മെട്രോയ്ക്ക് പകരം സ്കൈബസ്, കേരളത്തിന് താൽപര്യമെങ്കിൽ മുന്നോട്ടു പോകാം: നിതിൻ ഗഡ്ഗരി
Mail This Article
മെട്രോയെ അപേക്ഷിച്ച് ചിലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്നാണ് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. ഇന്ത്യയിലെ 18 നഗരങ്ങൾ പദ്ധതി നടപ്പാക്കാൻ താൽപര്യമെടുത്തു കേന്ദ്രസർക്കാരിനെ സമീപിച്ചു. കേരളം മുന്നോട്ടുവന്നാൽ എല്ലാ സഹായവും ചെയ്യാൻ കേന്ദ്രം തയാറാണെന്നും ഗഡ്ഗരി പറയുന്നു.
മെട്രോ ഒരു കിലോമീറ്റർ പണിക്ക് 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചിലവും വളരെ കുറവ്. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു എന്നും മന്ത്രി പറഞ്ഞു.
പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ കൂടുതൽ ലാഭകരമാണ്. സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറയുന്നു. രണ്ടാംനിരയിൽപെട്ട നഗരങ്ങളിലാണ് ഇതു കൂടുതൽ പ്രായോഗികം. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് ഗഡ്ഗരി പറയുന്നത്.
സസ്പെൻഡഡ് റെയിൽ
നിരവധി ലോകരാജ്യങ്ങൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സസ്പെൻഡഡ് റെയിൽവേ. മോണോ റെയിലിന്റെ മറ്റൊരു രൂപമാണ് ഇത്. മുകളിലെ പാളത്തിൽ തൂങ്ങികിടക്കുന്നതുപോലെയാണ് ഇവയുടെ യാത്ര. ട്രാഫിക് കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവയുടെ കൂടുതൽ ഉപയോഗം. പില്ലറുകളിൽ പ്രവർത്തിക്കുന്നതിനാൽ അധികം സ്ഥലം വേണ്ട എന്നത് ഇതിന്റെ പ്രത്യേകതയാണ്. റോഡുകളുടെ മുകളിലൂടെ റെയിൽവേ ലൈൻ നിർമിക്കാൻ സാധിക്കും.