ADVERTISEMENT

ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുന്നിൽ സ്കൂട്ടറുമായി നിന്ന യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തിയത്. യുവതി ചെയ്തത് മഹാ അപരാധമായി എന്നാണ് കുറേ ആളുകളും പറയുന്നത്. അതിനെ അനുകൂലിച്ച് ദൃക്സാക്ഷി എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ എത്തിയ ഒരു യുവാവിന്റെ പോസ്റ്റ് കെഎസ്ആർടിസി കുമളി ഫെയ്സ്ബുക്കിലിട്ടു. ശരിക്കും ആ യുവതി ചെയ്തതാണോ ശരി? അതോ കണ്ടത് കഥയുടെ അവസാനഭാഗമോ?

രോഗിയുമായി പോകുന്ന ആംബുലൻസിന് കുറുകെ ബസ് നിർത്തിയിട്ട് എനിക്കെന്റെ സമയം നോക്കണ്ടേ എന്നു പറഞ്ഞ സ്വകാര്യ ബസ് ഡ്രൈവറെ ആളുകൾ മറന്നു കാണില്ല. ആരെ കൊന്നാലും സമയം കൃത്യമായി പാലിക്കണം എന്ന ന്യായീകരണമാണ് ഈ ചിന്തകൾക്ക് മുന്നിൽ. പെരുമ്പാവൂർ - വട്ടക്കാട്ടുപടി റോഡിലാണ് സംഭവം നടന്നത് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.

ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലീം പള്ളിയുടെ മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂൾ ബസ് നിർത്തിയിരുന്നു. സ്കൂൾ ബസിനു പുറകിൽ കെഎസ്ആർടിസി ബസ് വന്നു നിന്നു. ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതലെടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതു കൊണ്ടാണ് കെഎസ്ർടിസി ബസ് സ്കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളിൽ സ്കൂൾ ബസിനെ മറി കടന്ന കെഎസ്ആർടിസി ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ കെഎസ്ആർടിസി ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു. എന്നിങ്ങനെ നീളുന്നു ആ ഫെയ്സ്ബുക്ക് പോസ്റ്റ്.

റോഡ് സൈഡില്‍ നിർത്തിയിട്ടിരിക്കുന്ന സ്കൂൾ ബസ് ഡ്രൈവർ കെഎസ്ആർടിസി ബസിനോട് കടന്നുപൊയ്ക്കോളാൻ പറയുന്നത് അവിടെ നിൽക്കട്ടെ. ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ. എതിരെ വാഹനങ്ങളില്ലെങ്കിൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ പറ്റൂ. ഇവിടെ അത് പാലിക്കപ്പെടുന്നുണ്ടോ? തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയല്ലേ ഒരക്ഷരം പറയാതെ ആ ഡ്രൈവർ വാഹനം വളച്ചെടുത്തുകൊണ്ട് പോയത്. ഇരുചക്രവാഹനമോടിക്കുന്നവർക്ക് എല്ലാവരും നേരിടുന്ന അനുഭവമാണ് ഇവിടെ ആ യുവതിക്ക് നേരിടേണ്ടി വന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ മാറിക്കൊടുക്കണം എന്നാണ് ‘സാമാന്യ മര്യാദ’. അതിന് റോഡിലെ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ച ചെയ്യണം എന്നൊന്നു പറയേണ്ട കാര്യമില്ല. ചെറിയ വാഹനങ്ങളാണ് എപ്പോഴും വിട്ടു വീഴ്ച ചെയ്യേണ്ടിവരിക. നിയമം പാലിക്കുക എന്നത് എല്ലാ വാഹനങ്ങൾക്കും ബാധകമാണ്.

ആ യുവതിക്ക് മാറ്റിക്കൊടുക്കാമായിരുന്നു എന്നു പറയുന്ന ആളുകൾ ആ വിഡിയോ ശരിക്കും കണ്ടു നോക്കണം എന്നു പറയുന്നവരും കുറവല്ല. റോഡിന്റെ വശത്തുള്ള വെള്ളവരയ്ക്ക് അപ്പുറം നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. അതായത്, അതുവഴി പോകാൻ യുവതിയ്ക്ക് ഇടമില്ല. അതുകൂടി കണ്ടിട്ടുവേണം നഗ്മമായ നിയമലംഘനത്തെ പ്രോത്സഹിപ്പിക്കാൻ. വലിയ വാഹനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പെരുമാറ്റം എല്ലാവർക്കും അനുഭവിക്കേണ്ടി വരുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മുന്നിൽ നിന്ന് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ നിങ്ങൾ ആരുമായിക്കോട്ടേ എന്നാൽ റോഡിൽ നിങ്ങൾ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com