ADVERTISEMENT

കേരളത്തിലെ റോഡുകളിൽ ദിനംപ്രതി എത്ര ജീവനുകളാണ് പൊലിയുന്നത്? മനഃപൂർവമോ അല്ലാതെയോ ഉള്ള ഇത്തരം അപകടങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളുടെയും തകരുന്ന കുടുംബങ്ങളുടെയും ഉത്തരവാദികൾ ആരാണ് ? ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാം എന്താണു ചെയ്യുന്നത്? കാലങ്ങളായി ഉത്തരം കിട്ടാത്ത ഇൗ ചോദ്യങ്ങളുമായി കൂട്ടി വായിക്കണം നജീബിന്റെ കുടുംബത്തിനു സംഭവിച്ച ദുരന്തത്തെയും.

ആലപ്പുഴ ജില്ലയിലെ നങ്ങ്യാർകുളങ്ങരയിലുണ്ടായ വാഹനാപകടം തകർത്തത് കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ നജീബ് മണ്ണേലിനെയും കുടുംബത്തെയുമാണ്. നജീബും കുടുംബവും എറണാകുളത്തെ ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇവരുടെ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നജീബിന്റെ മകൾ ഫാത്തിമ മരിച്ചു. ഭാര്യയും മകനും പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെയും അധികൃതർക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച് നജീബിന്റെ സഹോദരപുത്രൻ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലാണ്.

കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ!!!

പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്നു ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐസിയുവിൽ ജീവന് വേണ്ടി മല്ലിടുന്നു.

മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ. മകൾ മരിച്ചത് ഉമ്മയെ അറിയിക്കാതെ, ജീവന്റെ തുടിപ്പ് മകനിൽ ബാക്കിയുണ്ടെന്ന് ഉറപ്പു വരുത്തിയ വാപ്പ റോഡിലൂടെ ചീറിപ്പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോണം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോൾ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.

റോഡില്ലാതെ റോഡ് ടാക്സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെഎസ്ആർടിസി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ നിയമ പാലകരോ ഇല്ല.

എന്റെ അനിയൻ അലി 70 കിലോമീറ്ററിന് മുകളിൽ സ്പീഡിൽ വണ്ടി ഓടിച്ച് ഞാൻ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയിൽ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോൾ അവന്റെ മറുപടി ‘റോഡ് മോശമല്ലേ വാപ്പിച്ചി, നമുക്ക് പതുക്കെ പോകാം, വാപ്പച്ചിക്ക് വയ്യാതെയും ഇരിക്കുവല്ലേ’ (ഒരു മാസം മുമ്പ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തിൽ പെട്ടു?

അലിയുടെ കാറിൽ ഇടിച്ച കെഎസ്ആർടിസി ബസ്സ് സൂപ്പർ ഡീലക്സ് എയർ ബസ് ലോറിയെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന ബസ്സിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡിൽ നിന്നും ഇറക്കിയിട്ടും കാറിന്റെ ഒരു വശം മുഴുവനായി തകർത്ത് ബസ്സ് വീണ്ടും മുന്നോട്ട് പാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ബസ്സിലെ യാത്രക്കാർ അറിയുമ്പോഴേക്കും ബസ്സ് റോങ് സൈഡ് കേറി അര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സം മൂലം ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് യാത്രക്കാരുടെ വെളിപ്പെടുത്തൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഈ ബസ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലിൽ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനിറ്റിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്. ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com