3.7 കോടിയുടെ ഹൈടെക്ക് ബസുമായി ഡൽഹി പോലീസ്
Mail This Article
അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിൽ തടസങ്ങൾ നേരിടാതിരിക്കാൻ 3.7 കോടി രൂപയുടെ ഹൈടെക് ബസ് സ്വന്തമാക്കി ഡൽഹി പൊലീസ്. തീവ്രവാദി അക്രമണങ്ങളിൽ കമ്യൂണിക്കേഷൻ ബന്ധങ്ങൾ തകരാറിലായാൽ സുരക്ഷ സേനകളുടെ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ആ പ്രശ്നത്തിന് പരിഹാരമായാണ് ഡൽഹി പൊലീസ് ഹൈടെക് ബസ് തയാറാക്കിയിരിക്കുന്നത്. സിഎൻജി ഇന്ധനമാക്കുന്ന ബസിന് ഏകദേശം 3.7 കോടി രൂപ വിലയുണ്ട്.
മൊബൈൽ കമാൻഡ് ആന്റ് കൺട്രോൾ സെന്റർ എന്ന് പേരിട്ടിരിക്കുന്ന ബസിൽ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താലാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. കോൺഫറൻസ് റൂം, ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ സിസ്റ്റം, വോയ്‌സ് ലോഗർ, വയർലെസ് റേഡിയോ ഓപ്പറേറ്റർ കൺസോൾ, സിസിടിവി സർവേലൻസ് ഇൻപുട്ട്, നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡർ, 4ജി റേഡിയോ കോൺഫറൻസ് റൂം തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഡൽഹി പൊലീസിന്റെ ഈ ബസിലുണ്ട്. കൂടാതെ ലോങ് റേഞ്ച് ക്യാമറകളും നൈറ്റ് വിഷൻ ക്യാമറകളും.
ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കമ്യൂണിക്കേഷനും നിരീക്ഷണങ്ങൾക്കും ആവശ്യമായ ഉപകരണങ്ങളെല്ലാമുള്ള ഈ ബസ് വിവിഐപികളുടെ സുരക്ഷയ്ക്കു വേണ്ടിയും അവശ്യ സന്ദർഭങ്ങളിൽ തടസമില്ലാതെയുള്ള ആശയവിനിമയത്തിനുമുപയോഗിക്കാം എന്നാണ് ഡൽഹി പൊലീസിന്റെ അവകാശവാദം.