണം.

art8

രാജീവ് ചന്ദ്രശേഖറും  കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കൂടുതൽ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ എക്സ് പ്ലാറ്റ്ഫോമിൽ 2023 സെപ്റ്റംബർ 21ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച പോസ്റ്റിൽ  പ്രതിഭാ ഭൗമിക്കുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എക്‌സ് പോസ്റ്റ് കാണാം.

മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തക കുമാരി പ്രതിമ ഭൂമിക് ജി @പ്രതിമ ഭൂമിക്, സാമൂഹ്യനീതി, ശാക്തീകരണ സംസ്ഥാന മന്ത്രി @MSJEGOI ഇന്ന് എന്നെ വിളിച്ചു. #ത്രിപുരയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു #NayaBharat #NayeAvsar എന്നാണ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.

ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി ഇ.പി.ജയരാജനും ഇന്ന് രംഗത്തെത്തിയിരുന്നു.വ്യാജചിത്രം സംബന്ധിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വാർത്ത കാണാം 

ഞങ്ങളുടെ അന്വേഷണത്തിൽ ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താൻ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പൊലീസിൽ പരാതി നൽകി എന്നറിയാൻ സാധിച്ചു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തതായും വ്യക്തമായി. ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ  ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി.കെ.ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.

തന്നെയും ഭർത്താവിനെയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു. വളപട്ടണം പൊലീസ് ഇ.പി.ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി.  കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. ജോസഫ് ഡിക്രൂസിന്റെ പേരിലുള്ള അക്കൗണ്ടിലാണ് വ്യാജ ചിത്രം വന്നതെന്ന് പരാതിയിൽ പറയുന്നു. പരാതിയിന്മേലുള്ള എഫ്ഐആറിന്റെ കോപ്പിയും ഞങ്ങൾക്ക് ലഭിച്ചു. എഫ്ഐആറിന്റെ കോപ്പി എഫ്ഐആറിന്റെ കോപ്പി കാണാം

∙ വസ്തുത
കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയും ഒരുമിച്ചുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം വ്യാജമാണ്. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൂമിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രത്തിലെ മന്ത്രിയുടെ മുഖം മോർഫ് ചെയ്താണ് വ്യാജ പ്രചാരണം നടത്തുന്നത്.

English Summary : The picture of Rajeev Chandrasekhar and CPM leader E.P.Jayarajan's wife Indira is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com