ടൊയോട്ടയുടെ ചെറു എസ്യുവി അടുത്തമാസം
Mail This Article
ചെറു എസ്‍യുവി വിപണിയിലേക്ക് പുതിയ വാഹനം പുറത്തിറക്കാൻ ടൊയോട്ട. അടുത്ത മാസം ആദ്യം പുതിയ വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ വിൽപനയ്ക്കുള്ള റഷിന്റെ പിൻഗാമിയെന്നു കരുതപ്പെടുന്ന പുത്തൻ എസ്‌യുവിയെ ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ഡയ്ഹാറ്റ്സുവാണു വികസിപ്പിക്കുന്നത്. 2017ൽ ഡിഎൻ – ട്രെക് എന്ന പേരിൽ ഈ ആശയം കമ്പനി അവതരിപ്പിച്ചിരുന്നു. ഡയ്ഹാറ്റ്സുവിനു പുറമെ ടൊയോട്ട ബ്രാൻഡിൽ വിൽപനയ്ക്കെത്തുന്ന ഈ മോഡലാണ് റഷിന്റെ പിൻഗാമിയാവുക.
കൺസെപ്റ്റ് എസ്‌യുവിക്കു നീളം 3.98 മീറ്ററാണ്. ഉൽപ്പാദനത്തോടടുക്കുമ്പോഴും നീളത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മസ്കുലർ രൂപകൽപ്പനാ ശൈലിയോടെ എത്തുന്ന എസ്‌യുവിയിൽ എൽഇഡി ഹെഡ്‌ലാംപ്, എൽഇഡി ഫോഗ്‌ലാംപ്, ബ്ലാക്ക് റൂഫ്, ബംപറിനും വശങ്ങളിലും ബ്ലാക്ക് ക്ലാഡിങ് തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡയ്ഹാറ്റ്സു വികസിപ്പിച്ച ഡയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ(ഡിഎൻജിഎ) ആണ് പുത്തൻ എസ്‌യുവിയുടെ അടിത്തറ.
ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുകളോടെ ലഭ്യമാവുന്ന എസ് യു വിക്കു കരുത്തേകുക ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാവുമെന്നാണു പ്രതീക്ഷ. രാജ്യാന്തര വിപണികളിൽ സുസുക്കി ജിംനിയോടും മറ്റുമാവും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ എസ്‌യുവിയുടെ മത്സരം. എന്നാൽ നീളം നാലു മീറ്ററിൽ താഴയെന്നതിനാൽ ഇന്ത്യയിലെത്തിയാൽ ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്‌യുവി 300, ഹ്യുണ്ടേയ് വെന്യൂ തുടങ്ങിയവയോടാവും ഈ കോംപാക്ട് എസ്‌യുവിയുടെ പോരാട്ടം. പക്ഷേ ഈ കോംപാക്ട് എസ്‌യുവി ടൊയോട്ട ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുമോ എന്നു വ്യക്തമല്ല.