ADVERTISEMENT

എസ്‍യുവി പ്രേമികളുടെ ഇഷ്ട വാഹനമാണ് ജിപ്സി. കാടും മലയും തുടങ്ങി ഏത് ദുർഘട സാഹചര്യങ്ങളിലൂടെയും നിഷ്പ്രയാസം കടന്നു പോകുന്ന ചെറു എസ്‌യുവി ഇന്ത്യൻ സൈന്യത്തിന്റേയും പ്രിയ വാഹനം. രണ്ടു ദശാബ്ദത്തിൽ അധികമായി ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടം പിടിച്ച വാഹനത്തിന്റെ പുതിയ മോഡൽ പുറത്തിറക്കാൻ മാരുതി ഒരുങ്ങുന്നു. രാജ്യന്തര വിപണിയിലുള്ള ജിംനി, ജിപ്സിയുടെ പകരക്കാരനായി അടുത്ത വർഷത്തോടെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന. എന്നാൽ ജിംനി എന്ന പേരിൽ പുറത്തിറക്കാതെ ജിപ്സി എന്ന പേരിൽ തന്നെയാകും പുതിയ വാഹനം.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ടു ജിംനി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ്‌യുവി വികസനം ഊർജിതമാക്കിയിട്ടുണ്ടത്രെ. ഓഫ് റോഡ് മികവിനൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം ഉടൻ തന്നെ വിപണിയിലെത്തും. കഴിഞ്ഞ വർഷമായിരുന്നു പുതുതലമുറ ജിംനി ജപ്പാനിൽ അരങ്ങേറിയത്. പിന്നാലെ വിവിധ വിദേശ വിപണികളിലും ഈ മോഡൽ വിൽപ്പനയ്ക്കെത്തി. ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ജിംനിക്കായെന്നാണു പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

നിലവിൽ ജപ്പാനിൽ നിർമിച്ച ജിംനിയാണു സുസുക്കി ആഗോളതലത്തിൽ വിൽപനയ്ക്കെത്തിക്കുന്നത്. എന്നാൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദനം ആരംഭിക്കുന്നതോടെ ജിമ്നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കും. ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടർന്ന് റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയിൽ നിന്നാവും.

അതിനിടെ ജിംനിയുടെ ദീർഘിപ്പിച്ച വീൽബേസുള്ള മോഡൽ യാഥാർഥ്യമാക്കാനുള്ള നടപടികളും ജപ്പാനിൽ പുരോഗമിക്കുന്നുണ്ട്. അഞ്ചു വാതിൽ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തിൽ കൂടുതൽ സ്ഥലസൗകര്യവും ലഭ്യമാവും. മൂന്നു വാതിലുള്ള മോഡലുകളോട് ഇന്ത്യക്കാർക്ക് അധികം താൽപര്യമില്ലാത്ത സാഹചര്യത്തിൽ ജിംനിയുടെ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാവും ഈ വിപണിയിലെത്തുക. 600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിമ്നി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പിയോളം കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com