ADVERTISEMENT

ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട  കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). യൂറോപ്പിൽ 2021 മുതൽ ഡീസൽ കാർ വിൽപ്പന നിർത്താൻ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. യൂറോപ്യൻ രാജ്യങ്ങളിൽ ഡീസൽ എൻജിനുള്ള കാറുകൾക്കു പകരം വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഹോണ്ടയുടെ തീരുമാനം.

ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനമായ എച്ച് സി ഐ എല്ലിന്റെ വിൽപ്പനയിൽ 25 ശ തമാനത്തോളമാണു ഡീസൽ മോഡലുകളുടെ വിഹിതം. അവശേഷിക്കുന്ന 75% വിൽപ്പനയും പെട്രോൾ മോഡലുകളുടെ സംഭാവനയാണ്. പോരെങ്കിൽ 2020 ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) പ്രാബല്യത്തിലെത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള രണ്ട് ഡീസൽ എൻജിനുകളുടെയും നിലവാരം ഹോണ്ട ഉയർത്തുകയും ചെയ്തു. എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, എസ് യു വികളായ ‘ഡബ്ല്യു ആർ — വി’, ‘ബി ആർ — വി’, ‘സി ആർ — വി’, സെഡാനായ ‘സിവിക്’ എന്നിവയാണു ഡീസൽ എൻജിനോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. 

യൂറോപ്പിലെ കർശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വിവിധ വിപണികളിൽ ഹോണ്ട ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ മാനദണ്ഡപ്രകാരം കാർബൺ ഡയോക്സൈഡിന്റെ അനുവദനീയ പരിധി കിലോമീറ്ററിന് 95 ഗ്രാമാണ്; നിലവിലെ പരിധിയാവട്ടെ 120.5 ഗ്രാമും. കർശന നിലവാരത്തിനൊപ്പം ഡീസൽ എൻജിനുള്ള കാറുകൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ആവശ്യക്കാർ കുറഞ്ഞതും ഹോണ്ടയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ വൈകിയാണു ഹോണ്ട ഡീസൽ എൻജിനുള്ള മോഡലുകൾ അവതരിപ്പിച്ചത്. പെട്രോൾ, ഡീസൽ വിലകൾക്കിടയിൽ വൻ അന്തരമുണ്ടായിരുന്ന കാലത്ത് ഡീസൽ വകഭേദങ്ങൾ ലഭ്യമല്ലാതിരുന്നത് ഇന്ത്യയിൽ ഹോണ്ടയുടെ വിപണന സാധ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

ഇന്ധനങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ പെട്രോൾ, ഡീസൽ വിലയിലെ അന്തരം ഗണ്യമായി കുറഞ്ഞു. പോരെങ്കിൽ ബി എസ് ആറ് നിലവാരം നടപ്പാവുന്നതോടെ ഡീസൽ മോഡലുകളുടെ വിലയിൽ ശരാശരി 80,000 — ഒരു ലക്ഷം രൂപയുടെ വില വർധനയും പ്രതീക്ഷിക്കുന്നുണ്ട്. പോരെങ്കിൽ പുതിയ വ്യവസ്ഥകൾ പ്രകാരം ഡീസൽ വാഹനങ്ങൾക്ക് 10 വർഷക്കാലത്തേക്കും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷക്കാലത്തേക്കുമാണു റജിസ്ട്രേഷൻ അനുവദിക്കുക എന്ന വ്യത്യാസവുമുണ്ട്.

ആഗോളതലത്തിലാവട്ടെ 2025 ആകുമ്പോഴേക്ക് വിൽപ്പനയ്ക്കുള്ള കാർ വകഭേദങ്ങളുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കാനും ഹോണഅട തീരുമാനിച്ചിട്ടുണ്ട്. ഉൽപ്പാദന ചെലവിൽ 10% ലാഭം സൃഷ്ടിച്ച് ആ തുക ഗവേഷണ, വികസന മേഖലയിൽ മുതൽമുടക്കാനാണു ഹോണ്ടയുടെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com