ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) പ്രവർത്തനത്തിന്റെ രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. 1999ൽ നിർമാണശാല തുറന്ന ടി കെ എം, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ക്വാളിസുമായിട്ടായിരുന്നു ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. 

തുടർന്നുള്ള വർഷങ്ങളിൽ വിവിധ വിഭാഗങ്ങളിലേക്കു സാന്നിധ്യം വ്യാപിപ്പിച്ച ടി കെ എമ്മിനു സ്വീകാര്യത സമ്മാനിച്ചത് 2005ൽ വിൽപ്പനയ്ക്കെത്തിയ ഇന്നോവയും 2009ൽ അരങ്ങേറിയ ഫോർച്യൂണറുമാണ്.  ഇവയ്ക്കൊപ്പം കാംറി(2002)ക്കും കൊറോള(2003)യ്ക്കും വിപണിയുടെ ശ്രദ്ധ ആകർഷിക്കാനായിരുന്നു. 2010ൽ അവതരിപ്പിച്ച സെഡാനായ ‘എത്തിയോ’സും (ഒപ്പം ഹാച്ച്ബാക്ക് രൂപാന്തരമായ എത്തിയോസ് ലിവയും) കഴിഞ്ഞ വർഷം അരങ്ങേറിയ യാരിസും ചേരുന്നതോടെ ടി കെ എമ്മിന്റെ ഇന്ത്യൻ ശ്രേണിയായി. 

ഇന്ത്യൻ ഉപയോക്താക്കൾക്കു സുരക്ഷിത കാറുകൾ സമ്മാനിച്ചു എന്നതാണു ടി കെ എമ്മിന്റെ ഏറ്റവും വലിയ അവകാശവാദം. 2015 മുതൽ എല്ലാ മോഡലുകളുടെയും എല്ലാ വകഭേദങ്ങളിലും ടൊയോട്ട എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ട്. 2016ൽ പ്ലാറ്റിനം എത്തിയോസും ലിവയും എത്തിയതോടെ ടൊയോട്ട ആന്റിലോക്ക് ബ്രേക്ക് സംവിധാനവും(എ ബി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) സർവസാധാരണമാക്കി. ‘യാരിസി’ലാവട്ടെ ഡ്രൈവർ, മുൻസീറ്റ് യാത്രികൻ, സൈഡ് എയർബാഗ്, കർട്ടൻ ഷീൽഡ് എയർബാഗ്, മുട്ടിന്റെ സുരക്ഷയ്ക്കുള്ള നീ എയർബാഗ് എന്നിവയൊക്കെ ടൊയോട്ട സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നുണ്ട്. 

മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ടി കെ എം ബഹുദൂരം മുന്നിലാണ്. 2018 — 19ൽ കർണാടകത്തിലെ ബിദഡിയിലുള്ള ശാലയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയിൽ 87 ശതമാനവും കമ്പനി കണ്ടെത്തിയത് പുനഃരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com