ADVERTISEMENT

ബ്രിട്ടീഷ് വൈദ്യുത ബൈക്ക് — ലൈഫ്സ്റ്റൈൽ ബ്രാൻഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തിൽ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്: വൺ, മൈൽ. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില.  ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവർ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാർജ് ചെയ്താൽ 60 കിലോമീറ്റർ ഓടാൻ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവർ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 കിലോമീറ്ററാണ്.

കൊൽക്കത്തയിലെ കീർത്തി സോളാറിന്റെ സഹകരണത്തോടെയാണു ബിർമിങ്ഹാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗോ സീറൊ മൊബിലിറ്റി ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. നിലവിലുള്ളതിനു പുറമെ ഭാവി മോഡലുകളുടെ വികസനത്തിലും ഉൽപ്പാദനത്തിലും കീർത്തി സോളാറുമായി സഹകരിക്കാനാണു ഗോ സീറൊ മൊബിലിറ്റിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നയത്തിൽ പ്രതീക്ഷയർപ്പിച്ചാണു കമ്പനി ഇന്ത്യയിലെത്തിയതെന്നു ഗോ സീറൊ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അങ്കിത് കുമാർ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ ആഫ്രിക്കൻ, ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലെ വിപണി കൂടി ലക്ഷ്യമിട്ടാണു കമ്പനി ‘വൺ’, ‘മൈൽ’ എന്നീ ഇ ബൈക്കുകൾ വികസിപ്പിച്ചത്. ആദ്യ വർഷം 3,000 യൂണിറ്റ് വിൽപ്പനയാണു കമ്പനി ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്; അഞ്ചു വർഷത്തിനകം വിൽപ്പന മുക്കാൽ ലക്ഷം യൂണിറ്റായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രമേണ ‘ഡെലിവർ’, ‘വൺ ഡബ്ല്യു’, ‘സീറൊ സ്മാർട്’ എന്നീ മോഡലുകളും ഇന്ത്യയിലും യു കെയിലും യൂറോപ്പിലുമൊക്കെ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇ ബൈക്കുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയ്ക്കായി പ്രീമിയം റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. വരും മാസങ്ങളിൽ തന്നെ ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി നഗരങ്ങളിൽ ഇത്തരം ഔട്ട്ലെറ്റുകൾ പ്രവർത്തനം തുടങ്ങും. മൂന്നു വർഷത്തിനുള്ളിൽ വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 18 ആയി ഉയർത്താനാണു ഗോ സീറൊയുടെ പദ്ധതി. കൂടാതെ രണ്ടു വർഷത്തിനകം ആയിരത്തോളം അംഗീകൃത വ്യാപാരികളെ നിയോഗിക്കാനും പരിപാടിയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com