മാരുതി സുസുക്കിക്ക് 200 വർക്ഷോപ് കൂടി
Mail This Article
കഴിഞ്ഞ സാമ്പത്തിക വർഷം ഇരുനൂറിലേറെ പുതിയ വർക്‌ഷോപ്പുകൾ തുറന്നതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇതോടെ രാജ്യത്തെ 1,789 നഗരങ്ങളിലും പട്ടണങ്ങളിലായി 3,634 വർക്ഷോപ്പുകളാണു കമ്പനിക്കുള്ളതെന്നും എം എസ് ഐ എൽ അറിയിച്ചു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കുകയും മികച്ച ബന്ധം സ്ഥാപിക്കുകയും ചെയ്ത കമ്പനി ആ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ശ്രമത്തിലാണെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (സർവീസ്) പാർഥോ ബാനർജി അഭിപ്രായപ്പെട്ടു. വിൽപ്പനാന്തര സേവന നിലവാരം മെച്ചപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണു കൂടുതൽ വർക്ഷോപ്പുകൾ സ്ഥാപിക്കുന്നത്.
ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പരിഗണിച്ചു പുതുതലമുറ ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും മാരുതി സുസുക്കി നടത്തുന്നുണ്ടെന്നു ബാനർജി വെളിപ്പെടുത്തി. ഓട്ടത്തിനിടെ തകരാർ നേരിടുന്ന വാഹനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ബൈക്കിലെത്തുന്ന ക്വിക് റസ്പോൺസ് ടീമു(ക്യു ആർ ടി)കളെ നിയോഗിച്ചിട്ടുണ്ട്. ഓൺ റോഡ് അസിസ്റ്റൻസിന്റെ ഭാഗമായി ക്യു ആർ ടി അവതരിപ്പിച്ച മാരുതി സുസുക്കി തിരഞ്ഞെടുത്ത വർക്ഷോപ്പുകളിൽ രാത്രികാല സർവീസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ ആശയവിനിമയ സാധ്യതകളും മാരുതി സുസുക്കി കഴിയുന്നത്രെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു ബാനർജി അറിയിച്ചു.